Tuesday 2 May 2017

ശാലിനി

ശാലിനി  [Shaliny]


   “ശാലിനി മേഘങ്ങളെ നോക്കി നമ്മുടെ ഭാവി പറയും” ജോലി തിരക്കില്‍ കേട്ടതുകൊണ്ടായിരിക്കാം അതിനു വലിയ ശ്രദ്ധ കൊടുക്കാതെ ഞാന്‍ ദേവസിയേട്ടനോട് ചോദിച്ചു “അതെങ്ങിനെ”?.

ദേവസിയേട്ടന്‍ : അത് അറിയില്ല, പക്ഷേ പറഞ്ഞാ അച്ചട്ടാ.

എഴുതിത്തീര്‍ത്ത ഫയല്‍ മടക്കിവച്ച് ഞാന്‍ വീണ്ടും തുടര്‍ന്നു  

   “എന്തായാലും സംഭവം കൊള്ളം… മേഘങ്ങളെ നോക്കി ഭാവി പറയുക, ദേവസിയേട്ടന്‍ നേരിട്ടുള്ള അനുഭവസ്ഥനാണോ?”. 

   ദേവസിയേട്ടന്‍: “അല്ലാ, എന്നാലും അടുത്തറിയാവുന്നവര്‍ പറഞ്ഞാല്‍ വിസ്വസിക്കാലോ”. 

    എഴുതികൊണ്ടിരുന്ന ഫയല്‍ മടക്കിവച്ച് ദേവസിയേട്ടന്‍ വീണ്ടും തുടര്‍ന്നു “ കയ്യില്‍ നിറയെ കാശുണ്ടെങ്കിലും വീടുപണി മുടങ്ങും, സമയം മുഴുവനും ആശുപത്രിയില്‍ ചിലവാകും, അടുത്തവര്‍ഷം   വീടുപണിതുടങ്ങും, പിന്നെ എല്ലാം നന്നായി നടക്കും. എന്‍റെ സുഹ്രുത്തിനോട് ആക്കുട്ടി പറഞ്ഞതാടോ”. ചെറിയൊരു താല്‍പര്യത്തോടെ ഞാന്‍ ചോദിച്ചു “എന്നിട്ടോ”.

   ദേവസിയേട്ടന്‍: “ഇന്നലെ ആപ്പറഞ്ഞ ഒരുവര്‍ഷം കഴിഞ്ഞു, സര്‍ക്കാര്‍ തടഞ്ഞുവച്ച മൂന്നു ബില്ലുകള്‍ ഒന്നിച്ചു പാസ്സായി, ആശുപത്രിവാസം അവസാനിച്ചു, ഇന്നു കാലത്ത് വീട് പണിയും തുടങ്ങി. അതു പറയാനാ കുറച്ചുമുന്നേ പുളളിക്കാരന്‍ എന്നെ വിളിച്ചേ”. 

  ജോലി തിരക്കുകള്‍ എത്രത്തോളം ഉണ്ടങ്കിലും ഇടക്കിടെ ചായകുടിക്കാന്‍ പോകുന്ന ഒരു ഏര്‍പ്പാടുണ്ട് ദേവസിയേട്ടന്. പുറത്തേക്കിറങ്ങുന്ന വഴി ഞാന്‍ ചോദിച്ചു “നമുക്കും ഒന്ന് ഭാവി നോക്കിയാലോ”  

  ദേവസിയേട്ടന്‍: “ഫയലുകള്‍ മറിച്ചും തിരിച്ചും കൈരേഖ തേഞ്ഞുതുടങ്ങിയവര്‍ക്ക് എന്ത് ഭാവിയാടോ, പിന്നെ എന്‍റെ ഭാവീം ഭുതോം എല്ലാം കഴിഞ്ഞ ഇരുപത് കൊല്ലമായിട്ട് മേരിയുടെ വര്‍ത്തമാനത്തിനൊപ്പമല്ലേ”. 

  തല വെട്ടിച്ചുള്ള പതിവ് ചിരിയും ചിരിച്ച് ദേവസിയേട്ടന്‍ പുറത്തേക്കിറങ്ങി. ചായകുടിക്കാന്‍ പോകുന്ന ശീലമില്ലങ്കിലും ഓഫിസിന്‍റെ വരാന്തയിലൂടെ കുറച്ചു മുന്നോട്ടുനടന്നാല്‍ ആകാശം കാണാം. ആകാശത്ത് മേഘങ്ങളെ കാണാറുണ്ടെങ്കിലും അന്ന്‍ ആദ്യമായിട്ടാണ് മേഘങ്ങളെ കാണാന്‍ വേണ്ടി ആകാശത്തേക്ക് നോക്കുന്നത്. തൂവെള്ള മേഘങ്ങള്‍ നീലാകാശത്തിന് ഒരു അഴക് തന്നെയാണെന്ന് സമ്മതിക്കേണ്ടിവരും,കൂട്ടുകാരെപ്പോലെ നിറുത്താതെ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കാറ്റിനോപ്പം പതിയെ തെന്നി നീങ്ങുന്ന മേഘങ്ങള്‍ എന്താണ് പറയുന്നത്? കേള്‍ക്കാന്‍ കൊതിയോടെതന്നെ നോക്കിനിന്നു. ദേവസിയേട്ടന്‍ വന്ന് വിളിക്കുന്നതുവരെ.

     ദേവസിയേട്ടന്‍: “എന്താ മാഷേ മേലോട്ടുനോക്കി മഴ പെയ്യിക്കോ?”
“അല്ല ദേവസിയേട്ട,എന്നാലും ഈ മേഘങ്ങളെ നോക്കി എങ്ങിനെ ആയിരിക്കും നമ്മുടെ ഭാവിഒക്കെ...”. ഞാന്‍ പറഞ്ഞ് തീരുന്നതിന് മുന്നേതന്നെ ഉത്തരം റെഡി.

    ദേവസിയേട്ടന്‍: “നമ്മുടെ ഭാവിഒക്കെ അറിയാന്‍ മേഘങ്ങളെ ഒന്നും നോക്കണ്ട, പുതുക്കിയ ശമ്പളക്കമ്മിഷന്‍ വരട്ടെ അപ്പൊ അറിയാം നമ്മുടെ ഭാവി, എന്നിട്ടു വേണം ഭരിക്കുന്നവന്‍റെ ഭാവി നമുക്ക് തീരുമാനിക്കാന്‍”.

  ഭരണപക്ഷ ബഹുമാനം കുറവായതിനാല്‍ ദേവസിയേട്ടനെകൊണ്ട് ഭരിക്കുന്നവരുടെ രാഷ്ടിയത്തെപറ്റി കൂടുതലൊന്നും പറയിക്കാതെ അഞ്ചു മണിയാക്കി. 

    അധികം ചുറ്റിത്തിരിയല്‍ ഇല്ലാത്തതിനാല്‍ അന്ന് നേരത്തെ വീട്ടില്‍ എത്തി. നീളത്തില്‍ കീറിയ പച്ച ഈര്‍ക്കിലികള്‍ ചെറിയ കെട്ടാക്കി അയല്‍പക്കത്തെ കുട്ടികളെ തല്ലാന്‍ ഓടിച്ചിടുന്ന അമ്മയെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. എന്നെക്കൂടി കണ്ടപ്പോള്‍ ആകെ അങ്കലാപ്പിലായ കുട്ടികള്‍ പുറകുവശത്തെ വഴിയിലൂടെ അമ്മയെ കളിയാക്കി ഓടിപോയി. ഞാന്‍ ഒന്നും ചോദിക്കാതെ തന്നെ അമ്മ പറഞ്ഞു തുടങ്ങി.

    അമ്മ: “നീ നോക്കിയേ, എത്ര കാലംകൊണ്ടാണെന്നോ ഇത് വളര്‍ന്ന് ഇത്രത്തോളം ആയെന്ന്, ഇനി വരട്ടെ അവന്‍മാര്‍ നല്ല തല്ലു കൊടുക്കും ഞാന്‍”

  പടിഞ്ഞാറെ അതിരിനോട് ചേര്‍ന്നുനില്‍ക്കുന്ന ഉള്ളി ചാമ്പയെ ചുറ്റിപ്പുണര്‍ന്ന് നില്‍ക്കുന്ന കുന്നി ചെടിയുടെ വള്ളിക്കള്‍ നിറയെ ചുവന്ന പൊട്ടുകള്‍ കുത്തിവച്ചപോലെ കുന്നിക്കുരുക്കള്‍. എന്‍റെ   നില്‍പ്പ് കണ്ടപ്പോള്‍തന്നെ അമ്മക്ക് കാര്യം മനസിലായി.

    അമ്മ : “ആരെങ്കിലും ഈ വീട് പൊക്കി കൊണ്ടുപോയാലും അറിയാത്ത നിന്നോടൊക്കെ പറയുന്നതിലും ഭേതം വല്ല വീമാനവും പറത്താന്‍ പോകുന്നതാ, ആ കുന്നിക്കുരു സൂക്ഷിച്ചുനോക്കിയെ, വല്ലതും തോന്നിയോ”. ഞാന്‍ കൂടുതലൊന്നും പറയാതെ കണ്ണുകള്‍ അടച്ചുപൂട്ടി ഇല്ല എന്നു കാണിച്ചു. സംസാരത്തിനിടെ അമ്മ നിലത്തുവീണുകിടക്കുന്ന കുന്നിക്കുരുകള്‍ പെറുക്കുന്നുണ്ടായിരുന്നു.       
   അമ്മ : “സാധാരണ കുന്നികുരുകള്‍ക്കെല്ലാം കറുത്ത വട്ടം ഉണ്ടാകും, ഇതുനോക്കിയെ കുടുതല്‍ എണ്ണത്തിനും നല്ല ചുവപ്പ് നിറം മാത്രം, ഒരേ അതിശയങ്ങളെ ഞാന്‍ ആദ്യമായിട്ടാ ഇത്തരത്തിലുള്ള കുന്നിക്കുരു കാണുന്നേ”.

    ഇതൊന്നും നമ്മുടെ വിഷയങ്ങള്‍ അല്ലാത്തതു കാരണം എനിക്ക് അങ്ങിനെ അതിശയമൊന്നും തോന്നിയില്ല. ചെറുതും വാ വട്ടം കൂടിയതുമായ ചില്ലുകുപ്പികളില്‍ ഈ കുന്നികുരുകള്‍ അമ്മ സൂക്ഷിച്ചു വയ്ക്കുന്നുണ്ടായിരുന്നു. കൌതുകത്തോടെ ഇതൊക്കെ നോക്കിനിന്ന എന്നോട് അമ്മ പറഞ്ഞു.

      അമ്മ : “കണ്ടോ ഈ ചെറിയ കുപ്പിയില്‍ കറുത്ത പോട്ടുള്ളത്, ഈ വലിയ കുപ്പിയി ചുവപ്പ് മാത്രം”.

     അമ്മയുടെ കൈയില്‍ നിന്നും ആ കുപ്പികള്‍ വാങ്ങി കുറേനേരം നോക്കിനിന്നു. ഉള്ളിലെ സന്തോഷം മറച്ചുവെക്കാതെ ഞാന്‍ പറഞ്ഞു “നല്ല രസം”. “ഉം” ഒന്നു മൂളികൊണ്ട് അമ്മ അകത്തേക്കുപോയി. ആകാശത്തേ മേഘങ്ങളുടെയും, ഭുമിയിലേ കുന്നിക്കുരുവിന്‍റെയും ഭംഗി ആദ്യമായി അറിഞ്ഞ ആ ദിവസം സമാധാനമായി ഉറങ്ങി.
            
   ഓഫീസ്, വീട്, കുറച്ചു ചുറ്റിത്തിരിയല്‍ അങ്ങിനെ പോകുന്ന ദിവസങ്ങള്‍. പ്രത്യേക ഉത്തരവാദിത്തം ഒന്നും ഇല്ലാത്തതിനാല്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ ഭഗ്യവാനയി ജീവിക്കുന്നു. വലിയ മാറ്റങ്ങള്‍ ഒന്നും അവകാശപെടാതെ ആഴ്ച്ചകളും മാസങ്ങളും കടന്നു പോയ്‌. മകന്‍റെ അടുത്തുനിന്നും തിരിച്ചെത്തിയ സുമ ചേച്ചി വിദേശ വാര്‍ത്തകള്‍ കൊണ്ട് ഓഫീസ് സജീവമാക്കി.ദേവസിയേട്ടന്‍റെ ചോദ്യങ്ങളും സുമ ചേച്ചിയുടെ ഉത്തരങ്ങളും ദിവസവും അഞ്ചു മണി ആകുവാന്‍ മത്സരിച്ചു.

 ജര്‍മ്മനിയുടെ തലസ്ഥാനത്തുണ്ടായ മേഘവിസ്ഫോടനത്തിന്‍റെ അനന്തരഭലങ്ങള്‍ ബെര്‍ലിന്‍ ജനതയെക്കാള്‍ ഏറ്റുവാങ്ങിയത് ഈ ഓഫീസിലുള്ളവരാണ്. മാസങ്ങളോളം നീണ്ടുനിന്ന സുമ ചേച്ചിയുടെ വിദേശ വാര്‍ത്തകളിലൂടെ, അവരുടെ മകനും ബെര്‍ലിനിലെ ജനങ്ങളും ഞങ്ങളുടെ അയല്‍ക്കാരായി.ഒരുമിനിറ്റുകൊണ്ട് എഴുപത്തിരണ്ടായിരത്തി മുന്നൂറ് ടണ്‍ വെള്ളം ഒരേക്കറില്‍ പതിപ്പിക്കാന്‍ ഒരു മേഘവിസ്പോടനതിനു സാധിക്കും. ഇത്തരത്തില്‍ നാശംവിതച്ച നാടുകളെക്കുറിച്ചുള്ള ദേവസിയേട്ടന്‍റെ  വിവരങ്ങള്‍ അഞ്ചുമണിവരെ തുടര്‍ന്നു.

    അന്ന് വയ്കുന്നേരം കാലംതെറ്റി പെയ്ത മഴ എല്ലാവരെയും പോലെ എന്നെയും ചുറ്റിച്ചു. ബസ്സിനായുള്ള കാത്തുനില്‍പ്പുകള്‍ അവസാനിപ്പിച്ചുകൊണ്ട് ഓട്ടോറിക്ഷയില്‍ അഭയംതേടി. “ഇതുവല്ല മേഘവിസ്ഫോടനവും ആയിരിക്കോ??” അന്ന് ഓഫീസില്‍നിന്നും കിട്ടിയ വിവരങ്ങള്‍ ഓട്ടോ ഡ്രൈവര്‍ക്ക് മുന്നില്‍ അന്തസോടെ അവതരിപ്പിച്ചു. യാതൊരു ഭവവെത്യാസവുംകൂടാതെ ഡ്രൈവര്‍ സംസാരിച്ചുതുടങ്ങി “ഏയ്, ഇത് അതൊന്നുമല്ല സാറേ... ന്യൂനമര്‍ദ്ദത്തിന്‍റെയാ. പിന്നെ നമ്മുടെ നാട്ടില്‍ ചൂട് കാറ്റിന്‍റെ അളവ് കുറവായതുകൊണ്ട് മേഘവിസ്ഫോടനത്തിന് ചാന്‍സ് ഇല്ലാ..”. പുതിയ അറിവുകള്‍, ഞാന്‍ ഒന്നുംമിണ്ടിയില്ല. അയാള്‍ തുടര്‍ന്നു “ശാസ്ത്രം ഒരിക്കല്‍ തെളിയിച്ച കാര്യങ്ങള്‍ മാറ്റിപ്പറയാന്‍ മറ്റൊരു ശാസ്ത്രത്തിനെല്ലെ പറ്റു,.. അപ്പൊ അതാണ് ശരി എന്ന് നമ്മളും സമ്മതിക്കും”. 

  ഞങളുടെ കവല എത്തുന്നതുവരെ ഞാന്‍ മൌനം തുടര്‍ന്നു, അതുകൊണ്ടാകാം കാശ് വാങ്ങുന്നതിനിടയില്‍ എനിക്ക് അനുകൂലമായി അയാള്‍ ഇങ്ങിനെ സംസാരിച്ചത് “ മേഘം നോക്കി നമ്മുടെ ഭാവിവരെ പറയാന്‍ പറ്റും, പക്ഷേ അത് ശാസ്ത്രമല്ലാത്തതുകൊണ്ട് ആരും അങ്കീകരിക്കില്ല.. അതുകൊണ്ട് വേണമെങ്കില്‍ സാറ് പറഞ്ഞപോലെ മേഘവിസ്ഫോടനവും സംഭവിക്കാം”. ചെറുതായി ഒന്നുചിരിച്ച്‌ മഴ കളം വരച്ച വഴിയിലൂടെ ഞാന്‍ വീട്ടിലേക്ക് നടന്നു. “ മേഘം നോക്കി നമ്മുടെ ഭാവിവരെ പറയാന്‍ പറ്റും”, ആ ഡ്രൈവര്‍ പറഞ്ഞത് ശാലിനിയെക്കുറിച്ചാണോ?. മാസങ്ങള്‍ക്കുശേഷം ശാലിനിയെപറ്റിയും, സ്വന്തം ഭാവിയെപ്പറ്റിയും വീണ്ടും ആലോചിച്ചു. വീടിനുമുന്നില്‍ എത്തിയപ്പോഴാണ് കവലയില്‍നിന്നും അമ്മ വാങ്ങാന്‍ പറഞ്ഞ സാധനങ്ങളെപറ്റി ചിന്തിച്ചത്. എന്നത്തേയും പോലെ വഴക്കുകേള്‍ക്കാന്‍ കണക്കാക്കി ചിരിച്ചുകൊണ്ട് മുന്നോട്ടുനടന്നു.

    “കാഴ്ച്ചക്ക് ഗോചരമായരീതിയിൽ ഭൌമാന്തരീക്ഷത്തിലെ നീരാവി   ഘനീഭവിച്ചുണ്ടകുന്ന വാതകപിണ്ഡങ്ങളാണ് മേഘങ്ങൾ”.നെഫോളജി.... മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങിനെയാണ്. അന്നത്തെ രാത്രി മേഘങ്ങള്‍ക്കായി മാറ്റിവച്ചു. സ്ട്രാറ്റസ്, ക്യുമുലസ്, സീറസ് ഇത്തരത്തില്‍ മൂന്നായി തരംതിരിച്ച മേഘങ്ങള്‍ എന്നെ ഉറങ്ങാന്‍ സമ്മതിച്ചില്ല. എന്നിരുന്നാലും മനസ്സില്‍ ഉറപ്പിച്ച തീരുമാനത്തോടെ തന്നെ കിടക്കാന്‍ തീരുമാനിച്ചു.“എങ്ങിനെയെങ്കിലും ശാലിനിയെ കണ്ടെത്തണം, മേഘങ്ങള്‍ക്ക് എന്താണ് എന്നെക്കുറിച്ച് പറയാനുള്ളത് എന്നും കേള്‍ക്കണം”.

    നേരം വെളുക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. ആ ഞായറാഴ്ച പള്ളിമണി മുഴങ്ങുന്നതിനുമുന്നേ എന്‍റെ ഫോണ്‍ വിളികള്‍ ആയിരിക്കും ദേവസിയേട്ടനെ ഉണര്‍ത്തിയത്. “ശാലിനിയെ....ആ... ശാലിനിയെപറ്റി കൂടുതല്‍ അറിയണം”. ഫോണ്‍ എടുത്തമാത്രയില്‍ ഞാന്‍ പറഞ്ഞ വാക്കുകളാണിത്.ആളുടെ ഉത്തരവും  പെട്ടന്നായിരുന്നു “ഏത്... ഏത് ശാലിനി...? നിനക്ക്...എന്തുപറ്റി? ഞാന്‍ വേണമെങ്കില്‍ മേരിയെപറ്റി പറയാം”. എനിക്ക് ചിരിവന്നു. “അല്ല ചേട്ടാ ആ മേഘം നോക്കി കാര്യങ്ങള്‍ പറയുന്ന കുട്ടി”.

   ദേവസിയേട്ടന്‍: “അന്ന് ആ കുട്ടിയെ കാണാന്‍പോയ നമ്മുടെ ചങ്ങാതി ഇപ്പോ നാട്ടിലില്ലല്ലോ, ഞാനൊന്ന് നോക്കട്ടേ...”. ദേവസിയേട്ടന്‍ അന്വേഷിക്കും എന്നുള്ളത് എനിക്കുറപ്പാണ്, പക്ഷേ അതുവരെ കാത്തിരിക്കാന്‍ മനസ്സ് സമ്മതിക്കുകയുമില്ല. കൂടുതല്‍ ആലോചനക്ക് നില്‍ക്കാതെ ആകാശത്ത് തെന്നിനീങ്ങുന്നു മേഘങ്ങളെ നോക്കികൊണ്ട്   ഓഫീസിനടുത്തുള്ള ഓട്ടോ സ്റ്റാന്‍റെ ലക്ഷ്യമാക്കി നടന്നുതുടങ്ങി.

  കാത്തുനില്‍പ്പ് തുടങ്ങിയിട്ട്‌ ഒത്തിരിനേരമായി. കാറ്റിനൊപ്പം തെന്നിനീങ്ങുന്ന മേഘങ്ങള്‍ പോലെ തിരക്കിനോപ്പം ഓടുന്ന ആളുകള്‍. ഒത്തിരി മുഹൂര്‍ത്തങ്ങള്‍ ഉള്ള ദിവസമായതിനാലാവം നഗരത്തില്‍ നല്ല തിരക്ക് അനുഭവപെട്ടു. എനിക്കറിയേണ്ട  ഉത്തരവുമായി ഇന്നലെ കണ്ട ആഓട്ടോ ഡ്രൈവര്‍ എത്തുന്നതുവരെ നോക്കിനില്പ് തുടരേണ്ടിവന്നു.                                             
  കൂടുതല്‍ വിവരണങ്ങള്‍ക്ക് നില്‍ക്കാതെ ഞാന്‍ അയാളോട് സംസാരിച്ചുതുടങ്ങി “ ഇന്നലെ നിങ്ങള്‍ പറഞ്ഞില്ലേ... മേഘങ്ങളെ നോക്കി സംസാരിക്കുന്ന ഒരാളെപറ്റി... അയാളെ കാണണം”. ഒന്ന് ആലോചിച്ച് ഡ്രൈവര്‍ പറഞ്ഞു “ അയ്യോ ആ സ്ഥലം ഇവിടെ അല്ല, അങ്ങ് വയനാട്ടില്‍ എവിടെയോ ആണ്. പറഞ്ഞുകേട്ടിട്ടുള്ള അറിവേ എനിക്കൊള്ളു, അനുഭവസ്ഥന്‍ ഒരു സുഹ്രുത്താണ്”. എന്‍റെ   മുഖത്തെ നിരാശ കണ്ടിട്ടാവാം അയാള്‍ സമാധാന വാക്കുകള്‍ പറഞ്ഞത് “ സാര്‍ ഏതായാലും വണ്ടിലോട്ട് കയറു, എന്‍റെ ആ കൂട്ടുകാരന്‍ വീട്ടില്‍ ഉണ്ടോ എന്ന് നോക്കാം”. പരീക്ഷ ഭലം നോക്കാന്‍ പോകുന്ന സ്കൂള്‍ കുട്ടിയുടെ നെഞ്ചിടിപ്പോടെ ഓട്ടോറിക്ഷ ഓടിതുടങ്ങി.

  ഏത് കാര്യത്തിനിറങ്ങിയാലും വര്‍ഷങ്ങളായി അനുഭവപെടുന്ന തടസ്സങ്ങള്‍ ഉണ്ടാവുമോ എന്ന ഭയം അയാളുടെ വീട് എത്തുന്നതുവരെ എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാവാം ഓട്ടോക്കാരന്‍റെ ചോദ്യങ്ങളെയെല്ലാം ഒറ്റവാക്ക് ഉത്തരത്തില്‍ നിര്‍ത്തി. മോഹനന്‍ എന്ന് പേരുള്ള ആ സുഹ്രത്ത് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുംബോഴേക്കും ഞങ്ങള്‍ അവിടെത്തി. ഓട്ടോക്കാരന്‍റെ ചെറിയ ആമുഖത്തോടൊപ്പം നടന്ന പരിചയപ്പെടല്‍ ദീര്‍ഘിപ്പിക്കാതെ, ആകാശത്ത് അങ്ങിങ്ങായി നില്‍ക്കുന്ന മേഘങ്ങളെ സാക്ഷിയാക്കി മോഹനന്‍ പറഞ്ഞുതുടങ്ങി. “എന്‍റെ അനുഭവത്തില്‍ സംഭവം സത്യംതന്നെയാ.., പക്ഷെ ആകുട്ടി അതൊരു തൊഴിലായിട്ടൊന്നും കാണാത്തതുകൊണ്ട് നമുക്ക് നിര്‍ബ്ബന്ധിക്കാനൊക്കില്ല. രണ്ടുകൊല്ലം മുന്‍പ് ഞാന്‍ വയനാട്ടില്‍ ജോലിചെയ്യുന്ന സമയം, അവരുടെ ടിവി റിപ്പയര്‍ ചെയ്യാന്‍ പോയപ്പോഴാണ്‌ ശാലിനി എന്‍റെ ഭാവി പറഞ്ഞത്..... അന്ന്  പറഞ്ഞ കാര്യങ്ങള്‍ ഇന്നുവരെ തെറ്റിയിട്ടില്ല”

  എന്‍റെ സംശയങ്ങള്‍ തീര്‍ക്കാന്‍ മോഹനന്‍ വീണ്ടുംവീണ്ടും സംസാരിച്ചുകൊണ്ടേയിരുന്നു.

   “ചെറിയ ചില്ലുകുപ്പികളില്‍ നിറച്ചുവച്ച കുന്നിക്കുരുകള്‍ കൈഉയര്‍ത്തി ആക്കുട്ടിയുടെതന്നെ മടിയിലുള്ള വലിയ പാത്രത്തിലേക്ക് ഇട്ടുകൊണ്ടിരിക്കും. ആകാശത്ത് കാണുന്ന മേഘങ്ങളെക്കുറിച്ച് നമ്മളോട് ചോദിക്കും. എന്നിട്ട് കണ്ണുകള്‍ അടച്ച് ആരേയും ശ്രെദ്ധിക്കാതെ, പാത്രത്തില്‍ വീണുകൊണ്ടിരിക്കുന്ന കുന്നിക്കുരുവിന്‍റെ ശബ്ദത്തോടൊപ്പം ശാലിനി നമ്മളുടെ ഭാവി പറഞ്ഞുതുടങ്ങും”.

  “അവരുടെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയില്ല. എന്നാലും ആക്കുട്ടി കാശൊന്നും വാങ്ങാന്‍ വഴിയില്ലാട്ടോ,.. നേരെ വയനാട് അവിടെ അമ്പലവയല്‍ എന്ന സ്ഥലത്ത് എത്തിയാല്‍, വലിയമന ചോദിച്ചാല്‍ ആരും പറഞ്ഞുതരും. ശാലിനി അവിടെ കാണും”.

   പരീക്ഷ ജയിച്ച സന്തോഷത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ചുറ്റുപാടും ഒത്തിരി കല്യാണങ്ങള്‍ ഉണ്ടായകാരണം ആരുംതന്നെ അവിടുണ്ടായിരുന്നില്ല. കൂടുതലൊന്നും ആലോചിക്കാതെ നേരെ വയനാട്ടിലേക്ക് യാത്ര തിരിച്ചു. യാത്രയില്‍ പിന്തുടരുന്ന മേഘങ്ങള്‍ എല്ലാത്തിനും സാക്ഷിയാണ് എന്നിരുന്നാലും ഇരുട്ടുന്നതിന്‌മുന്നേ അമ്മയെ ഫോണില്‍ വിളിച്ചു.. 

“അമ്മേ... എനിക്ക് ഓഫീസ്സിലെ ഒരത്യാവശ്യകാര്യത്തിന്‌ പോകണം... നാളയെ വരൂ...”   

 അമ്മ ദേഷ്യത്തിലാണ് അതുകൊണ്ടുതന്നെ മറുപടിയും പെട്ടന്നായിരുന്നു “ ഇവിടെ ഇരുന്ന കുന്നിക്കുരുകൊണ്ട് എന്ത് അത്യാവശ്യമാണ് നിന്‍റെ ഓഫീസ്സിലുള്ളത്??”. 

    അമ്മയെ കൂടുതല്‍ പറയാന്‍ അനുവതിക്കാതെ ഫോണ്‍ കട്ട്‌ ആക്കി. പോരുന്നതിനു മുന്നേ ഞാന്‍ ആ കുന്നിക്കുരുകള്‍ എടുത്തു. അമ്മ അതിനുമുന്നില്‍ അടക്കിയൊതുക്കി വച്ചിരുന്ന പാത്രങ്ങള്‍ഒക്കെ ഞാന്‍ എടുത്തുമാറ്റിയിരുന്നു, അതായിരിക്കും അമ്മയുടെ സംശയം നേരെ എന്നിലേക്ക്‌ തിരിഞ്ഞത്. നാളെ വെളുക്കുമ്പോള്‍ വയനാട് എത്തും, രാത്രിയിലും യാത്ര. ആകാശ കാഴ്ചയില്‍ ആനന്തം നല്‍കികൊണ്ട് പൂര്‍ണ്ണചന്ദ്രന്‍റെ മുന്നിലൂടെ അപ്പോഴും മേഘങ്ങള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു, പുതിയ പ്രഭാതത്തിനുവേണ്ടി.

  വലിയമന കണ്ടുപിടിക്കാനായി അധികം‌ ബുദ്ധിമുട്ടേണ്ടിവന്നില്ല. മതില്‍ക്കെട്ടിനുള്ളില്‍ കുറച്ച് പ്രായംതോന്നിക്കുന്ന ഒരാളോടാണ് ഞാന്‍ ആവശ്യം അറിയച്ചത്. അയാള്‍ ചിരിച്ചു.

  “ഇത്ര ദൂരം താന്‍ ഇതിനുവേണ്ടിയാണോ വന്നത്??.... ആക്കുട്ടി നോട്ടക്കാരിയൊന്നും അലാട്ടോ.. അപരിചിതരോട് അവള്‍ അങ്ങിനെ അധികമായി സംസാരിക്കാറില്ല... ഏതായാലും ഞാന്‍ ചോദിച്ചിട്ട് വരാം”.

    അയാള്‍ അകത്തേക്ക് പോയി. ആകാശത്ത് മേഘങ്ങള്‍ ഇരുണ്ടതായി തോന്നി. പതിയേ പുറത്തേക്ക് നടന്നുവരുന്ന അയാള്‍ പറയാതെ തന്നെ മറുപടി മനസ്സിലാക്കിയ ഞാന്‍, കൈയിലുള്ള കുന്നിക്കുരു അടങ്ങിയ കുപ്പി അയാള്‍ക്ക് നല്‍കി.

  “അവരെ നിര്‍ബന്ധിക്കണ്ടാ.... ഇത്ര ദൂരം വന്നത് വെറുതെ ആവാതിരിക്കാന്‍ തരുന്നതല്ലാന്ന് പറഞ്ഞോളു. കേട്ടറിഞ്ഞറിഞ്ഞതുവച്ച് ശാലിനിക്ക് വേണ്ടിതന്നെ കൊണ്ടുവന്നതാണ്. ഇതൊന്നു കൊടുത്താല്‍ നന്നായിരുന്നു”.  

  മാന്യമായ പെരുമാറ്റം. അയാള്‍ അതുമായി അകത്തേക്കുപോയി. തെന്നിമാറിയ ഇരുണ്ട മേഘങ്ങള്‍ ആകാശത്തെ തെളിയിച്ചു. അകത്ത് പാത്രത്തിലേക്ക് വീഴുന്ന കുന്നിക്കുരുവിന്‍റെ ശബ്ദം പ്രതീക്ഷയായി. “അകത്തേക്ക് വന്നോളു”. അയാളുടെ വാക്കുകളില്‍നിന്നും ഞാന്‍ അനുഭവിച്ച സന്തോഷം, തണുത്ത കാറ്റിനൊപ്പം പാറിപ്പറന്ന അപ്പുപ്പന്താടി പോലെ എന്നെ ശാലിനിയുടെ അടുത്തെത്തിച്ചു.

   "ശാലിനി"... തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ മുന്നിലൂടെ പാറിപ്പറക്കുന്ന മുടി. ഇമവെട്ടാത്ത കണ്ണുകള്‍ എന്നെ തിരിച്ചറിഞ്ഞ പോലെ ചുണ്ടുകളോട് എന്തോ പറഞ്ഞു. കുന്നിക്കുരുവിന്‍റെ ചുവപ്പുള്ള ചുണ്ടുകള്‍ എന്നെ നോക്കി ചിരിച്ചു. പാത്രത്തില്‍ വീഴുന്ന കുന്നിക്കുരുവിന്‍റെ ശബ്ദം എനിക്കുചുറ്റും പെയ്യുന്ന മഴയായി തോന്നി.
  
  “പറഞ്ഞുകേട്ട കാര്യങ്ങള്‍ നേരിട്ടറിയാന്‍ വന്നതാണ്‌”. മറ്റൊന്നും ആലോചിക്കാതെ ഞാന്‍ പറഞ്ഞു. മറുപടിയും പെട്ടന്നായിരുന്നു. 

“പുറത്തേക്കിറങ്ങി ആകാശം നോക്കി കാണുന്നത് എന്താണന്ന് പറയൂ”.

  പുറത്തിറങ്ങി തിരിച്ചെത്തിയ ഞാന്‍ ശാലിനിയോട് പറഞ്ഞു. “തെളിഞ്ഞ ആകാശത്ത് മങ്ങിയ മേഘങ്ങള്‍ക്ക് മുന്നിലൂടെ പഞ്ഞികെട്ട് പോലെ വെളുത്ത മേഘങ്ങള്‍ യാത്രചെയ്യുന്നു. കുറച്ചകലെ വെള്ളിപൂശിയപോലെ തിളങ്ങുന്ന വലിയ മേഘക്കുട്ടങ്ങളും കാണാം”.

   പാത്രത്തില്‍ വീണുകൊണ്ടിരിക്കുന്ന കുന്നിക്കുരുവിന്‍റെ ശബ്ദം നിലച്ചു. ശാലിനി കണ്ണുകളടച്ചു, 

 “ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഉള്ളിലടക്കി മറ്റുള്ളവരുടെ മുന്നില്‍ എത്രനാള്‍ ഇതുപോലെ സന്തോഷം അഭിനയിക്കും. സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ അതിനുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍, കുറച്ചകലെ തിളക്കമുള്ള ഭാവി നിങ്ങള്‍ക്കായി കാത്തിരിക്കുന്നു”. 

   ശാലിനി പറഞ്ഞ വാക്കുകളില്‍ ഒളിച്ചിരിക്കുന്ന ആയിരം അര്‍ത്ഥങ്ങള്‍ എന്‍റെ പല ചോദ്യങ്ങളുടെയും ഉത്തരങ്ങളാണ്. ഇനി എന്തുപറയണം എന്നറിയാതെ ഞാന്‍ ചോദിച്ചു.

“ആ കുന്നിക്കുരുവിന്‍റെ പ്രത്യേകത മനസ്സിലായോ??”... 

“ഇല്ലല്ലോ”.. അവരുടെ പെട്ടന്നുള്ള ഉത്തരം എനിക്ക് ഇനിയും സംസാരിക്കാനുള്ള അവസമായതിലുള്ള സന്തോഷത്തോടെ ഞാന്‍ തുടര്‍ന്നു.

   “എന്‍റെ അമ്മയും ഇതുപോലെ കുന്നിക്കുരുക്കള്‍ സൂക്ഷിക്കുന്നുണ്ട്. ഇപ്പോ ശാലിനിയുടെ കൈയില്‍ ഇരിക്കുന്ന കുന്നിക്കുരു ആണ് അതില്‍ പ്രധാനി. നോക്കിയേ ഇതിനൊന്നും കറുത്ത പൊട്ടുകള്‍ ഇല്ലാ”.

  അവള്‍ അപ്പോഴാണ് അത് ശ്രെദ്ധിക്കുന്നത്. “കൊള്ളാലോ”.. സന്തോഷത്തോടെ അതെല്ലാം വാരിയെടുത്ത് വീണ്ടും പാത്രത്തിലേക്കിട്ടു. പാത്രത്തില്‍നിന്നും കണ്ണെടുക്കാതെ ശാലിനി ചോദിച്ചു 

   “ഇയാള്‍ക്ക് ഇനിയും എന്തോ ചോദിക്കാനുണ്ടല്ലോ?.. ഒത്തിരി യാത്ര ചെയ്യേണ്ടതല്ലേ?.. ചോദിച്ചോളൂ... സമയം കളയണ്ട”.

  “കൂടുതലൊന്നുമില്ല രണ്ടു ചോദ്യങ്ങള്‍”.. തയ്യാറാക്കിവച്ചപോലെ ഞാന്‍ ആരംഭിച്ചു.

ചോദ്യം ഒന്ന് :എന്ത് അടിസ്ഥാനപെടുത്തിയാണ് മേഘങ്ങളിലൂടെ ഭാവി പറയുന്നത്?...

ചോദ്യം രണ്ട് : നിങ്ങളുടെ ആഗ്രഹങ്ങള്‍ എന്തെല്ലാമാണ്?. 

   ചോദ്യങ്ങള്‍ കുറച്ച് ഔപചാരികമായോ എന്ന സംശയത്തോടെ ഉത്തരം കേള്‍ക്കാന്‍ തയ്യറായി.

     ഉത്തരം ഒന്ന് :“കാറ്റിന് വഴികാട്ടിയായി മലപോലുയരാനും, മഴയായി പെയ്യാനും, പുഴപോലോഴുകാനും മേഘത്തിനാകും. കണ്ടുനില്‍ക്കെ മാറിമറയുന്ന മനുഷ്യ മനസ്സുപോലെയാണ് ആകാശത്തെ മേഘങ്ങള്‍. കറുത്തവന്നെന്നും, വെളുത്തവനെന്നും, വലിയവനെന്നും, ചെറിയവനെന്നും നമ്മള്‍ നമ്മളെ തരം തിരിച്ചപോലെ, മേഘങ്ങള്‍ക്കും തരംതിരുവുകളുണ്ട്. നിങ്ങള്‍ ആകാശ കാഴ്ചകളെക്കുറിച്ച് എന്നോട് പറയുമ്പോള്‍ നിങ്ങളുടെ മനസ്സിന്‍റെ സന്തോഷവും സങ്കടവും ഒരു നിമിത്തം പോലെ വേര്‍തിരിച്ചെടുക്കാന്‍ എനിക്കാകും”

       ഉത്തരം രണ്ട് :“ നിങ്ങള്‍ ഇവിടെ എത്തുന്നവരെ ഒരു ആഗ്രഹമേ എനിക്കുണ്ടായിരുന്നൊള്ളു. ഇപ്പോള്‍ ഒന്നുടെ കൂടി... രണ്ടും പറയാം.. ശാന്തമായി പരന്നുകിടക്കുന്ന നീല ആകാശത്തില്‍ തിരമാലകള്‍ കണക്കേ ആര്‍ത്തുവിളിച്ചു വരുന്ന വെള്ള മേഘങ്ങളെയും, നിങ്ങള്‍ എനിക്കായി കൊണ്ടുവന്ന കറുത്ത പൊട്ടില്ലാത്ത കുന്നിക്കുരുവും കണ്ണുനിറയെ കാണാനായി ഒരിക്കലെങ്കിലും എനിക്ക് കാഴ്ച കിട്ടണം”.

  പറഞ്ഞുനിര്‍ത്തിയ ഉടനെ അവള്‍ കുന്നിക്കുരുവിന്‍റെ സംഗീതത്തിലേക്ക് മുഴുകി. അപ്പോഴേക്കും ജന്മനാ കാഴ്ച്ചയില്ലാത്ത ശാലിനിയുടെ വിഷമം എന്‍റെ മനസ്സില്‍ മായാത്ത കറുത്ത പൊട്ടായി. അവിടെനിന്നും യാത്ര പറഞ്ഞിറങ്ങുബോള്‍ ഞാന്‍ ഒന്നുറപ്പിച്ചിരുന്നു. “നമുക്ക് ഇഷ്ടമുള്ളവര്‍, നമ്മളെ ഇഷ്ടമുള്ളവര്‍, ഇവരൊക്കെ വിഷമിക്കാതിരിക്കാന്‍ ,പല ആഗ്രഹങ്ങളും നമ്മള്‍ മറച്ചുവെക്കാറുണ്ട്. അത്തരക്കാരായ ആയിരക്കണക്കിന് ആളുകളില്‍ ഒരാള്‍ ആയിരുന്നു ഞാന്‍ എന്നുപറയാനാണ് ഇന്നുമുതല്‍ എന്‍റെ തീരുമാനം.. ഇനി ഞാന്‍ ജീവിക്കും എന്‍റെ സ്വപ്നങ്ങള്‍ക്കു വേണ്ടി”.  

      തിരിച്ചുള്ള യാത്രയില്‍ മേഘങ്ങള്‍ പറഞ്ഞുതന്ന കഥകളാണ് എന്നെ വീടുവരെ എത്തിച്ചത്. ഇരുട്ടായി തുടങ്ങി. അമ്മ ഞാന്‍ എത്തുന്നതും നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഒന്നും പറയാന്‍ അനുവതിക്കാതെ ഓടിച്ചെന്ന് അമ്മയെ കെട്ടിപിടിച്ചു പറഞ്ഞു.

“അമ്മേ...ശാലിനി മേഘങ്ങളെ നോക്കി നമ്മുടെ ഭാവി പറയും” 

കെ എന്‍ സരസ്വതി
[Soney Naraynan]

Friday 13 January 2017

ശ്രദ്ധേയന്‍

ശ്രദ്ധേയന്‍ 

“വളവ് തിരിഞ്ഞകവല”. വര്‍ഷങ്ങള്‍ക്ക് മുന്‍പും, ഇപ്പോഴും അങ്ങിനെ തന്നെയാണ് അറിയപെടുന്നത്. വളവ് തിരിയുമ്പോള്‍തന്നെ കാണുന്ന നാലും കൂടിയ ചെറിയ കവല. സാവധാനത്തിലാണെങ്കിലും മാറ്റത്തിനൊത്ത വികസനത്തേയും ആ പ്രദേശവും ഉള്‍കൊണ്ടിരുന്നു. പുറത്തുനിന്നും വരുന്നവര്‍ക്ക് വലിയ ആര്‍ഭാടകാഴ്ചകള്‍ ഒന്നുംതന്നെ ഉണ്ടാവില്ല. ഒന്നുറപ്പാണ് അവിടെനിന്നും തിരിക്കുംമ്പോള്‍ പഴമയുടെ ഓര്‍മ്മകളും അവെര്‍ക്കൊപ്പം കൂടും, കാണാന്‍ ഇഷ്ടപെടുന്ന സ്വപ്നം പോലെ. ചിലപ്പോള്‍ ഈവാക്കുകള്‍ സ്വന്തം നാടിനെക്കുറിച്ചുള്ള എന്‍റെ പൊങ്ങച്ചവുമാവാം.

പതിവില്ലാത്ത ഒരാള്‍ക്കുട്ടം കവലയില്‍നിന്ന് വളവും തിരിഞ്ഞ് ഇങ്ങ്എത്തിയിരിക്കുന്നു. അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കുമാത്രമേ ഇത്തരത്തിലുള്ള ആള്‍ക്കുട്ടത്തെ  സാധാരണ കാണുക. കടന്നു ചെല്ലുംതോറും എന്നെ അത്ഭുതപെടുത്തിയത് തിക്കും തിരക്കും കൂട്ടാതെ, ബഹളങ്ങള്‍ ഉണ്ടാക്കാതെ വരി വരിയായി നില്‍ക്കുന്ന നാട്ടുകാര്‍. വ്യക്തമാവാത്തതരത്തില്‍ തിരിച്ചുവരുന്നവരുടെ ശബ്ദം താഴ്ത്തിയുള്ള സംസാരങ്ങളും, മുഖങ്ങളിലെ സന്തോഷവും എന്നെ അത്ഭുതപെടുത്തി. ആ ആകാംക്ഷ മുന്നോട്ടുനടത്തി.

സന്തോഷവും അത്ഭുതവും ഒന്നിച്ചെത്തിയ കാഴ്ച. മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയ അവന്‍ ആ നാട്ടിലെ മുഴവന്‍ആളുകളെയും കാല്‍കീഴില്‍ നിര്‍ത്തിയപോലെതോന്നി. എന്നും അങ്ങിനെതന്നെയാണ് ആള്‍ക്കുട്ടത്തിനിടയില്‍ അവന്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടേയിരിക്കും. ചുറ്റും പായലുള്ള കുളത്തിലെ താമരപോലെ, നക്ഷത്രങ്ങള്‍ക്കു നടുവിലെ ചന്ദ്രനെപ്പോലെ, അരങ്ങിലെ ആട്ട വിളക്കു പോലെ അവന്‍ അങ്ങിനെ എല്ലായിടത്തും തെളിഞ്ഞുനില്‍ക്കും.

വാക്കിംഗ് സ്റ്റിക് പലതരത്തിലുണ്ട്. ലക്ഷങ്ങള്‍ വിലവരുന്നവ പട്ടണത്തിലെ വിപണികളില്‍നിന്നും ലഭിക്കും. ചെറിയ മരകുറ്റികളും, കനമുള്ള ഉണങ്ങിയ കമ്പുകളുമാണ് നാട്ടിന്‍പുറത്തെ വാക്കിംഗ് സ്റ്റിക്കുകള്‍, കടകളില്‍ കിട്ടാത്തതുകൊണ്ട് കുത്തുവടി, ഊന്നുവടി എന്നൊക്കെയാണ് ഞങ്ങള്‍ പറയാറ്. ആദ്യമായി അത്തരത്തിലൊരു ഊന്നുവടിയുടെ സൗന്തര്യം ഞാന്‍ ഉള്‍പെടെയുള്ള നാട്ടുകാര്‍ ആസ്വദിച്ചു. നമുക്ക് സമ്മതിക്കേണ്ടിവരും ആ വടി ഈ ഭുമിയില്‍ സൃഷ്ടിക്കപെട്ടത് അവനുവേണ്ടിമാത്രമാണെന്ന്.    

ഇളം മഞ്ഞനിറത്തില്‍ നല്ലപോലെ ഉണങ്ങിയ കല്ലന്‍മുളയുടെ ഏഴു മുട്ടുകള്‍ഉള്ള ഒത്ത ഒരു വടി. മുകളിലെ മുട്ടിനെ രണ്ടായി ഭാഗിച്ച് മുകള്‍ ഭാഗത്ത്‌ കാവി കയറുകൊണ്ടും കീഴ് ഭാഗത്ത്‌ പച്ച കയറുകൊണ്ടും ഭംഗിയായി കെട്ടിയിരിക്കുന്നു. നടുക്ക് കനം കുറഞ്ഞ വെള്ള നുലുകള്‍ കെട്ടിയിരിക്കുന്നു. അതിന്‍റെ ഒത്ത നടുക്കായി എല്ലാവരെയും മോഹിപ്പിച്ചുകൊണ്ട്‌ വെള്ളി കെട്ടിച്ച വലിയ ഒരു രുദ്രാക്ഷം, അവന്‍റെ വാക്കുകള്‍ക്കനുസരിച്ച് തലയാട്ടിക്കൊണ്ടിരിക്കുന്നു. എല്ലാവരും ആകാംക്ഷയോടെ കാണാന്‍ എത്തിയത് അവനെയാണ്‌, അവന്‍ ഞങ്ങളുടെ സ്വന്തം “ശ്രദ്ധേയന്‍”.

ആറാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ആ പേര് കേള്‍ക്കുന്നത്, നോര്‍ത്ത്ഇന്ത്യയില്‍നിന്നുംഎത്തിയവന്‍. നന്നായി മലയാളം പറയുന്നവന്‍. ക്ലാസ്സിലേക്ക് വരുന്നതുതന്നെ എല്ലാവരെയും അവനിലേക്ക്‌ ആകര്‍ഷിപ്പിച്ചുകൊണ്ടാണ്. മൂന്നു തരത്തില്‍ ശബ്ദം കേള്‍ക്കുന്ന ചെറിയ മൂന്നു വിസ്സിലുകള്‍ ഇടതുകൈയിലെ മൂന്നു വിരലുകളില്‍ തുക്കിയിരിക്കുന്നു. കാവി, വെള്ള, പച്ച മൂന്നു നിറത്തിലുള്ള വിസ്സിലുകളും, ശ്രദ്ധേയന്‍ ഏന്നപേരും, ആ പേരുകാരനേയും അക്കാലത്ത്‌ സ്കൂളില്‍ ഉണ്ടായിരുന്ന ആരും ഇപ്പോഴും മറന്നിട്ടുണ്ടാവില്ല.

കവലയോട് ചേര്‍ന്നുള്ള അമ്പലപറബിലെ മണ്‍തറയില്‍ ഇരുന്നാണ് സംസാരം. ഊന്നുവടിയും ആട്ടി അവിടെ ചിരിച്ചുകൊണ്ട് ആളുകളുടെ മനസ്സ് വായിച്ചുകൊണ്ടേയിരുന്ന അവന്‍ അത്ഭുതം സൃഷ്ടിക്കയായിരുന്നു. ഒരാഴ്ച തികയും മുന്നേ ശ്രദ്ധേയന്‍ എന്ന ആറാം ക്ലാസുകാരന്‍  ആ നാടുമുഴുവനും പ്രശസതനായ സംഭവമാണ് ആ ചിരി കണ്ടപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത്. അന്ന് സദാചാര പോലീസ്സുകാരൊന്നും ജനിച്ചിട്ടില്ല. മരംവെട്ടുകാരായ ചേട്ടന്‍മാരാണ്  സ്കൂളിന് അടുത്തുള്ള കുറ്റികാട്ടില്‍ ആരും കാണാതെ ഒളിച്ചുനിന്ന അവനേയും, എല്ലാവരുടെയും സ്വപ്നമായിരുന്ന റോസ്മേരിയേയും പിടിച്ചുകൊണ്ടുവന്നത്. പറഞ്ഞറിഞ്ഞ നാട്ടുകാരും അതൊക്കെ കേട്ടറിഞ്ഞ വീടുകാരും ഒക്കെകൂടെ ആകെ ബഹളമയം. റോസ് മേരിയുടെ കയ്യിയില്‍ പിടിച്ചുകൊണ്ടുനിന്നിരുന്ന അവന്‍ എല്ലാവരെയും നോക്കി അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു. അന്നുതന്നെ ഒത്തുതീര്‍പാക്കിയ പ്രശ്നങ്ങള്‍ പിന്നീടാരും പറഞ്ഞുകേട്ടിട്ടില്ല ഞങ്ങള്‍ സഹപാഠികള്‍ ഒഴികെ.

ഞാന്‍ മണ്‍തറയുടെ അടുത്ത് എത്താറായപ്പോഴേക്കും അവന്‍ എന്നെ കണ്ടു. അടുത്തേക്കു വരാന്‍ പറഞ്ഞത് കേട്ട് വഴിമാറിയ ആളുകള്‍ എനിക്കായി വഴിഒരുക്കി. എന്നെ നോക്കി വീണ്ടും ചിരിച്ചു, ഒരു ചോദ്യവും ചോദിച്ചു “നീ ഇപ്പോഴും ആറാം ക്ലാസ്സിലെ കാര്യങ്ങള്‍ ഒന്നും മറന്നിട്ടില്ലേ?” എന്നിട്ട് വീണ്ടും ചിരിച്ചു. തരിച്ചു നിന്ന എനിക്ക് അവനെ കെട്ടിപിടിക്കാന്‍ മാത്രമേ പറ്റിയൊള്ളു.എന്നെ അടുത്തിരുത്തി വീണ്ടും പറഞ്ഞുതുടങ്ങി, “ഹിമാലയത്തിലെ മഞ്ഞുമലകള്‍ ഇടിഞ്ഞപ്പോള്‍ കാലൊടിഞ്ഞു, ഒപ്പമുള്ളവര്‍ ഓര്‍മ്മയായപ്പോള്‍ ഇവിടെ വരെ കൂട്ടുവന്നതാണീവടി”. എന്നെ നോക്കി ആ വടി ഒന്നുകൂടിയാട്ടി. അറിയേണ്ടതെല്ലാം അറിഞ്ഞ ഞാന്‍ അവനെനോക്കി ചിരിച്ചു.

വരി വരിയായി വന്നുകൊണ്ടിരുന്നവര്‍ അവന്‍റെ വാക്കുകളില്‍ പൂര്‍ണ്ണത്രിപ്ത്തരായി പോയിക്കൊണ്ടേയിരുന്നു. പല തരത്തിലുള്ള, വിവിധ ജീവിതശൈലികള്‍ഉള്ള ആളുകളുടെ മനസ്സ് വായിക്കുക. അവരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഉത്തരങ്ങള്‍ നല്‍കുക. ഈ  വിദ്യകള്‍ എന്നെ അത്ഭുതപെടുത്തുന്നുണ്ടായിരുന്നു. ഇതേപോലെ ടെലിവിഷന് മുന്നില്‍ അമ്പരന്നിരുന്നിട്ടുണ്ട് അഞ്ചുവര്‍ഷം മുന്‍പ്. ഞങ്ങളുടെ നാട്ടില്‍ കേബിള്‍ കണക്ഷന്‍ എത്തിയിട്ടില്ല, പട്ടണത്തിലുള്ള അമ്മാവന്‍റെ വീട്ടില്‍ പോകുമായിരുന്നു അവന്‍ പ്രശസതമാക്കിയ ചാനലിലെ പരുപാടികാണാന്‍. ഇഷ്ടപ്പെട്ട പാട്ടുകള്‍ അവതരിപ്പിക്കുന്ന പുതിയ ശൈലി ചാനലുകള്‍ക്ക് പരിചയപെടുത്തിയ അവന്‍റെ  വാക്ക്സാമര്‍ത്ഥ്യം കാണാന്‍.  

ഒന്നിലും ഒറച്ചുനില്‍ക്കാത്ത ശ്രദ്ധേയന്‍ ചാനലിലെ ആ പരുപാടിയും അവസാനിപ്പിച്ചുകൊണ്ട് വീണ്ടും നാട്ടിലെത്തി. പിന്നെ കുറച്ചുനാള്‍ കൃഷിപണി. തമാശയല്ല, ഒന്നാ൦തരം കൃഷിക്കാരന്‍. ഏഴു മാസം കൊണ്ട് നാല്പതു കൊല്ലമായി കൃഷിപണി ചെയ്തുവരുന്ന കുഞ്ഞപ്പന്‍ ചേട്ടനെയും അതിശയിപിച്ച പണിക്കാരന്‍. സൂര്യനെ നോക്കി സമയംപറയും. കാക്കകളെ ഒച്ചയുണ്ടാക്കി വിളിച്ചുവരുത്തും. ചൂളംവിളിച്ച്‌ കുളത്തിലെ മീനുകളെ കരയിലേക്ക് വരുത്തുക, പാട്ടുപാടി മൈലിനെ പീലി വിടര്‍ത്തി നൃത്തം ചെയ്യിക്കുക. പാടത്തെ മറ്റു പണിക്കര്‍ക്ക് നേരംപോക്കുകള്‍ക്ക് വേറെഒന്നും വേണ്ടിയിരുന്നില്ല.  ആദ്യത്തെ വിളവെടുപ്പിന്  മുന്‍പ് തന്നെ അതും മതിയാക്കി അവന്‍ എങ്ങോടോപോയി, എന്നത്തേയും പോലെ, ആരെയും അറിയിക്കാതെ.

“ലോകം വിരല്‍ത്തുമ്പില്‍” എന്ന പരസ്യ വാചകവുമായി അവന്‍ എത്തി നാലുമാസത്തിനുശേഷം. അങ്ങിനെ വളവ് തിരിഞ്ഞകവലയിലെ  ആദ്യത്തെ  ഇന്റര്‍നെറ്റ് കഫേ തുറന്നു. അതിനോട് ചേര്‍ന്ന് വലിയ നഗരങ്ങളിലേതിനോട് സമാനമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റുന്ന ഒരു കോള്‍ സെന്‍റെര്‍. അവനെല്ലാതെ മറ്റാര്‍ക്കും അതെന്താണെന്ന്പോലും മനസ്സിലായില്ല. ആറോ, ഏഴോ വിദേശ ഭാഷകള്‍ വ്യക്തമായി കൈകാര്യംചെയ്യാന്‍ പറ്റിയിരുന്ന അവന് ആ സ്ഥാപനം ലാഭത്തിലെത്തിക്കാന്‍ അധികസമയം വേണ്ടിവന്നില്ല. അവനും ഭാര്യയും പിന്നെ ഡിഗ്രീ കഴിഞ്ഞ നാല് അഞ്ച് പിള്ളേരും ആയിരുന്നു അവിടുത്തെ ജോലിക്കാര്‍. എന്‍റെ ട്രെയിനിങ്ങിന്‍റെ കാര്യങ്ങള്‍ ശരിയാക്കാനും മറ്റും നാട്ടില്‍നിന്നും വിട്ടുനില്‍ക്കേണ്ടി വരുന്നതുവരെ ഞാനും അവിടെ പോകുമായിരുന്നു.

രണ്ടുമാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അവന്‍ വീണ്ടും എങ്ങോട്ടോ പോയ വാര്‍ത്തയറിഞ്ഞു. വിവരങ്ങള്‍ പറഞ്ഞ് ഒന്നും സംഭവിക്കാത്തപോലെ പോകുന്ന അവന്‍റെ ഭാര്യയെതന്നെ ഞാന്‍ നോക്കിനിന്നു. ഇതുപോലെ തന്നെയാണ് ഈ പെണ്‍കുട്ടി ഞങ്ങളുടെ നാട്ടിലേക്കെത്തിയതും. പെണ്ണുകാണാന്‍ പോയ ദിവസംതന്നെ അവന്‍റെ കൂടെ ഇറങ്ങിവന്ന അവള്‍ അന്നുമുതല്‍  പ്രശസ്തയാണ്. നാട്ടിലെ  പ്രധാന വര്‍ത്തമാനം ഈ പെണ്ണുകാണല്‍ ഒളിച്ചോട്ടമായിരുന്നു. ഒന്നാം വിവാഹ വാര്‍ഷികത്തിന് നാട്ടുകാര്‍ക്ക്  സദ്യ കൊടുക്കുന്നതുവരെ. വന്ന അന്നുമുതല്‍ ഇന്നുവരെ ഈ പെണ്‍കുട്ടിയില്‍ സന്തോഷമല്ലാതെ മറ്റൊരു ഭാവവും ഞാന്‍ കണ്ടിട്ടില്ല. ഇനി അവനോട് ചോദിക്കേണ്ടത്‌ സംശയങ്ങളാണോ അതോ ചോദ്യങ്ങളാണോ.

ശ്രദ്ധേയന്‍ എന്നെ മുട്ടിവിളിച്ചു, അവനെ കാണാന്‍ നിന്നവരുടെ കൂട്ടത്തിലെ അവസാനത്തെ ആളും ഞാനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കൈയിലെ കുത്തുവടി ആ മണ്‍തറയുടെ നടുക്കായി നല്ലപോലെ ഉറപ്പിച്ചു നിര്‍ത്താന്‍ എന്നോട് പറഞ്ഞു. ഒന്നുനിര്‍ത്തി വീണ്ടും തുടര്‍ന്നു, “ഒരു ചായകുടിക്കാന്‍ കടയില്‍ കയറിയ എനിക്ക് വേണ്ടി പെയ്ത മഴ കൊണ്ടുതന്നത് ആ ചാനല്‍ ഉടമസ്ഥനെയാണ്. ഇതുപോലെത്തന്നെ വര്‍ത്തമാനം പറയാന്‍ ചാനലിലേക്കു ക്ഷണിച്ചു. പുതുതായി ഒന്നും ചെയ്യാനില്ലാതായപ്പോള്‍ ഒന്നുമാലോചിക്കാതെ  തിരിച്ചുപോന്നു. നമുക്കുചുറ്റുമുള്ള എല്ലാ ജീവചാലങ്ങളുടെയും ഭാഷ പറഞ്ഞുതന്നത് കൃഷി പരിചയപെടുത്തിയ പ്രകൃതിയാണ്. അവയോട് അടുത്തപ്പോള്‍ അവര്‍ എന്നെ അനുസരിച്ചു. പുതുമയെ അറിയാനുള്ള ആഗ്രഹം കോള്‍സെന്‍റെര്‍ എന്ന പുതിയ ലോകത്തെത്തിച്ചു. വിരല്‍ത്തുമ്പിലെ ആ  ലോകം പരിചയപെടുത്തിയതാണ് ഇവളെ, ഇന്ന് എന്നെ കാണാന്‍ വന്നവരുടെ കൂട്ടത്തിലെ അവസാനത്തെ ആള്‍ എന്‍റെ ഭാര്യ”. അവനോടൊപ്പം എത്തിയ ഊന്നുവടിയുടെസ്ഥാനം ഏറ്റെടുത്ത അവളോടൊത്ത് അവന്‍ പതുക്കെ എഴുന്നേറ്റുനിന്നു. 
      
ഒരുപക്ഷേ പ്രകൃതി തന്നെയായിരിക്കും എന്‍റെ സംശയങ്ങള്‍ അവനോട് ചോദിച്ചതെന്നുതോന്നി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആദരവോടെ ആ കുത്തുവടിയുമായി മണ്‍തറയുടെ നടുക്കെത്തിയ എന്നോട് നടന്നുതുടങ്ങിയവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. “നാളെ പുലരുന്നത് സ്വാതന്ത്ര്യദിനമാണ്, ആഗസ്റ്റ്‌ 15 പറ്റുമെങ്കില്‍ അതില്‍ പതാക കെട്ടാം”. അവര്‍ നടത്തം തുടര്‍ന്നു. ആപോഴാണ് ഞാന്‍ ആ നിറങ്ങളെ ശ്രദ്ധിക്കുന്നത്, ആ നിറങ്ങളെ ഓര്‍ക്കുന്നത്. മൂന്നു തരത്തില്‍ ശബ്ദം കേള്‍ക്കുന്ന ചെറിയ മൂന്നു വിസ്സിലുകള്‍ക്കും, കല്ലന്‍മുളയുടെ മുകളിലെ മൂന്നുകെട്ടുകള്‍ക്കും നമ്മുടെ ദേശീയ പതാകയുടെ നിറമാണ്.അറിയാതെ വന്ന വികാരം ദേഹത്തെ രോമങ്ങളെ നൃത്തം ചെയ്യിച്ചു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തോടെ ഞാന്‍ അവനെ നോക്കി.

ഉറങ്ങാനായി പുലര്‍ച്ചയെ കാത്തിരിക്കുന്ന വഴിവിളക്കുകള്‍ നോക്കിനില്‍ക്കേ  അവളുടെ തോളില്‍ച്ചാരി പതുക്കെപ്പതുക്കെ അവര്‍ നടന്നകലുന്നു. അവനെ അടുത്ത് അറിയുന്ന പ്രകൃതിക്കും, അവനെ സ്നേഹിക്കുന്നഅവള്‍ക്കും കേള്‍ക്കാനായി അവന്‍പാടുന്നുണ്ടായിരുന്നു, ആ നിലക്കാത്ത പാട്ടുകള്‍ക്കൊപ്പം പീലിവിടര്‍ത്തി നൃത്തം ചെയ്യുന്ന മൈയിലുകള്‍ വഴികാട്ടിയായി അവര്‍ക്കുമുന്നെ നടക്കുന്നുണ്ടായിരുന്നു,. മരണംവരെ മറക്കാന്‍ പറ്റാത്ത ഈ കാഴ്ച്ചകള്‍ കണ്ടുനിന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയ് അവന്‍ ഞങ്ങളുടെ സ്വന്തം “ശ്രദ്ധേയന്‍”.
                                      
കെ.എന്‍.സരസ്വതി

[Soney Naraynan]

14/01/2017

Wednesday 28 September 2016

സിദ്ധന്‍


സിദ്ധന്‍ 

നാട്ടില്‍ അറിയപ്പെടുന്ന സിദ്ധന്മാരുണ്ടാകാറുണ്ട്. സിദ്ധന്മാരിലൂടെ അറിയപ്പെടുന്ന നാടും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ അറിയപ്പെടുന്ന ഒരു ഗ്രാമം ആയിരുന്നു എന്‍റെതും. എന്നാല്‍  ഇന്ന് നാടിനെ തെക്കെപാടം  ഗ്രാമം എന്നൊക്കെ പറഞ്ഞാല്‍ ആരും സമ്മതിക്കില്ല. ഒരു പട്ടണം, വലിയ പട്ടണം, വികസിച്ചുകൊണ്ടേയിരിക്കുന്ന പട്ടണം. ഗ്രാമത്തെ പട്ടണമാക്കിമാറ്റിയത് പത്തോ പതിനഞ്ഞോ വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളാണ്. എന്തായാലും സിദ്ധന്മാരുടെ വരവോടെയാണ് ഞങ്ങളുടെ നാടും ലോക ശ്രദ്ധയാകര്‍ഷിച്ചത്. സത്യം പറഞ്ഞാല്‍ വിവിധ മത വിഭാഗങ്ങളില്‍പ്പെട്ട സിദ്ധന്മാര്‍ ചരിത്രം സൃഷ്ടിച്ചു.

സ്വാമിജിയാണ് ആദ്യമെത്തിയത്, പ്രകാശ വേഗത്തില്‍ പ്രശസ്തനായ സ്വാമി ആ നാടിന്‍റെ മുഴുവനും ആദരവ് പിടിച്ചുപറ്റി. നാട്ടുകാരുടെ ഭാവിയും, ജീവിതരീതിയും സ്വാമിയുടെ വാക്കുകള്‍ക്കനുസരിച്ചായി. അങ്ങിനെ ആദ്യമായി നാട്ടിലേക്ക് കറുത്തറോഡ്‌ എത്തി. ആ വഴിയിലൂടെ മുന്നേ പോകുന്ന വണ്ടികള്‍ക്ക് പിറകെ പരിചിതരും, അപരിചിതരും സ്വാമിയുടെ മഠം ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു. അമ്പലവും, അതിലും വലുതായി മഠവും പുതുക്കി പണിതു. ആളുകള്‍ കൂടുന്നതിനനുസരിച്ച് ചുറ്റുമുള്ള പുഴയും, പാടങ്ങളും നികന്നുകൊണ്ടേയിരുന്നു.

പാടംനികത്തലിന് എതിരേ നിലയുറപ്പിച്ച വലുതും ചെറുതുമായ കൊടികള്‍ പലതും എടുത്തുമാറ്റി. വീണ്ടും പാടങ്ങള്‍ നികത്തി നാടിനെ ആകര്‍ഷിച്ച പള്ളി പണിതു. വടക്കുനിന്നെത്തിയ പേരുകേട്ട ഫാദര്‍ പെട്ടന്നുതന്നെ എല്ലാവര്‍‍ക്കും പ്രിയപ്പെട്ട അച്ഛനായി. പ്രിയപ്പെട്ട ഫാദറിന്‍റെ സ്രമങ്ങളുടെ ഭലമായി നാട്ടില്‍ സ്കൂളും, കോളേജ്ജും പ്രവര്‍ത്തിച്ചുത്തുടങ്ങി.  നാട്ടിന്‍പുറത്തുള്ള നമ്മുടെ കുട്ടികള്‍ പഠിക്കണം, അറിവാണ് യഥാര്‍ത്ഥ ആയുധം, ഫാദറിന്‍റെ വാക്കുകള്‍ നാട്ടുകാരുടെ ഇടയില്‍ പുതുവെളിച്ചമായി. നഗരങ്ങളില്‍നിന്നും കുട്ടികള്‍ അവിടേക്ക് പഠിക്കാന്‍ എത്തിയതുമുതല്‍ വിവിധ ധനകാര്യസ്ഥാപനങ്ങളും, മറ്റു സംരംഭകരും  പാടംനികത്തി സ്ഥാപനങ്ങള്‍ പണിതുകൊണ്ടേയിരുന്നു.

വിശ്വാസികള്‍ക്കുവേണ്ടി പുതുക്കിനിര്‍മിച്ച മുസ്ലിം പള്ളി ആ നാടിന്‍റെ ഐശ്വര്യത്തിന് യാതൊരുവിധ കുറവും വരുത്തിയില്ല. തെക്കുനിന്നെത്തിയ തങ്ങളുടെ ഖ്യാതി തെക്കന്‍ കാറ്റിനൊപ്പം ആ നാടുചുറ്റി പാറിപറന്നു. ആളെ നോക്കി രോഗ വിവരങ്ങള്‍ പറയും, മന്ത്രിച്ച ചരടുകെട്ടി രോഗങ്ങള്‍ മാറ്റുകയും ചെയ്യുന്ന ഒന്നാതരം സിദ്ധന്‍. പണം ഒഴുകിയെത്തിയ നാട്ടുവഴികള്‍ക്കൊപ്പം ഒഴുകിയിരുന്ന പുഴകള്‍ നികത്തപെട്ടുകൊണ്ടേയിരുന്നു. വീണ്ടും ആശുപത്രികളും, അനുബന്ധ സ്ഥാപനങ്ങളും പണിതുയര്‍ന്നു.

ഞങ്ങളുടെ നാട്ടില്‍ ഇല്ലാത്തതായി യാതൊന്നുമില്ല. അവിടുത്തെ രാഷ്ടീയവും, നീതിയും, നിയമവും ഈ മൂന്നു സിദ്ധന്‍മാരുടെയും ഉത്തരവാദിത്തം ആയിതീരുകയായിരുന്നു. അപ്പോഴും തലയെടുപ്പോടെ ഒപ്പത്തിനൊപ്പം നിലകൊണ്ട മൂന്ന് ആരാധനാലായങ്ങളും നാടിന്‍റെ കീര്‍ത്തി ലോകമെമ്പാടും പടര്‍ത്തി. നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു “നാട് നന്നായി... നമ്മുടെ ജീവിതവും”.

ശാന്തമായ അന്തരീക്ഷത്തില്‍ ചാറിതുടങ്ങിയ ചാറ്റല്‍മഴ പോലെ വിവിധ സമുദായത്തില്‍ നിന്നുള്ള സിദ്ധന്മാര്‍ എത്തി. പേമാരിപോലെ ആരാധനാലയങ്ങളും, അനുബന്ധ സ്ഥാപങ്ങളും നിറഞ്ഞു. ഭാഗികമായി നികത്തപ്പെട്ട പുഴ ഒഴുകാനായി നന്നേ പാടുപെടുന്നുണ്ടായിരുന്നു. കറുത്തിരുണ്ട മേഘങ്ങള്‍ പോലെ നാട്ടിലെ സൌഹ്രിദങ്ങള്‍ ഭാഗം തിരിഞ്ഞ് പല ചേരികളായി. മൂന്ന് ആരാധനാലായങ്ങളും ശോഭ കൂട്ടുന്നതില്‍ മത്സരിച്ചുകൊണ്ടേയിരുന്നു. അപ്പോഴും വിശ്വാസികളായ നാട്ടുകാരും, കഴ്ച്ചക്കാരും സിദ്ധന്‍മാരെ വാനോളം പുകഴ്ത്തി.

സമുദായങ്ങളുടെ വലുപ്പത്തിനനുസരിച്ച് തെറ്റുകള്‍ പതിയേ ശരികള്‍ ആയിതീരുകയയിരുന്നു. നാട്ടുകാരുടെ സുഖജീവിതം തടസ്സപെടുന്ന അളവില്‍ തെരിവു നായകളും, ഭിക്ഷക്കാരും, പ്രാന്തന്‍മാരും നാടുനിറഞ്ഞു. ആദ്യകാലങ്ങളില്‍ എത്തപ്പെട്ട പ്രാന്തനും, യാചകരും ആര്‍ക്കുംതന്നെ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ മാറി. കുട്ടികളെ തട്ടികൊണ്ടുപോകല്‍, മോഷണം, പിടിച്ചുപറി ആദിയായവ നിത്യ സംഭവങ്ങളായി. ആരാധനാലായങ്ങള്‍ യാചകരെ നിരോധിച്ചു, നാട്ടുകാരും അക്കുട്ടത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

പുതിയനിയമം താളംതെറ്റിച്ചത് വര്‍ഷങ്ങള്‍ക്കുമുന്നേ ആ നാട്ടില്‍ എത്തപ്പെട്ട ആറരടി പ്രാന്തനെയാണ്.ഇയാളില്‍നിന്നും ഉപകാരങ്ങളൊഴികെ ദുരനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടായിട്ടില്ല. എന്തൊക്കയോ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന ആ പാവം കൈയില്‍ സൂക്ഷിച്ച തകര പാത്രത്തില്‍ കല്ലുകള്‍ കിലുക്കിയായിരിക്കും നടപ്പ്. തട്ടിപ്പുക്കാരുടേയും, മറ്റു യാചകരുടേയും കൂട്ടത്തില്‍ ആറരടി പ്രാന്തനേയും ഉള്‍പെടുത്തുന്നതിനെപ്പറ്റിയുള്ള സംസാരങ്ങളില്‍ സിദ്ധാന്മാര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു “ മേല്‍വിലാസം ഇല്ലാത്തവര്‍ ഈ നാടിന് ശാപമാണ്, ഓടിച്ചുകളയണം. തിരിച്ചുവന്നാല്‍ തല്ലിക്കൊല്ലണം”. കാരുണ്യം നഷ്ടപെട്ട കണ്ണുകളും, കരുത്തുള്ള കൈകളും ആ നാടിനു വേണ്ടാത്ത ജീവനുകളെ തുരത്തി. ആ കൂട്ടത്തില്‍ പ്പെട്ടുപോയ ആറരടി പ്രാന്തന്‍ ചിലരുടെയെങ്കിലും മനസ്സിലെവിടെയോ മായാത്ത വേദനയായി.

കാറ്റത്താടിയ മാമ്പഴം പോലെ വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു. പരസ്പരം വര്‍ത്തമാനം പറഞ്ഞിരുന്ന സാമുദായ ജീവികള്‍ തമ്മില്‍ കണ്ടാല്‍ ചിരിക്കാതായി. അവര്‍ ഒന്നിച് ആഘോഷിച്ചിരുന്ന പ്രത്യേക ദിവസങ്ങള്‍, ആ ദിവസങ്ങളുടെ പേരില്‍ വിവിധ സമുദായങ്ങള്‍ വീതിച്ചു. സിദ്ധന്മാരുടെ വാക്കുകള്‍ അനുസരിച്ചുകൊണ്ടിരുന്ന നാട്ടുകാര്‍ ആരാധനാലയങ്ങളുടെ വലുപ്പം കൂട്ടുന്നതില്‍ മത്സരിച്ചു. നാടിന്‍റെ   വികസനം ആകാശംമുട്ടി. പുഴ പകുതിയോളം നികത്തപെട്ടു. നാടും നാട്ടുകാരും മാറിതുടങ്ങി, അവര്‍ക്കിടയില്‍ ജീവിതമില്ലാതായി.

മൂന്ന്‌ ആരാധനാലയങ്ങളുടെയും ഒത്തനടുക്കായി വലിയൊരു കൊടിമരം സ്ഥാപിക്കാനായി ആ സ്ഥലം സ്വന്തമാക്കാന്‍ ജാതി തിരിഞ്ഞ് മത്സരം ആരംഭിച്ചു. നാട്ടില്‍ സംഘര്‍ഷാവസ്ഥ, ആയുധധാരികളായ വിശ്വാസികള്‍ അവരവരുടെ സിദ്ധന്മാരുടെ കീഴില്‍ അണിനിരന്നു. കൊടിമാരത്തിനായി സിദ്ധന്മാര്‍ തമ്മില്‍ വാശിയോടെ പോരാടി. ഒഴുകാനാകാത്ത പുഴപോലെ ആരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ല. ഒന്നുറപ്പാണ് അക്രമം നാടുനീളെ പരക്കും, കൈകരുത്തുള്ളവര്‍ വിജയിക്കും. ആഞ്ഞടിച്ച പൊടിക്കാറ്റ് യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു.

കാറ്റ് മറഞ്ഞ വഴിയിലുടെ തകരപ്പാട്ടയും കിലുക്കി ആറരടി പ്രാന്തന്‍ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തി. നാട്ടുകാര്‍ നിശബ്ദരായി. മുന്നോട്ടോടിയ പ്രാന്തന്‍ അമ്പലത്തിനു മുന്നിലെത്തി അസഭ്യവര്‍ഷം   നടത്തി. ഓടിക്കുടിയ ഹൈന്ദവ വിശ്വാസികള്‍ അവനെ തല്ലി ഓടിച്ചു. പരിക്കുകളുമായി പള്ളിമുറ്റത്തേക്ക്‌ ഓടിയ പ്രാന്തന്‍ വീണ്ടും  അസഭ്യവര്‍ഷം തുടര്‍ന്നു. ക്രിസ്തുമത വിശ്വാസികള്‍ കുന്തം കൊണ്ട് ആഞ്ഞുകുത്തി. അവിടെനിന്നും തളര്‍ന്നോടിയ പ്രാന്തന്‍ പള്ളിമിനാരത്തിന് മുന്നില്‍ മുട്ടുകുത്തി. ഇസ്ലാം മതവിശ്വാസികള്‍ അവനെ കല്ലെറിഞ്ഞു. അപ്പോഴും തുടര്‍ന്ന പ്രാന്തന്‍റെ അസഭ്യവര്‍ഷത്തിനൊപ്പം തെറിച്ചുവീണ ചോരത്തുള്ളികള്‍ കാലവര്‍ഷം കണക്കേ മണ്ണില്‍ പതിഞ്ഞു.

സിദ്ധാന്മാരുടെ മുന്നിലേക്ക് വലിച്ചിഴച്ച് ആറരടിപ്രാന്തനെ എത്തിച്ച നാട്ടുകാര്‍ വിധികേള്‍ക്കാന്‍ കാത്തുനിന്നു. കൊടിമരത്തിനുവേണ്ടി മത്സരിച്ച മൂന്നു സിദ്ധാന്മാരും ഒന്നിച്ചൊരു തീരുമാനം പറഞ്ഞു “ തല്ലിക്കൊല്ലണം, കൈവെള്ളയില്‍ ആണിയടിച്ച് നാടിന് നടുവില്‍ കെട്ടിതുക്കണം. ഇനി ഒരുത്തനും ആരാധനാലയങ്ങളെ പരിഹസിക്കരുത്”. അവര്‍ക്ക് മുന്നില്‍ മുട്ടുകുത്തിനിന്ന പ്രാന്തന്‍ ആറരടി പൊക്കത്തില്‍ എഴുനേറ്റുനിന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ ആദ്യമായി സംസാരിച്ചു, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ “ മരിക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷേ നിങ്ങള്‍ ഒന്നായി ജിവിക്കണം”. ആരും ഒന്നും പറഞ്ഞില്ല. നിശബ്ദത മുറിച്ച് സിദ്ധാന്മാര്‍ ഒന്നിച്ചുപറഞ്ഞു “കൂടുതല്‍ സംസാരിക്കേണ്ട, ഞങ്ങളുടെ കാലുകള്‍തൊട്ട് മാപ്പുപറഞ്ഞാല്‍ നിനക്ക് ഇവിടെനിന്നും പോകാം”. സിദ്ധന്മാരുടെ തീരുമാനത്തെ കരഘോഷത്തോടെ ഏറ്റെടുത്ത നാട്ടുകാര്‍ ആര്‍പ്പുവിളിക്കാനും മറന്നില്ല. 
    
ചോരത്തുള്ളികള്‍ ഇറ്റ് ഇറ്റു വീഴുന്ന ജഡ പിന്നിലാക്കി മുന്നോട്ട് നടന്ന പ്രാന്തന്‍ ഉച്ചത്തില്‍ പറഞ്ഞു “ നിങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നതിനു വേണ്ടി ഞാന്‍ ഇവരുടെ കാലുകള്‍ തൊട്ട് വന്തിക്കുന്നു”. കൈയ്യിലൂടെ ഒഴുകുന്ന ചോര സിദ്ധന്മാരുടെ കാലുകളില്‍ ചുവന്ന വരകളായി. തിരിച്ചുനടന്ന പ്രാന്തന്‍ കൈയ്യിലെ തകരപ്പാട്ട ആഞ്ഞുകുലുക്കി, കാഴ്ചക്കാരായ എല്ലാവര്‍ക്കും കേള്‍ക്കാനായി പറഞ്ഞു “ എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ഇവിടെ ഉപേക്ഷിക്കുന്നു”. കയ്യിലെ തകരപ്പാട്ട പതിയേ തിരിച്ചു. അതില്‍നിന്നും നിലത്തേക്ക് പതിച്ച മണ്‍തരികള്‍ ഭുമിക്ക് സ്വന്തമായി. പ്രാന്തന്‍ അല്‍പസമയത്തിനു ശേഷം വീണ്ടും ശബ്ദിച്ചു “ എനിക്ക് ഇഷ്ടമില്ലാത്തത് ഞാന്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നു”.

നടന്നകലുന്ന പ്രാന്തന്‍റെ അലര്‍ച്ച ഇടിമുഴക്കം പോലെ നാടിനെ നടുക്കി. ആകാശംമുട്ടെ മനുഷ്യന്‍ ഉയര്‍ത്തിയ ആരാധനാലയങ്ങള്‍ പ്രാന്തന്‍ നടന്നകലുന്നതനുസരിച്ച് ഭുമിയിലേക്ക് താണുകൊണ്ടേയിരുന്നു. നടുക്കം വിട്ടുമാറാത്ത നാട്ടുകാര്‍ സിദ്ധന്മാരേ തല്ലിച്ചതച്ചു. പലനിറത്തില്‍ വേഷംധരിച്ച സിദ്ധന്മാരില്‍നിന്നും ഒഴുകിയിരുന്ന രക്തം ഒരേ നിറത്തില്‍ ഭുമിയില്‍ പതിച്ചു. “സിദ്ധന്‍”, “സിദ്ധന്‍”, “ശരിക്കും സിദ്ധന്‍”, അലറിക്കൊണ്ട്‌ നാട്ടുകാര്‍ പ്രാന്തന്‍റെ പിറകെ ഓടി.

സിദ്ധനായി മാറിയ പ്രാന്തനെ കാണാന്‍ കഴിയാതെ തിരകെ എത്തിയ നാട്ടുകാര്‍ ആകെ സങ്കടപ്പെട്ടു. ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായും താഴ്ന്ന ഭുമിയിലൂടെ കെട്ടികിടന്ന പുഴവെള്ളം നേരെ കടലിലേക്ക് ഒഴുകി. ഒന്നും മനസ്സിലാകാത്ത നാട്ടുകാര്‍ ആകാംഷയോടെ നോക്കിനിന്നു, ഇനിയും തങ്ങളെ അതിശയിപിക്കാനും, അനുസരിപ്പിക്കാനും എത്തുന്ന പുതിയ സിദ്ധന്മാരെയും നോക്കി.
                                     
                                                                                                            കെ.എന്‍.സരസ്വതി
[Soney Naraynan]

Monday 20 June 2016

പോരാളി


പോരാളി 

    പൊങ്ങിയും താണും വരി വരിയായി നില്‍ക്കുന്ന മലനിരകള്‍ പോലെ വിജയ പരാജയങ്ങള്‍ വന്നു പോയികൊണ്ടേയിരിക്കും. വിജയങ്ങളിലേക്ക് നടന്നു കയറുന്നവര്‍ പരാജയങ്ങള്‍ മറക്കില്ല. നമ്മള്‍ എടക്കുന്ന തീരുമാങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള തന്‍റെടം മറ്റുള്ളവരുടെ ദ്രിഷ്ടിയില്‍ ഒരു ബാധ്യത ആയിത്തീരാരുണ്ട്. ഇത്തരം സന്തര്‍ഭങ്ങളെ നേരിടുന്നത് ഓര്‍മ്മയില്‍ സുക്ഷിക്കുന്ന ഒരു “ശബ്ദം” കൊണ്ടാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ അതിശയിച്ചുപോയി. നമ്മളെ പരാജയങ്ങളില്‍ നിന്നും ഉണര്‍ത്താന്‍ കേവലം ഒരു ശബ്ദത്തിന് പറ്റുമോ?. അതിശയം!!!

   ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആയിരിക്കും ഞങ്ങള്‍ തമ്മില്‍ കാണുന്നത്. സംഭാഷണങ്ങളുടെ ആരംഭം പതിവുപോലെ പഴയ പരിചയക്കാരെ തിരക്കികൊണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു   മുന്‍പുള്ള ഓര്‍മകളിലേക്ക് യാത്രയായ ഞങ്ങള്‍ക്കു വേണ്ടി ഇന്നത്തെ സായാഹ്നത്തിന്‍റെ തിരക്കുകള്‍ കാത്തുനിന്നു.

 മാര്‍ക്കറ്റിംഗ് ജീവിതത്തിന്‍റെ മടുപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ജീവിച്ചുകൊണ്ടിരുന്ന സമയം. അതേ അവസ്ഥയില്‍ അകപ്പെട്ട ഒത്തിരിപേര്‍ ഒത്തുകൂടുന്ന ഒരു പതിവുസ്ഥലം. നഗരമധ്യത്തില്‍ അത്തരമൊരിടം ഒരുക്കിത്തന്ന നഗര പിതാവിന് നന്ദി പറയാറുണ്ട് ആ “എക്സിക്യുട്ടീവ് കോര്‍ണറില്‍” എത്തിപെടുന്ന ഓരോ എക്സിക്യുട്ടീവും. ഒട്ടുമിക്ക കമ്പനികളുടെ അണിയറ വര്‍ത്തമാനങ്ങള്‍ അവിടെ സംസാരവിഷയം ആകാറുണ്ട്.

  വ്യക്തമായി ഓര്‍ക്കുന്നുണ്ട് ഞങളുടെ സുഹ്രത്ത് നിയാസിന്‍റെ ഒപ്പമാണ് അവന്‍ ആദ്യമായി അവിടെ എത്തിയത്. “ജീവിക്കാന്‍ വേണ്ടി പ്രാണന്‍ തുടിക്കുന്ന ആശയങ്ങളെ ഉള്ളില്‍ അടക്കി, ജീവനില്ലാത്ത വസ്തുക്കള്‍ വില്‍ക്കാന്‍ നടക്കുന്ന ഒരു സാധാരണക്കാരന്‍”. ഇങ്ങിനെ ആയിരുന്നു അവന്‍റെ സ്വയം പരിചയപെടുത്തല്‍. ഒന്നുംമിണ്ടാതെനിന്ന ഞങളെ നോക്കി അവന്‍ വീണ്ടും പറഞ്ഞു “ ചെയ്യുന്ന പണിക്കുള്ള കൂലി കിട്ടാത്തതുകൊണ്ട്, കിട്ടുന്ന കൂലിക്കുള്ള പണി ചെയ്യുന്നവന്‍ എന്നും പറയും”. ചുറ്റുപാടുകള്‍ നല്ലപോലെ നിരീക്ഷിക്കുന്ന അവന്‍ വളരെ പെട്ടന്നുതന്നെ എല്ലാവരുടെയും ഇഷ്ട കഥാപാത്രമായി.

  മാനസീക പീഡനം അനുഭവിക്കേണ്ടിവരുന്ന ഒരു ദിവസം എല്ലാ മാസവും ഉണ്ടാവും. അതുകൊണ്ടുതന്നെ ആദ്യത്തെ ആഴ്ച സംഘര്‍ഷം നിറഞ്ഞതാണ്‌. മീറ്റിങ്ങ് പ്രഹസനങ്ങള്‍ക്കു നടുവില്‍ പ്രതികരണ ശേഷി നഷ്ടപെട്ടവനെപ്പോലെ മുന്നിലിരിക്കുന്നവന്‍റെ വഴക്കുകേള്‍ക്കാന്‍ മാനസികമായി തയ്യാറെടുക്കുന്ന ദിവസം. അത് ആദ്യ ആഴ്ച്ചയില്‍ തന്നെ ആയിരിക്കും. അതുകഴിഞ്ഞുള്ള ദിവസങ്ങള്‍ ഞങളുടെ സ്ഥിരം വേദി മീറ്റിങ്ങ് അനുഭവങ്ങളുടെ നിറം പിടിപ്പിച്ച കഥകള്‍ കൊണ്ടുനിറയും. മീറ്റിംഗ് ദിവസം അനുഭവിച്ച  വ്യക്തിഹത്യ ആരും പറയാറില്ലങ്കിലും അത് അപ്പോഴും മനസ്സിന്‍റെ വേദനയായി  അവിടെ ഒക്കെ തന്നെ കാണും.

 എല്ലാവരും അവരുടെ മീറ്റിങ്ങ് അനുഭവങ്ങള്‍ വാശിയോടെ പറയുന്നതിനിടയില്‍ അവിടെ മാറിനിക്കുകയായിരുന്ന അവന്‍ ഉറക്കെ പറഞ്ഞു “ ഇഷ്ടപ്പെട്ട സ്ഥലത്ത് സ്വന്തം വീട് പണിയുന്നത് വരെ, എത്തിപെടുന്ന വീടുകള്‍ക്ക് അപരിചിതര്‍ ആണ് നമ്മള്‍. ആ വീടിന്‍റെ അവകാശിയാണെന്ന് സ്വയം വിശ്വസിക്കുന്ന ഒരു നായയും ഉണ്ടാകും. യജമാനെ ഒഴിച്ച് ആരെകണ്ടാലും ആ നായ കുരച്ചുകൊണ്ടേയിരിക്കും”. ഒന്നും മനസിലാവാതെ നിന്ന ഞങ്ങളെ നോക്കി ഒരു വിശദീകരണം എന്നരീതിയില്‍ അവന്‍ പറഞ്ഞുതുടങ്ങി.

  “എത്തിപെടുന്ന വീട്,... നമ്മള്‍ ഇപ്പോള്‍ ജോലിചെയ്യുന്ന സ്ഥാപനം”
  “അപരിചിതര്‍,... നമ്മള്‍”
  “കുരയ്ക്കുന്ന നായ,... ജനറല്‍ മാനേജര്‍, മാനേജര്‍.. ആതിയായവര്‍”
  “ഇതിലൊന്നും വലിയ കാര്യമില്ല ഭായ്, കുരക്കുന്നവര്‍ കുരക്കട്ടെ,     വാങ്ങുന്ന കാശിനുള്ള പണി എടുത്താല്‍ മനസമാധാനം നമുക്ക് സ്വന്തം”.

   അവന്‍റെ കൈയില്‍ ഒളിപ്പിച്ചുവച്ചിരുന്ന സ്വീറ്റ്സ് ബോക്സ്‌ തുറന്ന് എല്ലാവര്‍ക്കുമായി വീതിച്ചുകൊടുത്തു. “ഈ പണി നിര്‍ത്താന്‍ സമയമായി എന്ന് തോന്നുന്നു, ഇഷ്ടപ്പെട്ട വഴിയിലൂടെ നടക്കാന്‍ വല്ലാത്ത ഒരാഗ്രഹം”. കേട്ടുകൊണ്ടിരുന്ന എല്ലാവരും ഒരുപോലെ ചോദിച്ചു “ അപ്പോ നീ പണി നിര്‍ത്തിയോ”. ഉത്തരം പെട്ടന്നായിരുന്നു “ഏയ് ഇല്ലാ, ഇത് കഴിഞ്ഞ മാസത്തെ ഇന്‍സെന്‍റെീവിന്‍റെ ചിലവാണ്‌”. അന്ന് അവന്‍ പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ചും, പ്രതികൂലിച്ചും നടന്ന സംസാരങ്ങള്‍ക്കൊടുവില്‍ പതിവുപോലെ എല്ലാവരും പിരിഞ്ഞു. എടുത്തുപറയത്തക്ക മാറ്റങ്ങള്‍ ഇല്ലാതെ ജീവിതം മുന്നോട്ട്. 

  മുന്നില്‍ ഓടികൊണ്ടിരിക്കുന്ന സമയത്തെ  ഇതുവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റാത്തതുകൊണ്ട് പിറകെഓടി ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിരിക്കുന്നു.

  ഓര്‍ത്തെടുത്ത കാര്യങ്ങളെക്കാള്‍ ഇനിയും ഓര്‍ക്കാനുണ്ട് എന്ന് അറിയാമായിരുന്നിട്ടും, കാത്തുനിന്ന ഇന്നത്തെ തിരക്കുകള്‍ അതിനുള്ള അനുവാദം തന്നില്ല. അറിയാന്‍ ആഗ്രഹിച്ച “ശബ്ദ”ത്തിന്‍റെ കഥ പറയാന്‍ അവനും ചോദിക്കാന്‍ ഞാനും മറന്നു എന്ന് ഓര്‍ക്കുന്നത് കുറച്ച് നടന്നുകഴിഞ്ഞപ്പോഴാണ്. നടന്നകലുന്ന അവനെ ഉറക്കെ വിളിക്കാം എന്നുകരുതി തിരിഞ്ഞുനോക്കി. പക്ഷേ അവന്‍ കുറച്ചുമാറി ആരോടോ സംസാരിച്ചു നില്‍ക്കുനുണ്ടായിരുന്നു. ഞാന്‍ അങ്ങോട്‌ നടന്നു ആ ശബ്ദത്തെക്കുറിച്ച് അറിയാന്‍.

   “ഓ ശബ്ദത്തിന്‍റെ കഥ പറയാന്‍ മറന്നല്ലേ”. അടുത്തെത്തിയപ്പോള്‍ തന്നെ അവന്‍ എന്നോട് ചോദിച്ചു. “അതെ” എന്‍റെ മറുപടിക്കൊപ്പം അവന്‍ പറഞ്ഞുതുടങ്ങി.

മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ്.... ഒരു ജൂണ്‍മാസം നടന്ന മീറ്റിംഗ്. എന്നോട് കമ്പനി ആവശ്യപെട്ടതില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കിയ മാസമായിരുന്നു അത്, ആ സന്തോഷം പ്രകടമാക്കിതന്നെയാണ് അന്ന് അവിടെ എത്തിയതും. നാല്മാസoകൊണ്ട് കൃത്യമായി പൂര്‍ത്തിയാക്കിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ മാനേജരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തിരുത്തലുകള്‍ നടത്തുവാന്‍ വേണ്ടി അവിടെനിന്നും എന്നെ ഇറക്കിവിട്ടു. തിരുത്തേണ്ട പേപ്പറുകളുടെ ഫോട്ടോകോപ്പി ആവശ്യമായതിനാല്‍ വേഗത്തില്‍ പുറത്തേക്കിറങ്ങി. ചെയ്യാത്ത തെറ്റുകള്‍ക്ക് കേള്‍ക്കേണ്ടിവന്ന വഴക്കിനൊപ്പം കത്തി കയറുന്ന ഉച്ചവെയിലിനെ പേടിച്ച് വറ്റി പോകുന്ന കണ്ണുനീരിനെപറ്റി ഞാന്‍ അറിയുന്നുണ്ടായിരുന്നു.

മുന്നിലെ കാഴ്ച്ചകള്‍ മങ്ങിയിരുന്ന അതേ വെയിലിലൂടെ മുന്നോട്ട് നടന്നപ്പോഴാണ് ഞാന്‍ ആദ്യമായി ആ “ശബ്ദം” കേള്‍ക്കുന്നത്. അടുക്കുംതോറും ശബ്ദവും കാഴ്ചയും വ്യക്തമാവുകയാണ്. "ഇമ വെട്ടാത്ത അവന്‍റെ കണ്ണുകള്‍ക്ക്‌ തിളക്കക്കൂടുതല്‍ അനുഭവപെട്ടു. മങ്ങിതുടങ്ങിയ ചുവന്ന കയറിന്‍റെ അറ്റത്തായി വെള്ളിപൂശിയ ചെറിയ മണി ആടികൊണ്ടിരുന്നു. മേലോട്ട് ഉയര്‍ന്നുനില്‍ക്കുന്ന കൊമ്പുകളില്‍ വ്യത്മായികാണാമായിരുന്നു അവന്‍റെ അന്തസ്സ്. കത്തുന്ന വെയിലിനെ തോല്‍പ്പിക്കും വിതം വെട്ടി തിളങ്ങുന്നുണ്ടായിരുന്നു ആ കാളക്കൂറ്റന്‍റെ കറുത്ത ദേഹം".

   ആ മിണ്ടാപ്രാണിക്ക് ചുമക്കാന്‍ കഴിയുന്നതിലും പത്തിരട്ടി ഭാരം വലിപ്പിക്കാന്‍ ശ്രമിക്കുന്ന വണ്ടിക്കാരന്‍. കാളക്കൂറ്റന്‍റെ പുറത്ത് വീഴുന്ന ചാട്ടവാറിന്‍റെ “ശബ്ദം” അടുത്തെത്താറായപ്പോഴെക്കും എന്‍റെ   മനസ്സിന്‍റെ വേദനയായി മാറി. ആ ശബ്ദത്തിന്‍റെ അളവ് കുറഞ്ഞു തുടങ്ങി, ചാട്ടവാര്‍ ഉയര്‍ത്തി ആഞ്ഞടിക്കുന്ന വണ്ടിക്കാരന്‍റെ കൈകള്‍ തളരുന്നതായി തോന്നിച്ചു. പൂര്‍ണ്ണമായും തളര്‍ന്ന വണ്ടിക്കാരന്‍ കാളയുടെ മുന്നില്‍ മുട്ടുകുത്തിയിരുന്നു.

  ഒരിഞ്ചുപോലും നീങ്ങാതെ,ഒരുതുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ആ കാളക്കൂറ്റന്‍ അവിടെത്തന്നെ നില്‍ക്കുണ്ടായിരുന്നു. തല ഉയര്‍ത്തി നില്‍ക്കുന്ന ആ കറുത്ത പോരാളി ഉറക്കെ പറയുന്നുണ്ടായിരുന്നു “എന്‍റെ ആഗ്രഹങ്ങളാണ് എന്‍റെ തീരുമാനങ്ങള്‍, എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ തന്നെയാണ് രാജാവ്”.

  മിണ്ടാപ്രാണിയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ മുട്ടുകുത്തിയ വണ്ടിക്കാരന്‍ പിച്ചുംപേയും പറയുന്നുണ്ടായിരുന്നു, ഞങ്ങളുടെ ജനറല്‍മാനേജറെപ്പോലെ. കൂടുതലൊന്നും ആലോചിക്കാതെ കൈയില്‍ ഇരുന്ന പേപ്പറുകള്‍ ആകാശത്തേക്കെറിഞ്ഞു. സ്വാതന്ത്ര്യംകിട്ടിയ പേപ്പറുകള്‍ കാറ്റിനൊപ്പം പാറിപ്പറന്നു. അത്രയുംകാലം എന്നെ  വരിഞ്ഞുമുറുക്കിയ കെട്ടുപാടുകളെ ഞാനും പൊട്ടിച്ചെറിഞ്ഞു. നിലത്തുകിടന്ന ചാട്ടവാര്‍ ഉയര്‍ത്തി മുട്ടുകുത്തിയ വണ്ടിക്കാരനെ ആഞ്ഞടിച്ചു, അയാളുടെ അലര്‍ച്ച എന്‍റെ കാതുകള്‍ക്ക് ആഘോഷമായി. വണ്ടിയില്‍നിന്നും പകുതിയിലധികം ഭാരമിറക്കിനിലത്തുവെച്ച്, കാളക്കൂറ്റനെ തണലിലേക്ക് മാറ്റി നിര്‍ത്തി.

  എതിര്‍ത്തുനിന്ന ഉച്ചവെയിലിനെ കടന്ന് വളരെ വേഗത്തില്‍ ഞാന്‍ ഓഫീസില്‍ എത്തി. വെറും കൈയോടെ മീറ്റിംഗ്ഹാളിലേക്ക് കടന്നുചെല്ലുന്ന എന്നെ സഹപ്രവര്‍ത്തകര്‍ അംബരപ്പോടെയാണ് കാണുന്നത്, എല്ലാവരേയും നോക്കി ചിരിച്ചുകൊണ്ടാണ് ഞാന്‍ സംസാരിച്ചത് “ ഇന്നുമുതല്‍ ഈ കമ്പനിയുടെ ഭാഗമാകാന്‍ ഞാന്‍ തയ്യാറല്ല. സന്തോഷത്തോടെ എല്ലാവരോടുമായി യാത്ര പറയുന്നു”. ജനറല്‍മാനേജറുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു “Mr.നിങ്ങള്‍ അല്ലാ അത് തീരുമാനിക്കേണ്ടത്, എന്തുവേണമെന്ന് ഞാന്‍ പറയും”. അയാളുടെ വാക്കുകള്‍ വളരെ ദയനീയമായി തോന്നി, ഞാന്‍ ചിരിച്ചു. തല ഉയര്‍ത്തി വീണ്ടും ചിരിച്ചു. “നിങ്ങള്‍ ഈ കമ്പനിയുടെ മാത്രം ജനറല്‍ മാനേജറാണെന്ന് ഓര്‍ക്കുക, എന്‍റെ തിരിച്ചറിവുകളാണ് എന്‍റെ തീരുമാങ്ങള്‍, അവിടെ ഞാന്‍ തന്നെയാണ് രാജാവ്.”

  കീഴ്ജീവനക്കാരുടെ മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന ഇയാളും, കാളയുടെ മുന്നില്‍ മുട്ടുകുത്തിയ ആയാളും ഒരച്ചില്‍ വാര്‍ത്ത രൂപങ്ങളായി തോന്നി. അന്ന് കമ്പനിക്ക്‌ പുറത്തിറങ്ങിയ ഞാന്‍ മനസ്സില്‍ തടഞ്ഞുവച്ച ആഗ്രഹങ്ങള്‍ക്ക് പിറകെ നടക്കാന്‍ തീരുമാനിച്ചു. പ്രതിസന്ധികള്‍ പുതുവഴികള്‍ തേടാന്‍ പ്രേരിപ്പിച്ചു, വീടുകാരും നാട്ടുകാരും നിരന്തരം പലവഴികള്‍ ഉപദേശിച്ചു. തീരുമാനമെടുക്കേണ്ട ഞാന്‍ കണ്ണടച്ചു. ഇരുട്ടുകയറിയ മനസ്സില്‍ തെളിഞ്ഞുവന്ന ആദ്യ കാഴ്ച്ച, കത്തിക്കയറിയ ഉച്ചവെയിലിനൊപ്പം  വണ്ടിക്കാരനേയും തോല്‍പ്പിച്ച്, തല ഉയര്‍ത്തിനില്‍ക്കുന്ന സ്വന്തം തീരുമാനങ്ങളുടെ രാജാവായ കാളക്കൂറ്റനെയാണ്. കാതടപ്പിച്ച ചാട്ടവാറിന്‍റെ “ശബ്ദം” എനിക്കുചുറ്റും ഉയര്‍ന്ന ഉപദേശങ്ങളെ ആട്ടിപ്പായിച്ചു. കൂടുതല്‍ പ്രതിസന്ധികളെ അതിയായ ആഗ്രഹത്തോടെ ഏറ്റെടുക്കുക എന്നത് ഇന്ന് ഞാന്‍ ആസ്വതിക്കുന്നു. 

എത്തിചേരേണ്ട ഉയരങ്ങളെക്കുറിച്ച് നമ്മള്‍ എല്ലാവരും സ്വപ്നം കാണാറുണ്ട്. അത്തരത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ക്ക് പുറകേഓടി തളര്‍ന്ന ആയിരങ്ങളെ കണ്ടുകൊണ്ടാണ് ഞാന്‍ ഓടാന്‍ തുടങ്ങിയത്, ഇന്നും ഓടികൊണ്ടിരിക്കുന്നതും. ഉയര്‍ന്നു താഴ്ന്ന മലനിരകള്‍പോലേ വിജയ പരാജയങ്ങളെ അറിഞ്ഞും, അനുഭവിച്ചും മുന്നോട്ട് പോകാന്‍ എന്നെ പ്രേരിപ്പിക്കുന്ന സത്യം, അന്ന് എന്നില്‍ ആത്മവിശ്വാസം ജ്വലിപ്പിച്ച ആ “ശബ്ദം” ഒന്നുമാത്രമാണ്. “ഇന്ന് ഞാന്‍ തിരിച്ചറിയുന്നു, എന്‍റെ ആഗ്രഹങ്ങളിലേക്ക് അടുത്ത്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഞാന്‍ അറിഞ്ഞതും, അനുഭവിച്ചതും, ആസ്വതിച്ചതും എന്‍റെ ജീവിതമാണ്. കാതുകളില്‍ ആ “ശബ്ദം” മുഴങ്ങുന്നിടത്തോളം, ഹൃദയത്തിന്‍റെ താളം കേള്‍ക്കുന്നിടത്തോളം, എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ തന്നെയാണ് രാജാവ്.”

ശബ്ദത്തിന്‍റെ കഥ പറഞ്ഞുതീര്‍ത്ത്, വീണ്ടും കാണാം എന്ന വാക്കുമായി അവന്‍ തിരിച്ചു നടന്നു. തിരക്കുകാരണം സമയത്തിന് മുന്നേ ഓടാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തില്‍, ജീവിതത്തിന്‍റെ ഓരോ നിമിഷവും ആസ്വതിച്ച് മുന്നേറുന്ന ഇവനെ മറക്കേണ്ട ഒരാള്‍ അല്ല എന്ന് ഞാന്‍ ഉറപ്പിച്ചു. ഇരുട്ട് വഴി വിളക്കുകളോട് പോരാടിതുടങ്ങി. തിരക്കിനോപ്പം ഓടാന്‍ തുടങ്ങിയ ഞാന്‍ പോകുന്ന വഴി വെറുതെ ആശിച്ചു, ജീവിതം ആസ്വതിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ശബ്ദം കേട്ടിരുന്നെങ്കില്‍...

                                            കെ.എന്‍.സരസ്വതി

[Soney Naraynan]