Monday 21 March 2016

സ്നേഹം ഇല്ലാതാവുമ്പോള്‍


സ്നേഹം ഇല്ലാതാവുമ്പോള്‍

[Absence of love]


     വരള്‍ച്ചയുടെ വരവറിയിക്കാന്‍ കരയെ തനിച്ചാക്കി പുഴയും മറ്റു ജീവജാലങ്ങളും യാത്രയായി. ചുറ്റുവട്ടത്തുള്ള പുല്ലുകളും, കുറ്റിചെടികളും നേരത്തെതന്നെ യാത്രപറഞ്ഞുപോയിരുന്നു. ഞങ്ങള്‍ക്ക് ആ കരയില്‍ പെട്ടന്ന് എത്താനായത് ആ വഴിയിലൂടെ പോയതുകൊണ്ടാണ് . കാലില്‍ നനവറിയുന്നതുവരെ പുഴ വഴിമാറിയ കരയിലൂടെ കുറച്ചുകൂടി നടന്നു. കാലിലെ നനവ് ഓര്‍മ്മയെ ഉണര്‍ത്തിയതുകൊണ്ടാവാം, വരള്‍ച്ചയെ സ്നേഹിച്ചു തുടങ്ങിയ കരയില്‍ ഞാന്‍ എന്‍റെ പേര് എഴുതി “സോഫിയ”.

    അടുത്തടുത്ത് എഴുതിയ രണ്ടു പേരുകളെ ഒന്നാക്കിതീര്‍ക്കുവാന്‍ തിരകളെ പറഞ്ഞ് അയക്കുന്ന കടല്‍തീരത്തല്ല ഞങ്ങള്‍ നില്‍ക്കുന്നത്. എന്‍റെ പേരിന്‍റെകൂടെ പേരെഴുതുവാന്‍ അധികാരമുള്ളവന്‍ ഒന്നും പറയാതെ മാറി നില്‍ക്കുന്നു. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന വരള്‍ച്ചയുടെ വിള്ളലുകള്‍ വീണ്ടും കൂടുന്നതുപോലെ തോന്നി.

    വ്യക്തമായി ഓര്‍ക്കുന്നുണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്‍റെ പേരിന്‍റെയൊപ്പം അവന്‍റെ പേരും എഴുതിയത് “ലോറന്‍സ്”. ആഞ്ഞടിച്ച തിരമാലകള്‍ ഒന്നക്കിയതാണ് സോഫിയയേയും ലോറന്‍സിനേയും. അന്നുതന്നെയാണ് ഞങ്ങളുടെ സ്നേഹം ആദ്യമായി തുറന്നു പറഞ്ഞതും. തിരിച്ചു പോയ തിരമാലകള്‍ പറഞ്ഞ കഥകള്‍ കേട്ട് സുര്യന്‍ ഉറങ്ങാന്‍ തുടങ്ങി. പുതിയൊരു ജീവിതം സ്വപനം കണ്ട്, മനസ്സില്‍ നിറയെ സ്നേഹവുമായി ഞങ്ങളും യാത്രതിരിച്ചു.

    കൈയ്യില്‍ നിറയെ പൂക്കളുമായി ഓഫീസിന്‍റെ മുകളിലെ ഹാളിലേക്ക് പടികള്‍ കയറിവരുമ്പോഴാണ് ആദ്യമായി അവനോട് സംസാരിക്കുന്നത്. കുറച്ചുനാളുകള്‍ ആവുന്നതെയുള്ളു ഞാന്‍ അ ഓഫീസിന്‍റെ ഭാഗമായി മാറിയിട്ട്. ഞാനടക്കമുള്ള അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്മെന്‍റെിലെ ആളുകള്‍ മറ്റു ഡിപ്പാര്‍ട്ട്മെന്‍റെിലെ എല്ലാവരെയും അറിയുമെങ്കിലും സംസാരിക്കുന്നത് ചുരുക്കമാണ്. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റെലെ ലോറന്‍സും അക്കുട്ടത്തില്‍ ആയിരുന്നു, കൈനിറയെ പൂക്കളുമായി വരുന്നത് വരെ. ഓണാഘോഷങ്ങള്‍ മുകളിലുള്ള വിശാലമായ ഹാളിലാണ് നടക്കാറുള്ളത്. ആ വിശാലതയുടെ തിരക്കിലാണ് എല്ലാവരും പരിചയം പുതുക്കുന്നതും, വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതും. പല പല കൂട്ടങ്ങളായി എല്ലാവരും തിരക്കുകളിലേക്ക് അകപെടുന്നതിനുമുന്നെ അവന്‍റെ കൈയ്യില്‍ ഉണ്ടായിരുന്ന എല്ലാപൂക്കളും എനിക്കു നല്‍കിയിരുന്നു.

    ലോറന്‍സ് നല്‍കിയ പലനിറത്തിലുള്ള പൂക്കള്‍ മറ്റെല്ലാവര്‍ക്കുമായി വീതിച്ചു കൊടുത്തു. എല്ലാവരും ആ പൂക്കള്‍കൊണ്ട് വലിയൊരുകളവും ഉണ്ടാക്കി. ആഘോഷത്തിരക്കില്‍ ഞങ്ങള്‍ പലപ്രാവശ്യം കണ്ടപ്പോഴും, പല കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോഴും, കൈയ്യടിച്ചപ്പോഴും, ഞാന്‍ വിചാരിച്ചില്ല ഇനി വരാനിരിക്കുന്ന എന്‍റെ ദിവസങ്ങള്‍ക്ക് ലോറന്‍സിന്‍റെ നിറമായിരിക്കുമെന്ന്.

    വീട്ടില്‍നിന്നും കൃത്യ സമയത്തിറങ്ങി തിരിച്ചെത്തത്തിയിരുന്ന ഞാന്‍ നേരത്തെയിറങ്ങി വയ്കിയെത്തുന്ന ആളായി. മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത് അറിയാത്തതുപോലെ പെരുമാറാന്‍ ശ്രമിച്ചു. നിറംമങ്ങിയ ചുമരുകള്‍ വെളുപ്പിക്കുവാന്‍ ജോലിക്കാര്‍ എത്തുന്നതുവരെ ഓഫീസിന് മുകളിലെ വിശാലമായ ഹാളിന്‍റെ നിറംമാറുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. എന്‍റെയും അവന്‍റെയും സംസാരങ്ങള്‍ക്കൊപ്പം മാറികൊണ്ടിരുന്ന നിറങ്ങളേയും ഞങ്ങള്‍ ഇഷ്ടപ്പെട്ടിരിന്നു. ഓഫിസ്സിന്‍റെ മതില്‍കെട്ടിനുള്ളിലും പുറത്തും വച്ചുള്ള കണ്ടുമുട്ടലുകള്‍ സഹപ്രവര്‍ത്തകരുടെ സ്ഥിരം കാഴ്ച്ചയായി. അവന്‍റെ തീരുമാനം വീണ്ടും എന്നെ വീട്ടില്‍ കൃത്യ സമയം പാലിക്കുന്ന ആളാക്കി.

    തള്ളിനീക്കിയ ഇഷ്ടമില്ലാത്ത ദിവസങ്ങളുടെ ഓര്‍മ്മകള്‍ കടല്‍ത്തിരയില്‍ അലിയിച്ചുകളഞ്ഞപ്പോള്‍ നന്ദി പറഞ്ഞത് അപ്രതീക്ഷിതമായി അവധിതന്ന ഓഫീസ് മാനേജ്മെന്‍റെിനോടാണ്. അന്നു തന്നെയാണ് ആ തിരമാലകള്‍ ആദ്യമായി എന്‍റെയും അവന്‍റെയും പേരുകള്‍ ഒന്നാക്കിയതും. പിന്നീട് ലീവ് എടുക്കുന്ന ദിവസങ്ങള്‍ ആ തിരമാലകള്‍ ഞങ്ങളുടെ പേരുകള്‍ ഒന്നാക്കുന്ന ജോലി ചെയ്തുകൊണ്ടേയിരുന്നു.

    കാഴ്ച്ചക്കാരായ പരിചയക്കാരുടെ മനസ്സില്‍ കുറിച്ചിട്ട ഞങ്ങളുടെ പേരുകള്‍ ഇരു വീടുകളിലും സംസാര വിഷയമായി. അവരുടെ മനസ്സില്‍ പതിഞ്ഞ ആ പേരുകള്‍ മായ്ക്കുന്നതില്‍ തിരമാലയും പരാജയപെട്ടു. പരിചിതരുടെ പരാതികള്‍ കൂടുന്നതിനനുസരിച്ച് വീട്ടുകാരുടെ ശബ്ദവും കൂടിവന്നു. ഇത്തരം സാഹചര്യങ്ങള്‍ ഞങ്ങളെ പുതിയ മേച്ചില്‍പ്പുറങ്ങളുടെ അന്വേഷകരാക്കി.

   നനവുണങ്ങാത്ത കരയില്‍ പച്ച പുല്ലുകളേയും, ഒപ്പം വളര്‍ന്ന കുറ്റി ചെടികളേയും ചുംബിച്ചുകൊണ്ടും. കുറച്ചകലെയുള്ള വലിയ മരങ്ങളെ തലോടാന്‍ തണുത്ത കാറ്റിനെ പറഞ്ഞയച്ചും. ആരെയും ശല്ല്യപെടുത്താതെ ഒഴുകികൊണ്ടിരുന്ന ഈ പുഴ ഞങ്ങളുടെ മനംകവര്‍ന്നു. ആകാശത്തിന്‍റെ കണ്ണാടിപോലെ തോന്നിയ പുഴയുടെ ആളൊഴിഞ്ഞ തീരങ്ങളെ ഞങ്ങളുടെ അവധി ദിവസങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍, പലപ്പോഴും ആകാശത്ത് വേഷം മാറി കൊണ്ടിരിക്കുന്ന മേഘങ്ങളും കൂട്ടുവരുമായിരുന്നു.

    പച്ചപുല്ലുകള്‍ ഒത്തുകൂടി വേലികെട്ടിതിരിച്ച വലിയൊരു മരത്തിന്‍റെ കീഴ്ഭാഗം ഞങ്ങള്‍ സ്വന്തമാക്കി. അതിനടുത്തുള്ള ചെറിയ പാറകെട്ടുകളില്‍ വെള്ളം കെട്ടി കിടന്നു. ആകാശത്തിന്‍റെ നിറത്തിനനുസരിച്ച് അ വെള്ളത്തിന് നിറം മാറാനുള്ള കഴിവുണ്ടെന്ന് അവന്‍റെ സാനിധ്യത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതാണ് ഈ പുഴയുടെ ഹൃദയഭാഗം ഞങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അകലെനിന്ന ആരോ അതുതന്നെ തിരിച്ചു പറഞ്ഞു.

    സന്തോഷം പറഞ്ഞറിയിച്ച് മഴ തകര്‍ത്തു പെയ്യുന്നു. ഒഴുകാന്‍ മറന്ന പുഴ മഴത്തുള്ളിക്കൊപ്പം തുള്ളിച്ചാടികൊണ്ടെയിരുന്നു. കുടയായി മാറിയ വലിയ മരത്തിന്‍റെ വിരിഞ്ഞ ചില്ലകള്‍ക്കു താഴെ നില്‍ക്കുമ്പോള്‍ ഞാന്‍ അവന്‍റെ കൈകളില്‍ മുറുകെപ്പിടിച്ചിരുന്നു. പാറകെട്ടുകളില്‍ മയങ്ങി ക്കിടന്ന വെള്ളം പുഴയുടെ കൈകളില്‍ പിടിമുറുക്കി. ശാന്തമായ മഴ ഞങ്ങളെ നനഞ്ഞ രുപത്തിലാക്കി കടന്നുപോയി. പുതിയ കൈവഴിയിലൂടെ ചെറിയ മീനുകള്‍ പാറകെട്ടുകളിലേക്ക് എത്തിതുടങ്ങി. മുറുകേപിടിച്ചിരുന്ന അവന്‍റെ കൈകളെ തട്ടിമാറ്റാന്‍ അതുവഴി പോയ കാറ്റിനും പറ്റിയില്ല. ഒന്നാവുന്നതുവരെ കണ്ണുകളെ വായിച്ചറിഞ്ഞ ഞങ്ങളുടെ ചിറകുമുളച്ച ചുണ്ടുകള്‍ വേഗത്തില്‍ പറന്നു. അവിടെനിന്നും യാത്ര തിരിക്കുമ്പോള്‍ മരത്തിനുമുകളിലെ സ്ഥിരം താമസക്കാര്‍ ചിരിക്കുന്നുണ്ടായിരുന്നു, ഇരുട്ടു വന്നു മതില്‍ കെട്ടുന്നതും നോക്കി.

    ഉറച്ചുനിന്നഞങ്ങളുടെ തീരുമാനങ്ങളെ ആദ്യം എതിര്‍ത്തതും പിന്നീട് സമ്മതിച്ചതും രണ്ടു വീട്ടുകാരും ഒരുമിച്ചാണ്. റിസപ്ഷന്‍ ഹാളിന്‍റെചുമരില്‍ അവര്‍ ഞങ്ങളുടെ പേരുകള്‍ ഒന്നാക്കി എഴുതി. ആ പേരുകള്‍ മായാതെ ഹൃദയത്തില്‍ എഴുതിയിരുന്ന അടുത്ത പരിചയക്കാര്‍ അവിടെയെത്തി ആ ഭാരം ഇറക്കി വയ്ക്കുമ്പോള്‍ ഭക്ഷണവും കഴിക്കുന്നുണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ ഇത്തരം അവസരങ്ങള്‍ ആഘോഷപൂര്‍ണ്ണമാക്കുമ്പോള്‍, ആ വലിയ മരത്തിനെ ഒറ്റപെടുത്താന്‍ ചുറ്റുംകൂടിയ പച്ച പുല്ലുകളും കുറ്റിചെടികളും ഞങ്ങളുടെ മുന്നിലും വട്ടം കൂടിയെങ്കിലെന്നു തോന്നി.

    എല്ലാവര്‍ക്കും മുന്നില്‍ ഒന്നായ അന്നുമുതല്‍ ഞങ്ങളുടെ ലോകം സ്വന്തം വീടെന്ന പുതിയ മേച്ചില്‍പ്പുറതെത്തിച്ചു. ലീവ്തീരുന്നത് വരെയുള്ള നല്ല നാളുകള്‍ സ്വന്തക്കാര്‍ക്കും, സുഹൃത്തുക്കള്‍ക്കൊപ്പവും ചുറ്റി തിരിയുമ്പോള്‍ ഞാന്‍ അവന്‍റെയും,അവന്‍ എന്‍റെയും കൈകളില്‍ മുറുക്കെ പിടിച്ചിരുന്നു. ആരേയും ശല്ല്യപെടുത്താന്‍ അനുവതിക്കാതെ അ വീടിന്‍റെ ചുമരുകള്‍ ഞങ്ങളുടെ സന്തോഷത്തിനൊപ്പം ഉറങ്ങുകയും, ഉണരുകയും ചെയ്തു.

    തിരിയുന്ന ചക്രത്തിനനുസരിച്ച് ഓടുന്ന ജീവിതം തിരക്കുകള്‍ക്കൊപ്പം കൂട്ടുകൂടി. മിക്കവാറും പിന്നീടുള്ള ദിവസങ്ങളില്‍ മുകളില്‍ കറങ്ങുന്ന ഫാനിനെ സാക്ഷിയാക്കി ഉണരുന്നു, അതേ സാക്ഷിയുടെ കീഴില്‍ ഉറങ്ങുന്നു, ദൃക്സാക്ഷികളായ ചുമരുകള്‍ ഉറക്കമില്ലാത്തവരായിയി. ഇഷ്ടപ്പെട്ടിരുന്ന ജീവിതത്തിന്‍റെ നിറ വ്യത്യാസങ്ങള്‍ തുറന്നു പറഞ്ഞതുമുതല്‍ പരസ്പരം തുടങ്ങിയ വഴക്കുകള്‍ അവസാനിപ്പിക്കാന്‍ നിറംമങ്ങിതുടങ്ങിയ ചുമരുകള്‍ പാടുപെടുന്നുണ്ടായിരുന്നു.

    ഒന്നിച്ചുള്ള ഓഫീസ് യാത്രയില്‍ സമയകൃത്യത പാലിച്ചിരുന്നത്കൊണ്ട്‌ മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ല. റോഡുപണി അന്നത്തെ യാത്രയെ വഴി തിരിച്ചുവിട്ടു. പാലത്തിനു മുകളില്‍ ആദ്യം സ്ഥാനം പിടിച്ച വാഹനങ്ങളും, പിന്നീടെത്തിയ വാഹനങ്ങളും ഞങ്ങളെ നടുക്ക് നില്‍ക്കുന്നവരാക്കി. പുഴ രണ്ടാക്കിയ കരകളെ ഒന്നാക്കിയ പാലത്തിന്‍റെ മുകളില്‍ നില്‍ക്കുമ്പോഴാണ് പുതിയ ഇലകള്‍ തളിര്‍ക്കാതെ വിഷമിക്കുന്ന ആ വലിയ മരത്തിന്‍റെ മുകള്‍ഭാഗം ആദ്യമായി കാണുന്നത്. അതൊരു വിഷമവും സുചനയുമായി.

    ഓഫിസിന്‍റെ വലിയ ഹാളും, മതില്‍കെട്ടും, കടലിലെ തിരയും, പുഴയുടെ കരയും,... പഴയ ഓര്‍മ്മകള്‍ മിന്നിമറിഞ്ഞ ഒരുദിവസം അവന്‍ എന്നോട് കുറേ സംസാരിച്ചു, ഞാന്‍ ഒന്നും പറഞ്ഞില്ല. വീടിനുചുറ്റും പച്ച പുല്ലുകള്‍ വച്ചുപിടിപ്പിക്കണമെന്ന എന്‍റെ ആഗ്രഹം അവന്‍ ഓര്‍ത്ത്പറഞ്ഞു. കണ്ണുകളുടെ ഭാഷ മറന്നുപോയ ചുണ്ടുകള്‍ പറയാന്‍ കൊതിച്ച വാക്കുകള്‍ ഞാന്‍ മനസില്‍ പറഞ്ഞു “അറിയാതെ ഉള്ളില്‍നിന്നും വറ്റിപോയ സ്നേഹത്തിനൊപ്പംപോയ സ്വപ്നങ്ങളെ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കാറില്ല”.

   ഒന്നായവരുടെ ആദ്യത്തെ ഓണം, ഓഫിസിലെ പടികള്‍ ഒരുമിച്ചു കയറുമ്പോള്‍ ഞനും അവനും സംസാരിച്ചിരുന്നില്ല. അവന്‍റെ ചോദ്യങ്ങളുടെ ഉത്തരമെന്നപോലെ എന്‍റെ കൈകളില്‍ ഒരു നിറത്തിലുള്ള പൂക്കള്‍ മാത്രമാണുണ്ടായിരുന്നത്. ആഘോഷങ്ങള്‍ അവസാനിപ്പിച്ച് അവിടെനിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ഉറപ്പിച്ചിരുന്നു, ഇനി വരാന്‍പോകുന്ന എന്‍റെ ദിവസങ്ങള്‍ക്ക് എന്‍റെ മാത്രം നിറമായിരിക്കുമെന്ന്.

    എനിക്ക് അവനോടുള്ള സ്നേഹം കുറഞ്ഞുതുടങ്ങിയത് എപ്പോഴാണ്, ഉത്തരം കിട്ടാത്ത ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കുറേ ഉത്തരങ്ങള്‍ പറയിപ്പിച്ച അ ചോദ്യം പിന്നീട് ചോദിക്കാതെയായി. മാറ്റങ്ങള്‍ പരസ്പരം കാണാതെയായപ്പോള്‍, കണ്ടുനിന്നവര്‍ക്ക്‌ ഞങ്ങള്‍ ഒന്നിച്ചു യാത്രചെയുന്ന മാതൃക രൂപങ്ങളായി. അവധിദിവസങ്ങള്‍ വലിയചുവരുകള്‍ക്കുള്ളിലെ ചെറിയ ചുവരുകള്‍ വേര്‍പെടുത്തിയ മുറികളില്‍ ചിലവഴിച്ചു.

   നിത്യജീവിതത്തിന്‍റെ നിറംമങ്ങിയ കാഴ്ച്ചക്കാരായ അവനും ഞാനും ചിന്തിച്ചിരുന്നത് ഒരു കാര്യത്തെക്കുറിച്ചാണ്. നാളുകള്‍ക്കുശേഷം ഒന്നിച്ച് അങ്ങിനെ ഒരു തീരുമാനമെടുത്തു. വെട്ടം വീഴുന്നതിനുമുന്നെ ഞങ്ങള്‍ ഒരുമിച്ചു യാത്ര തുടങ്ങിയിരുന്നു. അവിടെയെത്താന്‍ ഒരുവഴി മാത്രമാണുണ്ടായിരുന്നത്, ഇപ്പോള്‍ അ വഴി പല വഴികളായി പിരിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ആദ്യം കണ്ട വഴിയിലൂടെ തന്നെ പോയി. ഉണങ്ങിയ പുല്ലുകള്‍ക്കും, കുറ്റിച്ചെടികള്‍ക്കും മുകളിലൂടെയുള്ള യാത്ര പെട്ടന്നവിടെ എത്തിച്ചു. ഞങ്ങള്‍ കണ്ടെത്തി ഉറക്കെ വിളിച്ചു പറഞ്ഞ അ പുഴയുടെ ഹൃദയ ഭാഗം. കൊഴിഞ്ഞു വീഴുന്ന ഇലകള്‍ മറച്ചുവെച്ച വരള്‍ച്ചയുടെ പാടുകള്‍ ആഞ്ഞടിക്കുന്ന ചൂടുകാറ്റ് തെളിയിച്ചു.

   വറ്റി വരണ്ട പാറകെട്ടുകളില്‍ ആകാശത്തിന്‍റെ നിറം അവന്‍ കൂടെ ഉണ്ടായിട്ടും കാണാന്‍ പറ്റിയില്ല. യാത്ര പറഞ്ഞ് ഒഴുകുന്ന പുഴയെ തിരിച്ചു വിളിക്കാന്‍ കാലുനനയുന്നതുവരെ മുന്നോട്ടു നടന്നു. ഒന്നും മിണ്ടാതെ അവന്‍ അവിടെത്തന്നെ നില്‍ക്കുനുണ്ടായിരുന്നു. നനഞ്ഞ കാലുകള്‍ക്കും തീരുമാനങ്ങളെ മാറ്റുവാന്‍ പറ്റിയില്ല. തിരികെ നടന്നത് അവന്‍റെ കണ്ണുകളില്‍ നോക്കിയാണ്. കണ്ണുകളുടെ ഭാഷ പറയാന്‍ മറന്ന ചുണ്ടുകള്‍ ഒന്നും മിണ്ടിയില്ല. പേരെഴുതിയ സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ഹൃദയത്തിന്‍റെ ഭാഷ മനസ്സിലാക്കിയ കൈ വിരലുകള്‍ വരണ്ടുണങ്ങിയ തീരത്തെഴുതിയ വാക്കുകള്‍ ആഞ്ഞടിച്ച കാറ്റിനും മായ്ക്കുവാന്‍ കഴിഞ്ഞില്ല.

    അവിടെ നിന്നും തിരിച്ചു പോരുംമ്പോള്‍, മഴ എത്തുന്നതുംനോക്കി പാറകെട്ടുകളില്‍ ഉളിച്ചിരിക്കുന്ന മീനുകളെക്കുറിച്ചോ, എങ്ങോ പോയ വലിയ മരത്തിലെ താമസക്കാരെപ്പറ്റിയോ, ആലോചിച്ചില്ല. വരണ്ട കരയില്‍ ഞാന്‍ ആഴത്തില്‍ കുറിച്ചിട്ട വാക്കുകളെക്കുറിച്ചായിരുന്നു. ആ വാക്കുകള്‍ മാച്ചുകളയാന്‍ വേഷംമാറി വരുന്ന മേഘങ്ങള്‍ക്കൊപ്പം കാറ്റിനേയുംകൂട്ടി എത്തുന്ന പുഴയെക്കുറിച്ചായിരുന്നു. ഓടുന്ന വണ്ടിയുടെ ശബ്ദത്തിനൊപ്പം നിലത്ത് എഴുതിയവാക്കുകള്‍ മനസ്സ് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഇനിയും ഇവിടെ എത്തിപ്പെടേണ്ട എല്ലാവര്‍ക്കും കേള്‍ക്കാനായി.....


“ജീവിതം വറ്റി വരളുന്നു, സ്നേഹം ഇല്ലാതാവുമ്പോള്‍” 
                      
കെ.എന്‍.സരസ്വതി

[Soney Naraynan]





Saturday 5 March 2016

പുതിയ കാര്‍


പുതിയ കാര്‍ 

ചെങ്കല്‍ പാകിയ ഇടവഴിയിലൂടെ പൊടിപറത്തി പച്ചിലകളെ ചുവപ്പാക്കി ആ വെള്ളക്കാര്‍ ഓടിപ്പോകുന്നത് ഇന്നും ഞാന്‍  ഓര്‍ക്കും. ദിവസവും കാറില്‍ വന്നിറങ്ങുന്ന അവനെക്കാണാന്‍   അതിലുംമുന്നെ ഞങ്ങള്‍ സ്കൂളിലെത്തുമായിരുന്നു. ചന്ദ്രന്‍ ചേട്ടന്‍റെ  കാര്‍ ആ നാട്ടുകാരുടെയെല്ലാം സ്വകാര്യ അഹങ്കാരമായിരുന്നു. അത് ഒരു കാലം തന്നെ ആയിരുന്നുവെന്ന് ഇന്നും എല്ലാവരും പറയും.

ദിവസങ്ങള്‍ക്കുമുന്‍പുതന്നെ സ്വപ്നംകണ്ടുതുടങ്ങിയിരുന്നു ആ ഞായര്‍ആഴ്ചക്കുവേണ്ടി, അമ്മാവന്‍റെ വീട്താമസത്തിനുപോകണം. നിലവിളക്ക്, കിണ്ടി, പറ, മറ്റു പലതരം പാത്രങള്‍, അപ്പോള്‍ വലിയച്ഛനാണ് കാര്‍വിളിക്കാം എന്ന അഭിപ്രയം ആദ്യംതന്നെ  പറഞ്ഞത്. എല്ലാവരുടെയും മുഖത്ത്‌ ഒരേപോലെ വന്ന സന്തോഷം അച്ഛനെ ചന്ദ്രന്‍ ചേട്ടന്‍റെ അടുത്തെത്തിച്ചു കൂടെ എന്നെയും.

ചെറിയ വിഗ്രഹങള്‍ക്കുമുന്നില്‍ എരിഞുകൊണ്ടിരിക്കുന്ന ചന്ദനത്തിരി. കണ്ണാടിയുടെ കീഴില്‍ പച്ചനിറത്തിലുള്ള റബ്ബറിന്‍റെ മുന്ദിരിക്കുലകള്‍ കെട്ടിത്തൂക്കിയിരിക്കുന്നു. കാറിന്‍റെ ഉള്‍വശത്തെ കഴ്ച്ചകള്‍ അങിനെപോകുന്നു.ഹോ...അപ്പോഴേക്കും ഞാനെന്ന നാലാം ക്ലാസ്സുക്കാരന്‍ ആഗ്രഹിച്ചുതുടങ്ങി വരുന്ന ഞായര്‍ആഴ്ചക്കുവേണ്ടി.

ഇടവഴിയിലൂടെ പൊടിയുംപറത്തി ആ വെള്ളക്കാര്‍ ഇന്ന് എന്‍റെ വീടിനു മുന്‍പില്‍ ഏത്തുന്നത് കാണാന്‍  നേരത്തെതന്നെ ഒരുങ്ങി. കാത്തിരിപ്പിനൊടുവില്‍ ആദ്യമെത്തിയത് പ്രതീക്ഷിക്കാതെ വന്ന ചാറ്റല്‍മഴ, വലിയച്ഛന്‍റെ അഭിപ്രയത്തെ ശരിവെക്കാന്‍ വേണ്ടി പെയ്യുന്ന മഴയെ നല്ലപോലെ ആസ്വദിച്ച വലിയച്ഛന്‍ ആ വാക്കുള്‍ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു “ചന്ദ്രന്‍റെ കാറ് വിളിക്കാന്‍ തോന്നിയത് നന്നായി”.

അന്ന്‍ എനിക്ക് ആദ്യമായി മഴയോട് ദേഷ്യം തോന്നി, മുന്‍ സീറ്റില്‍ ചില്ലുകള്‍ താഴ്ത്തി മുടിയെ പറത്താന്‍ വരുന്ന കാറ്റിനോട് വര്‍ത്തമാനവുംപറഞ്ഞ് സ്കൂളിനു മുന്‍പില്‍ വന്നിറങ്ങുന്ന ചന്ദ്രന്‍ ചേട്ടന്‍റെ മകന്‍ അനില്‍ ചന്ദ്രന്‍ ആയിരുന്നു മനസ്സുനിറയെ.  കണ്ണുകളില്‍ ഉരുണ്ട്കൂടിയകാര്‍മേഘങ്ങള്‍ മഴവെള്ളം പോലെ ഒഴുകിത്തുടങ്ങി. അകത്തുപോയി മുഖമൊക്കെ കഴുകി തിരിച്ച് എത്തിയപോഴേക്കും ഉയര്‍ത്തിവെച്ച ചില്ലുകളുമായി ആ കാര്‍ വീടിനു മുന്‍പില്‍ എത്തിയിരുന്നു.

സമയമായിട്ടില്ല പെണ്ണുങ്ങള്‍ക്കൊക്കെ നന്നായി ഒരുങ്ങണമല്ലോ. ഏതായാലും ചന്ദ്രന്‍ നേരത്തെ എത്തിയത് നന്നായി. കുടയുമായി പുറത്തുനിന്നിരുന്ന വലിയച്ഛന്‍ ഇങ്ങിനെ പറയുന്നുണ്ടായിരുന്നു. അച്ഛന്‍റെ  തിരക്കുക്കുട്ടലുകള്‍ കണ്ടത് കൊണ്ടാവാം  വലിയച്ഛനും  ഒന്നുംപറയാതെ അവര്‍ക്കൊപ്പം വിളക്കും മറ്റുസാധനങ്ങളും എടുത്തുവെക്കാന്‍ കൂടി. ഇത്തരത്തിലുള്ള ഒത്തിരി കാര്യങ്ങള്‍ അവിടെ നടക്കുന്നതിനോടൊപ്പം എന്‍റെ സ്വപ്നങളെ ചില്ലുകൊണ്ടു മൂടിയ മഴയും ചെറുതായ് പെയ്യുന്നുണ്ടായിരുന്നു.

ഉയര്‍ത്തിവെച്ചരിക്കുന്ന ചില്ലുകളിലൂടെ കാറ്റ് കടന്നുവരില്ല എന്നും. മഴ പെയ്യുമ്പോള്‍ പൊടി പറക്കില്ല എന്ന വസ്തുതയും അന്നാണ് വ്യക്തമായി ഞാന്‍ മനസ്സിലാക്കിയത്.സ്വപ്നങ്ങള്‍ ഒന്നൊന്നായി തകരുന്നു, മുന്‍ സീറ്റില്‍ ഇരുന്നുള്ള യാത്രമോഹം കാറിനുള്ളിലെ ചന്ദനത്തിരി എരിഞു തീരുന്നപോലെ ഇല്ലാതാകുകയായിരുന്നു. വലിയച്ഛന്‍റെ  വാക്കുകളിലൂടെയാണ് അത്  അറിയുന്നത്, ഞാനടക്കം അമ്മ, വല്യമ്മ, അച്ചമ്മ, ചേച്ചി പിന്നില്‍ ഇരിക്കേണ്ടവര്‍. അച്ഛന്‍, വലിയച്ഛന്‍, ചേട്ടന്‍ മുന്നിലിരിക്കേണ്ടവര്‍. അന്നുതന്നെ ആയിരിക്കണം എനിക്ക് മുന്നിലിരിക്കുന്നവരോട് അസൂയ തോന്നിതുടങ്ങിയതും.

ഞാന്‍ ആദ്യമായി കാറിന്‍റെ ഡോര്‍ അടച്ചു. പാതി നടന്ന സ്വപ്നം പോലെ പാതിയടഞ്ഞ ഡോര്‍, ചന്ദ്രന്‍ ചേട്ടന്‍ മുന്‍സീറ്റില്‍ ഇരിക്കുന്നവരോട് സംസാരിക്കുന്നതിനൊപ്പം കൈ പിന്നിലേക്കിട്ട് ഡോര്‍ ഒന്നുകൂടി തുറന്നടച്ചു. കണ്ണുകള്‍ അറിയാതെ   അടഞ്ഞുപോയപ്പോഴാണ് ഇടതുകൈയുടെ ചൂണ്ടുവിരല്‍ ഡോറിന്‍റെ  ഉള്ളില്‍ പെട്ടുപോയിരിക്കുന്നു എന്ന് അറിയുന്നത്. വേദന എന്‍റെ  ഹൃദയമിടിപ്പ്‌ കൂട്ടി, ഉറക്കെ കരയണമെന്നു തോന്നി. പിറകിലിരിക്കേണ്ടി വന്നെങ്കിലും സീറ്റിന്‍റെ അറ്റം നഷ്ടപെടുമെന്ന വിശ്വാസം കരച്ചിലിനെ അടക്കിയിരുത്തി. കൈ വേദന കണ്ണുകളിലെ ഇരുട്ടായിമാറുംബോഴും ചില്ലിലൂടെയുള്ള പുറംകാഴ്ചകളില്‍ വ്യക്തത ഉണ്ടായിരുന്നു. എരിഞ്ഞു തീര്‍ന്നെങ്കിലും മനസ്സില്‍ ചന്ദനത്തിരിയുടെ മണം ബാക്കിയാക്കി എപ്പോഴോ ഞാന്‍ ഉറങ്ങി.

അമ്മാവന്‍റെ വീട്ടുപരിസരത്തും കാര്‍എത്തുന്നത്‌ മിക്കവാറും ആദ്യമായിട്ടായിരിക്കാം. എന്‍റെ സ്വപ്നങ്ങള്‍ക്ക് മീതെ വീണ മഴ  വഴിതെറ്റി എങ്ങോ പോയിരുന്നു. താഴ്ത്തിയചില്ലിലൂടെ മുടിയെ പറത്താന്‍ വന്ന കാറ്റിനോട് ഒന്നും പറയാന്‍ പറ്റാതെ ഞാന്‍  കിടന്നുറങ്ങി. അമ്മ വിളിച്ചു, കൈവേദനയോടൊപ്പം ഞാനും ഉണര്‍ന്നു. ചുറ്റുംകൂടിയ സ്വന്തക്കാര്‍, അയല്‍വാസികള്‍, കുട്ടികള്‍ അവരുടെ മുഖങ്ങളിലെ അത്ഭുതം എന്നെ സ്കൂളിനു മുന്നില്‍ കാറില്‍ വന്നിറങ്ങുന്ന അനില്‍ ചന്ദ്രനാക്കിയപ്പോള്‍ കൈവേദനയെ ഞാന്‍ അഹങ്കാരമാക്കി. ആരുംകാണാതെ, ആരെയുമറിയിക്കാതെ ചൂണ്ടുവിരലിലെ ചോരക്കറ കഴുകിക്കളഞ്ഞ് എത്തിയപ്പോഴേക്കും, സ്വയം പറത്തിയ പൊടിക്കുള്ളില്‍ ആ കാര്‍ മറഞ്ഞിരുന്നു.

എനിക്കവിടെ ആരുമായും  അധികം പരിചയമില്ലാത്തതിനാല്‍ കാര്‍യാത്രയിലെ പറയാനാകാത്ത നുണക്കഥകള്‍ എന്നോടൊപ്പം കിടന്നുറങ്ങി, ഞങ്ങളെ കൂട്ടിക്കൊണ്ടുവരുവാന്‍ പിറ്റേദിവസവും കാറെത്തിയെന്ന സ്വപ്നം വീണ്ടുമോര്‍ത്തത്‌ ബസ്സിലുള്ള മടക്കുയാത്രയിലാണ്. മാറിക്കയറിയ ബസ്സുകളിലൂടെ കവലയില്‍ ഏത്തിയപ്പോഴും ഞാനാദ്യം നോക്കിയത് ആ  കാറിനെയാണ്‌. അന്നും അതവിടുണ്ടായിരുന്നില്ല. ഏഴാംക്ലാസ്സ് കഴിയുന്നതുവരെ സ്കൂള്‍വിട്ടുവരുന്ന സമയത്തെ  പ്രധാനനേരംപോക്കുകളിലൊന്ന് ചന്ദ്രന്‍ ചേട്ടന്‍റെ കാര്‍ കവലയില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് കൂട്ടുകാരുമായി ബെറ്റുവെക്കലാണ്. ആ വകയില്‍  അന്പതുപൈസയുടെ ബബിള്‍ഗം കുറേ കിട്ടിയതും കൊടുത്തതുമായ കഥകള്‍ ഇപ്പോള്‍ പറഞ്ഞാല്‍ ആരും വിസ്വസിക്കില്ലായിരിക്കും. കറുപ്പ്, പച്ച, വെള്ള നിറങ്ങളോടുകൂടിയ ആറുകാറുകള്‍ പതിയെ കവലയില്‍ എത്തിത്തുടങ്ങിയപ്പോഴേക്കും ഞങ്ങളുടെ ബെറ്റുകളിയും അവസാനിച്ചിരുന്നു.

കവലയിലുള്ള ഡ്രൈവര്‍ ചേട്ടന്മാരുമായി അച്ഛനു നല്ല ബന്ധമായിരുന്നു, എന്നിരുന്നാലും കാര്‍ ആവശ്യമുള്ള യാത്രകള്‍ക്ക്  ചന്ദ്രന്‍ ചേട്ടനെയാണ് വിളിക്കുന്നത്‌. മുന്നിലിരിക്കുന്നവരോടുള്ള അസൂയ അവസാനിക്കുന്നതും ആസമയത്താണ് കാരണം പിന്നീട്  എല്ലായിപ്പോഴും മുന്‍സീറ്റില്‍ ഞാനായിരിക്കും. ചില്ലുകടന്നുവരുന്ന കാറ്റിനെ കാണാറുണ്ടങ്കിലും ശ്രദ്ധമുഴുവനും ചന്ദ്രന്‍ചേട്ടന്‍റെ   കാറോടിക്കുന്ന രീതികളിലണ്. വീട്ടില്‍ കാറു വാങ്ങുന്നതുവരെയുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ ഓടികൊണ്ടിരുന്നു. അപ്പോഴും  കാറിന്‍റെ  ഡോര്‍ അടയുന്നശബ്ദം ആ പഴയ വേദനയെ ഓര്‍മിപ്പിച്ച് എന്‍റെ  കണ്ണുകളെ  ഇരുട്ടാക്കാറുണ്ടായിരുന്നു.

കവലയിലെ കാറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഞങ്ങളും വലുതായികൊണ്ടിരുന്നു. ചെങ്കല്‍ പാകിയ ഇടവഴികള്‍ പലതുമിന്ന്‍ കറുത്ത നിറത്തിലെ റോഡുകളായി. അതിലൂടെ പലതരത്തിലും നിറത്തിലുമുള്ള പുതിയതും പഴയതുമായ പലതരം കാറുകള്‍ ഓടിക്കൊണ്ടിരുന്നു. അപ്പോഴും അതിലോരെണ്ണമായി എരിഞുകൊണ്ടിരിക്കുന്ന ചന്ദനത്തിരിയും, കണ്ണാടിയുടെ കീഴില്‍ കെട്ടിത്തൂക്കിയ മുന്തിരിക്കുലകയുമൊക്കെയായി ചന്ദ്രന്‍ ചേട്ടന്‍റെ  കാറും ഇടക്കിടെ ഓടിക്കൊണ്ടേയിരുന്നു.

നമ്മളെപ്പോലെ കാലത്തിനൊപ്പം ഓടുന്ന എല്ലാ വണ്ടികള്‍ക്കും    പലതരത്തിലുള്ള പരാതികള്‍ ഉണ്ടാകും. അത്തരം വിഷമങ്ങള്‍   പരിഹരിക്കാന്‍ ചിലപ്പോഴൊക്കെ ശിവന്‍ ചേട്ടന്‍റെ വര്‍ക്ക്‌ഷോപ്പില്‍ പോകാറുണ്ട്. അവിടെ വച്ചാണ് കുറേനാളുകള്‍ക്കു ശേഷം   ചന്ദ്രന്‍ ചേട്ടനെ വീണ്ടും കാണുന്നത്. ആദ്യംതന്നെ നോട്ടമെത്തിയത് കുട്ടിക്കാലത്തെ സ്വപ്നവാഹനത്തിലേക്കാണ്.പഴയ പടക്കുതിരയുടെ നിറംമങ്ങിയിരിക്കുന്നു. എരിഞുതീര്‍ന്ന ചന്ദനത്തിരിയുടെ ബാക്കി അടയാളങ്ങളൊഴികെ, മുന്നിലെ കണ്ണാടിയും, ചെറിയവിഗ്രഹങ്ങളും, മുന്തിരിക്കുലയുമൊക്കെയടങ്ങുന്ന ഉള്‍വശത്തെ കഴ്ച്ചകള്‍, എന്‍റെ  ഓര്‍മ്മകളില്‍ ഒതുങ്ങിക്കൂടിയെന്ന തിരിച്ചറിവ് ചൂണ്ടുവിരലിലെ പഴയ വേദനപോലെ വീണ്ടും ഞാന്‍  ഓര്‍ത്തു.

ആഡംബരക്കാറുകള്‍ കവലയില്‍ സ്ഥാനംപിടിച്ചപ്പോള്‍ പഴയ പലകാറുകള്‍ പലതും അവിടെ കാണാതായി. പ്രതാപകാലത്തെ കരുതിവെക്കല്‍ ചന്ദ്രന്‍ ചേട്ടനില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നും  ഉണ്ടാക്കിയിരുന്നില്ല. അതുകൂടാതെ അനിലിന്‍റെ നല്ലനിലയിലുള്ള ജോലിയും ആകുടുംബത്തിന് ഒരുതണലായിരിക്കാം. ആ കാറിനെ ടാക്സി പെര്‍മിറ്റില്‍നിന്നും മാറ്റി പ്രയിവറ്റാക്കാനായി ചെറിയ പണികള്‍ നടത്തണം. അതിന് വേണ്ടിയാണ് ചന്ദ്രന്‍ ചേട്ടന്‍ വര്‍ക്ക്‌ഷോപ്പിലെത്തിയത്. “ഇക്കാറിലൊന്നും ഇനി ആരുംകയറില്ല അതുകാരണം ഇതൊക്കെവാങ്ങാന്‍ ആളും ഉണ്ടാവില്ലാ, പിന്നെ പൊളിക്കാന്‍ കൊടുക്കണം, അതിനുമനസ്സും സമ്മതിക്കണില്ലാ”. ഇക്കാര്യങ്ങള്‍ പറയുന്നതിനോടൊപ്പം  ഞങ്ങളുടെ വീട്ടുവിശേഷവും തിരക്കുന്നുണ്ടായിരുന്നു. കുറേ കാറുകള്‍ക്കുനടുവില്‍ ഒരുകാര്‍, ആ ദിവസത്തെ കാഴ്ചകളും സംസാരങ്ങളും എന്‍റെ ഓര്‍മ്മയിലേക്ക് ഒളിച്ചു. അഓര്‍മ്മകള്‍ക്കുമീതെ പൊടിപറത്താനാവാതെ ആ കാര്‍ ഓടിപ്പോയി, ആരെയും ശ്രദ്ധിക്കാതെ.

നാളുകള്‍ കുറച്ചുകഴിഞ്ഞു. അകത്തെമുറിയില്‍നിന്നും ഞാന്‍ പുറത്തേക്കുവരുന്നത് ചന്ദ്രന്‍ ചേട്ടന്‍റെ ശബ്ദം കേട്ടുകൊണ്ടാണ്. ആദ്യം നോക്കിയത് ആ കാറിനെയാണ്, അതവിടെ ഉണ്ടായിരുന്നില്ല. അനിലിന്‍റെ കല്ല്യാണത്തിന് ക്ഷണിക്കാന്‍ എത്തിയ ചന്ദ്രന്‍ ചേട്ടനോട് ഞാനാദ്യം ചോദിച്ചതും ആക്കാറിനെക്കുറിച്ചാണ്. “വണ്ടിഓടും, വീട്ടില്‍ത്തന്നെയുണ്ട്, ചുറ്റുവട്ടത്തൊക്കെ ഓടിക്കും. ഇനി അതും ഉണ്ടാകുമെന്ന് തോന്നുന്നില്ല” ചന്ദ്രന്‍ ചേട്ടന്‍ വര്‍ത്തമാനം തുടര്‍ന്നു. “പെണ്ണുവീട്ടുകാര്‍ അനിലിന് പുതിയ ഒരു കാര്‍ കൊടുക്കുന്നുണ്ട്”. കല്ല്യാണത്തിരക്കുകള്‍ ഓടിത്തീര്‍ക്കാന്‍ എല്ലാവരേയും ക്ഷണിച്ച് ചന്ദ്രന്‍ ചേട്ടന്‍ വീട്ടില്‍നിന്നും ഇറങ്ങി കാറില്ലാതെ.

പുതിയകാറുകള്‍, പഴയകാറുകള്‍, നിരന്നുകിടക്കുന്ന പലതരം വണ്ടികള്‍. ഭക്ഷണം കഴിക്കാന്‍ തിരക്കുകൂട്ടുന്ന ആളുകള്‍. കല്യാണപ്പാര്‍ട്ടിക്ക് ഞനും അവിടെ എത്തിയിരുന്നു. ചുറ്റുംകൂടിയ ആളുകള്‍ക്ക് നടുവില്‍ അനിലിന്‍റെയും ഭാര്യയുടെയും ഫോട്ടോകള്‍ പതിച്ച ഒരു ചുവന്ന പുതുപുത്തന്‍  കാര്‍ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നുണ്ടായിരുന്നു. എന്‍റെ കണ്ണുകള്‍ ആ പഴയ കാറിനെ തിരഞ്ഞ് അപ്പോഴേക്കും ആ വീടിന്‍റെപിന്നിലെത്തി. പുതിയകാര്‍ ഉള്‍പെടെ എല്ലാവരെയും നോക്കിക്കൊണ്ട് ആരുടേയും ശ്രദ്ധയില്‍ പെടാതെ ചന്ദ്രന്‍ ചേട്ടന്‍റെ കാര്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു. “ഇന്നു ഞാന്‍ നാളെ നീ”.ഞങ്ങളുടെ സ്കൂളിന്‍റെ അടുത്തുണ്ടായിരുന്ന സെമിത്തേരിയുടെ മുകളില്‍ എഴുതിവെച്ച വാക്കുകള്‍ ആ സമയത്ത് അറിയാതെ ഓര്‍ത്തു.  

ദിവസങ്ങള്‍ക്കുശേഷം അമ്പലത്തിനകത്തുവച്ച് ചന്ദ്രന്‍ ചേട്ടനെ കാണുമ്പോള്‍ കൂടെ കുടുംബവും ഉണ്ടായിരുന്നു. തൊഴുതിറങ്ങിയ ഞാന്‍ പുതിയകാറിന്‍റെ അടുത്തുനില്‍ക്കുന്ന ചന്ദ്രന്‍ ചേട്ടനോട് ചോദിച്ചതൊക്കെയും പുത്തന്‍ കാറിനെക്കുറിച്ചാണ്. “ഇതു വരെ ഓടിച്ചില്ല പുതിയ മെക്കാനിസമല്ലേ, വണ്ടി പറന്നോളും നല്ല മൈലേജും ഉണ്ടെന്നാ പറഞ്ഞുകേട്ടത്” പറഞ്ഞുതീര്‍ക്കുന്നതിനുമുന്‍പേ  അവരെത്തി.അവരോട് ഞാന്‍ യാത്ര പറയുന്നതിനിടയിലാണ് പുതിയകാര്‍ ഓടിക്കുവാനുള്ള ചന്ദ്രന്‍ ചേട്ടന്‍റെ ആഗ്രഹം അമ്മ അനിലിനോട് പറഞ്ഞു. അത് കേട്ടപ്പോള്‍ ചന്ദ്രന്‍ ചേട്ടന്‍ തല താഴ്ത്തി        ചിരിക്കുന്നുണ്ടായിരുന്നു. ചിരിനിറുത്തിയ അനില്‍ പെട്ടന്നുതന്നെ പറഞ്ഞു “ഇത് പുതിയകാറാണ് പഴയകാറുപോലെ ചവിട്ടിപ്പിടിച്ച് ഓടിക്കാനൊന്നും പറ്റില്ലാ”. കൂടുതലൊന്നും സംസാരിക്കാതെ അനില്‍ കയറിയിരുന്ന് വണ്ടി സ്റ്റാര്‍ട്ടാക്കി. പാതിമങ്ങിയ ചിരിയുമായി ചന്ദ്രന്‍ ചേട്ടന്‍ പിറകില്‍ കയറി ഡോര്‍അടച്ചു. അനിലിന്‍റെ  വാക്കുകള്‍ വീണ്ടും ശബ്ദങളായി “അച്ഛാ...പഴയകാറെല്ലാ ഇത് പുതിയകാറാണ്. ഇതിന്‍റെ ഡോര്‍ പതുക്കെയടച്ചാല്‍മതി”. ചന്ദ്രന്‍ ചേട്ടന്‍റെ ചിരി പൂര്‍ണ്ണമായും മങ്ങിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നടന്നു. ഡോര്‍ അടക്കുന്ന ശബ്ദം ഇപ്പോള്‍ എന്‍റെ  കൈവിരലിലെ വേദനയെ ഓര്‍മ്മപെടുത്താറില്ല പക്ഷേ, ആസമയത്തുതന്നെയാണ് മുന്നിലിരിക്കുന്നവരോട് ആദ്യമായിദേഷ്യം തോന്നിയതും. എന്‍റെ  ഓര്‍മ്മകളില്‍ ഒളിപ്പിച്ചുവെക്കാനുള്ള പൊടിയുംപറത്തിയാണ് പുതിയകാര്‍ അവിടെനിന്നും പോയത്‌.

ചന്ദ്രന്‍ ചേട്ടന്‍റെ വീട് അമ്പലത്തില്‍നിന്നും തിരിച്ചുവരുന്ന വഴിലാണ്. അവിടെയെത്തിയപ്പോള്‍ അറിയാതെ എന്‍റെ  വേകത കുറഞ്ഞു. പുതിയകാര്‍ പഴയകാറിനെ ഓടിച്ച്‌ വീടിന്‍റെ  ഒരറ്റത്തുകൊണ്ടുപോയി നിറുത്തിയിട്ടു. അവെള്ളക്കാറിന്‍റെ മുന്നില്‍ ഒരുബക്കറ്റും കൈയിലൊരു തുണിയുമായി ചന്ദ്രന്‍ ചേട്ടന്‍ പഴയകാലത്തെയോര്‍ത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നുംമിണ്ടാതെ യാത്രതുടര്‍ന്ന ഞാന്‍ തിരക്കുണ്ടായിരുന്നിട്ടും പാതിവഴിയില്‍ നിന്നു.

 ചെങ്കല്‍ പാകിയ ഇടവഴികള്‍ ഇന്നു ടാര്‍റോഡുകളായി. വഴിവക്കത്തെ പച്ചിലക്കൂട്ടങ്ങള്‍ മതില്‍കെട്ടുകള്‍ക്ക് വഴിമാറി. പൊടി പറത്തുവാന്‍ പറ്റിയില്ലെങ്കിലും, മതില്‍കെട്ടുകളെ  ചുവപ്പ് ആക്കിയില്ലങ്കിലും, വിഗ്രഹങള്‍ക്കുമുന്നില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന ചന്ദനത്തിരിയും, കണ്ണാടിയുടെ കീഴില്‍ തൂക്കിയ പച്ചനിറത്തില്‍  ആടുന്ന റബ്ബറിന്‍റെ മുന്ദിരിക്കുലകളുമായി, എന്‍റെ സ്വപ്ന വാഹനം അതുവഴി വരുന്നതും നോക്കി ഞാനവിടെ കാത്തുനിന്നു പുതിയ ഓര്‍മ്മകള്‍ക്കായി.
                                                                                                                         കെ.എന്‍.സരസ്വതി

[Soney Naraynan]