Wednesday 28 September 2016

സിദ്ധന്‍


സിദ്ധന്‍ 

നാട്ടില്‍ അറിയപ്പെടുന്ന സിദ്ധന്മാരുണ്ടാകാറുണ്ട്. സിദ്ധന്മാരിലൂടെ അറിയപ്പെടുന്ന നാടും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ അറിയപ്പെടുന്ന ഒരു ഗ്രാമം ആയിരുന്നു എന്‍റെതും. എന്നാല്‍  ഇന്ന് നാടിനെ തെക്കെപാടം  ഗ്രാമം എന്നൊക്കെ പറഞ്ഞാല്‍ ആരും സമ്മതിക്കില്ല. ഒരു പട്ടണം, വലിയ പട്ടണം, വികസിച്ചുകൊണ്ടേയിരിക്കുന്ന പട്ടണം. ഗ്രാമത്തെ പട്ടണമാക്കിമാറ്റിയത് പത്തോ പതിനഞ്ഞോ വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളാണ്. എന്തായാലും സിദ്ധന്മാരുടെ വരവോടെയാണ് ഞങ്ങളുടെ നാടും ലോക ശ്രദ്ധയാകര്‍ഷിച്ചത്. സത്യം പറഞ്ഞാല്‍ വിവിധ മത വിഭാഗങ്ങളില്‍പ്പെട്ട സിദ്ധന്മാര്‍ ചരിത്രം സൃഷ്ടിച്ചു.

സ്വാമിജിയാണ് ആദ്യമെത്തിയത്, പ്രകാശ വേഗത്തില്‍ പ്രശസ്തനായ സ്വാമി ആ നാടിന്‍റെ മുഴുവനും ആദരവ് പിടിച്ചുപറ്റി. നാട്ടുകാരുടെ ഭാവിയും, ജീവിതരീതിയും സ്വാമിയുടെ വാക്കുകള്‍ക്കനുസരിച്ചായി. അങ്ങിനെ ആദ്യമായി നാട്ടിലേക്ക് കറുത്തറോഡ്‌ എത്തി. ആ വഴിയിലൂടെ മുന്നേ പോകുന്ന വണ്ടികള്‍ക്ക് പിറകെ പരിചിതരും, അപരിചിതരും സ്വാമിയുടെ മഠം ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു. അമ്പലവും, അതിലും വലുതായി മഠവും പുതുക്കി പണിതു. ആളുകള്‍ കൂടുന്നതിനനുസരിച്ച് ചുറ്റുമുള്ള പുഴയും, പാടങ്ങളും നികന്നുകൊണ്ടേയിരുന്നു.

പാടംനികത്തലിന് എതിരേ നിലയുറപ്പിച്ച വലുതും ചെറുതുമായ കൊടികള്‍ പലതും എടുത്തുമാറ്റി. വീണ്ടും പാടങ്ങള്‍ നികത്തി നാടിനെ ആകര്‍ഷിച്ച പള്ളി പണിതു. വടക്കുനിന്നെത്തിയ പേരുകേട്ട ഫാദര്‍ പെട്ടന്നുതന്നെ എല്ലാവര്‍‍ക്കും പ്രിയപ്പെട്ട അച്ഛനായി. പ്രിയപ്പെട്ട ഫാദറിന്‍റെ സ്രമങ്ങളുടെ ഭലമായി നാട്ടില്‍ സ്കൂളും, കോളേജ്ജും പ്രവര്‍ത്തിച്ചുത്തുടങ്ങി.  നാട്ടിന്‍പുറത്തുള്ള നമ്മുടെ കുട്ടികള്‍ പഠിക്കണം, അറിവാണ് യഥാര്‍ത്ഥ ആയുധം, ഫാദറിന്‍റെ വാക്കുകള്‍ നാട്ടുകാരുടെ ഇടയില്‍ പുതുവെളിച്ചമായി. നഗരങ്ങളില്‍നിന്നും കുട്ടികള്‍ അവിടേക്ക് പഠിക്കാന്‍ എത്തിയതുമുതല്‍ വിവിധ ധനകാര്യസ്ഥാപനങ്ങളും, മറ്റു സംരംഭകരും  പാടംനികത്തി സ്ഥാപനങ്ങള്‍ പണിതുകൊണ്ടേയിരുന്നു.

വിശ്വാസികള്‍ക്കുവേണ്ടി പുതുക്കിനിര്‍മിച്ച മുസ്ലിം പള്ളി ആ നാടിന്‍റെ ഐശ്വര്യത്തിന് യാതൊരുവിധ കുറവും വരുത്തിയില്ല. തെക്കുനിന്നെത്തിയ തങ്ങളുടെ ഖ്യാതി തെക്കന്‍ കാറ്റിനൊപ്പം ആ നാടുചുറ്റി പാറിപറന്നു. ആളെ നോക്കി രോഗ വിവരങ്ങള്‍ പറയും, മന്ത്രിച്ച ചരടുകെട്ടി രോഗങ്ങള്‍ മാറ്റുകയും ചെയ്യുന്ന ഒന്നാതരം സിദ്ധന്‍. പണം ഒഴുകിയെത്തിയ നാട്ടുവഴികള്‍ക്കൊപ്പം ഒഴുകിയിരുന്ന പുഴകള്‍ നികത്തപെട്ടുകൊണ്ടേയിരുന്നു. വീണ്ടും ആശുപത്രികളും, അനുബന്ധ സ്ഥാപനങ്ങളും പണിതുയര്‍ന്നു.

ഞങ്ങളുടെ നാട്ടില്‍ ഇല്ലാത്തതായി യാതൊന്നുമില്ല. അവിടുത്തെ രാഷ്ടീയവും, നീതിയും, നിയമവും ഈ മൂന്നു സിദ്ധന്‍മാരുടെയും ഉത്തരവാദിത്തം ആയിതീരുകയായിരുന്നു. അപ്പോഴും തലയെടുപ്പോടെ ഒപ്പത്തിനൊപ്പം നിലകൊണ്ട മൂന്ന് ആരാധനാലായങ്ങളും നാടിന്‍റെ കീര്‍ത്തി ലോകമെമ്പാടും പടര്‍ത്തി. നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു “നാട് നന്നായി... നമ്മുടെ ജീവിതവും”.

ശാന്തമായ അന്തരീക്ഷത്തില്‍ ചാറിതുടങ്ങിയ ചാറ്റല്‍മഴ പോലെ വിവിധ സമുദായത്തില്‍ നിന്നുള്ള സിദ്ധന്മാര്‍ എത്തി. പേമാരിപോലെ ആരാധനാലയങ്ങളും, അനുബന്ധ സ്ഥാപങ്ങളും നിറഞ്ഞു. ഭാഗികമായി നികത്തപ്പെട്ട പുഴ ഒഴുകാനായി നന്നേ പാടുപെടുന്നുണ്ടായിരുന്നു. കറുത്തിരുണ്ട മേഘങ്ങള്‍ പോലെ നാട്ടിലെ സൌഹ്രിദങ്ങള്‍ ഭാഗം തിരിഞ്ഞ് പല ചേരികളായി. മൂന്ന് ആരാധനാലായങ്ങളും ശോഭ കൂട്ടുന്നതില്‍ മത്സരിച്ചുകൊണ്ടേയിരുന്നു. അപ്പോഴും വിശ്വാസികളായ നാട്ടുകാരും, കഴ്ച്ചക്കാരും സിദ്ധന്‍മാരെ വാനോളം പുകഴ്ത്തി.

സമുദായങ്ങളുടെ വലുപ്പത്തിനനുസരിച്ച് തെറ്റുകള്‍ പതിയേ ശരികള്‍ ആയിതീരുകയയിരുന്നു. നാട്ടുകാരുടെ സുഖജീവിതം തടസ്സപെടുന്ന അളവില്‍ തെരിവു നായകളും, ഭിക്ഷക്കാരും, പ്രാന്തന്‍മാരും നാടുനിറഞ്ഞു. ആദ്യകാലങ്ങളില്‍ എത്തപ്പെട്ട പ്രാന്തനും, യാചകരും ആര്‍ക്കുംതന്നെ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ മാറി. കുട്ടികളെ തട്ടികൊണ്ടുപോകല്‍, മോഷണം, പിടിച്ചുപറി ആദിയായവ നിത്യ സംഭവങ്ങളായി. ആരാധനാലായങ്ങള്‍ യാചകരെ നിരോധിച്ചു, നാട്ടുകാരും അക്കുട്ടത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

പുതിയനിയമം താളംതെറ്റിച്ചത് വര്‍ഷങ്ങള്‍ക്കുമുന്നേ ആ നാട്ടില്‍ എത്തപ്പെട്ട ആറരടി പ്രാന്തനെയാണ്.ഇയാളില്‍നിന്നും ഉപകാരങ്ങളൊഴികെ ദുരനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടായിട്ടില്ല. എന്തൊക്കയോ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന ആ പാവം കൈയില്‍ സൂക്ഷിച്ച തകര പാത്രത്തില്‍ കല്ലുകള്‍ കിലുക്കിയായിരിക്കും നടപ്പ്. തട്ടിപ്പുക്കാരുടേയും, മറ്റു യാചകരുടേയും കൂട്ടത്തില്‍ ആറരടി പ്രാന്തനേയും ഉള്‍പെടുത്തുന്നതിനെപ്പറ്റിയുള്ള സംസാരങ്ങളില്‍ സിദ്ധാന്മാര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു “ മേല്‍വിലാസം ഇല്ലാത്തവര്‍ ഈ നാടിന് ശാപമാണ്, ഓടിച്ചുകളയണം. തിരിച്ചുവന്നാല്‍ തല്ലിക്കൊല്ലണം”. കാരുണ്യം നഷ്ടപെട്ട കണ്ണുകളും, കരുത്തുള്ള കൈകളും ആ നാടിനു വേണ്ടാത്ത ജീവനുകളെ തുരത്തി. ആ കൂട്ടത്തില്‍ പ്പെട്ടുപോയ ആറരടി പ്രാന്തന്‍ ചിലരുടെയെങ്കിലും മനസ്സിലെവിടെയോ മായാത്ത വേദനയായി.

കാറ്റത്താടിയ മാമ്പഴം പോലെ വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു. പരസ്പരം വര്‍ത്തമാനം പറഞ്ഞിരുന്ന സാമുദായ ജീവികള്‍ തമ്മില്‍ കണ്ടാല്‍ ചിരിക്കാതായി. അവര്‍ ഒന്നിച് ആഘോഷിച്ചിരുന്ന പ്രത്യേക ദിവസങ്ങള്‍, ആ ദിവസങ്ങളുടെ പേരില്‍ വിവിധ സമുദായങ്ങള്‍ വീതിച്ചു. സിദ്ധന്മാരുടെ വാക്കുകള്‍ അനുസരിച്ചുകൊണ്ടിരുന്ന നാട്ടുകാര്‍ ആരാധനാലയങ്ങളുടെ വലുപ്പം കൂട്ടുന്നതില്‍ മത്സരിച്ചു. നാടിന്‍റെ   വികസനം ആകാശംമുട്ടി. പുഴ പകുതിയോളം നികത്തപെട്ടു. നാടും നാട്ടുകാരും മാറിതുടങ്ങി, അവര്‍ക്കിടയില്‍ ജീവിതമില്ലാതായി.

മൂന്ന്‌ ആരാധനാലയങ്ങളുടെയും ഒത്തനടുക്കായി വലിയൊരു കൊടിമരം സ്ഥാപിക്കാനായി ആ സ്ഥലം സ്വന്തമാക്കാന്‍ ജാതി തിരിഞ്ഞ് മത്സരം ആരംഭിച്ചു. നാട്ടില്‍ സംഘര്‍ഷാവസ്ഥ, ആയുധധാരികളായ വിശ്വാസികള്‍ അവരവരുടെ സിദ്ധന്മാരുടെ കീഴില്‍ അണിനിരന്നു. കൊടിമാരത്തിനായി സിദ്ധന്മാര്‍ തമ്മില്‍ വാശിയോടെ പോരാടി. ഒഴുകാനാകാത്ത പുഴപോലെ ആരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ല. ഒന്നുറപ്പാണ് അക്രമം നാടുനീളെ പരക്കും, കൈകരുത്തുള്ളവര്‍ വിജയിക്കും. ആഞ്ഞടിച്ച പൊടിക്കാറ്റ് യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു.

കാറ്റ് മറഞ്ഞ വഴിയിലുടെ തകരപ്പാട്ടയും കിലുക്കി ആറരടി പ്രാന്തന്‍ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തി. നാട്ടുകാര്‍ നിശബ്ദരായി. മുന്നോട്ടോടിയ പ്രാന്തന്‍ അമ്പലത്തിനു മുന്നിലെത്തി അസഭ്യവര്‍ഷം   നടത്തി. ഓടിക്കുടിയ ഹൈന്ദവ വിശ്വാസികള്‍ അവനെ തല്ലി ഓടിച്ചു. പരിക്കുകളുമായി പള്ളിമുറ്റത്തേക്ക്‌ ഓടിയ പ്രാന്തന്‍ വീണ്ടും  അസഭ്യവര്‍ഷം തുടര്‍ന്നു. ക്രിസ്തുമത വിശ്വാസികള്‍ കുന്തം കൊണ്ട് ആഞ്ഞുകുത്തി. അവിടെനിന്നും തളര്‍ന്നോടിയ പ്രാന്തന്‍ പള്ളിമിനാരത്തിന് മുന്നില്‍ മുട്ടുകുത്തി. ഇസ്ലാം മതവിശ്വാസികള്‍ അവനെ കല്ലെറിഞ്ഞു. അപ്പോഴും തുടര്‍ന്ന പ്രാന്തന്‍റെ അസഭ്യവര്‍ഷത്തിനൊപ്പം തെറിച്ചുവീണ ചോരത്തുള്ളികള്‍ കാലവര്‍ഷം കണക്കേ മണ്ണില്‍ പതിഞ്ഞു.

സിദ്ധാന്മാരുടെ മുന്നിലേക്ക് വലിച്ചിഴച്ച് ആറരടിപ്രാന്തനെ എത്തിച്ച നാട്ടുകാര്‍ വിധികേള്‍ക്കാന്‍ കാത്തുനിന്നു. കൊടിമരത്തിനുവേണ്ടി മത്സരിച്ച മൂന്നു സിദ്ധാന്മാരും ഒന്നിച്ചൊരു തീരുമാനം പറഞ്ഞു “ തല്ലിക്കൊല്ലണം, കൈവെള്ളയില്‍ ആണിയടിച്ച് നാടിന് നടുവില്‍ കെട്ടിതുക്കണം. ഇനി ഒരുത്തനും ആരാധനാലയങ്ങളെ പരിഹസിക്കരുത്”. അവര്‍ക്ക് മുന്നില്‍ മുട്ടുകുത്തിനിന്ന പ്രാന്തന്‍ ആറരടി പൊക്കത്തില്‍ എഴുനേറ്റുനിന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ ആദ്യമായി സംസാരിച്ചു, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ “ മരിക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷേ നിങ്ങള്‍ ഒന്നായി ജിവിക്കണം”. ആരും ഒന്നും പറഞ്ഞില്ല. നിശബ്ദത മുറിച്ച് സിദ്ധാന്മാര്‍ ഒന്നിച്ചുപറഞ്ഞു “കൂടുതല്‍ സംസാരിക്കേണ്ട, ഞങ്ങളുടെ കാലുകള്‍തൊട്ട് മാപ്പുപറഞ്ഞാല്‍ നിനക്ക് ഇവിടെനിന്നും പോകാം”. സിദ്ധന്മാരുടെ തീരുമാനത്തെ കരഘോഷത്തോടെ ഏറ്റെടുത്ത നാട്ടുകാര്‍ ആര്‍പ്പുവിളിക്കാനും മറന്നില്ല. 
    
ചോരത്തുള്ളികള്‍ ഇറ്റ് ഇറ്റു വീഴുന്ന ജഡ പിന്നിലാക്കി മുന്നോട്ട് നടന്ന പ്രാന്തന്‍ ഉച്ചത്തില്‍ പറഞ്ഞു “ നിങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നതിനു വേണ്ടി ഞാന്‍ ഇവരുടെ കാലുകള്‍ തൊട്ട് വന്തിക്കുന്നു”. കൈയ്യിലൂടെ ഒഴുകുന്ന ചോര സിദ്ധന്മാരുടെ കാലുകളില്‍ ചുവന്ന വരകളായി. തിരിച്ചുനടന്ന പ്രാന്തന്‍ കൈയ്യിലെ തകരപ്പാട്ട ആഞ്ഞുകുലുക്കി, കാഴ്ചക്കാരായ എല്ലാവര്‍ക്കും കേള്‍ക്കാനായി പറഞ്ഞു “ എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ഇവിടെ ഉപേക്ഷിക്കുന്നു”. കയ്യിലെ തകരപ്പാട്ട പതിയേ തിരിച്ചു. അതില്‍നിന്നും നിലത്തേക്ക് പതിച്ച മണ്‍തരികള്‍ ഭുമിക്ക് സ്വന്തമായി. പ്രാന്തന്‍ അല്‍പസമയത്തിനു ശേഷം വീണ്ടും ശബ്ദിച്ചു “ എനിക്ക് ഇഷ്ടമില്ലാത്തത് ഞാന്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നു”.

നടന്നകലുന്ന പ്രാന്തന്‍റെ അലര്‍ച്ച ഇടിമുഴക്കം പോലെ നാടിനെ നടുക്കി. ആകാശംമുട്ടെ മനുഷ്യന്‍ ഉയര്‍ത്തിയ ആരാധനാലയങ്ങള്‍ പ്രാന്തന്‍ നടന്നകലുന്നതനുസരിച്ച് ഭുമിയിലേക്ക് താണുകൊണ്ടേയിരുന്നു. നടുക്കം വിട്ടുമാറാത്ത നാട്ടുകാര്‍ സിദ്ധന്മാരേ തല്ലിച്ചതച്ചു. പലനിറത്തില്‍ വേഷംധരിച്ച സിദ്ധന്മാരില്‍നിന്നും ഒഴുകിയിരുന്ന രക്തം ഒരേ നിറത്തില്‍ ഭുമിയില്‍ പതിച്ചു. “സിദ്ധന്‍”, “സിദ്ധന്‍”, “ശരിക്കും സിദ്ധന്‍”, അലറിക്കൊണ്ട്‌ നാട്ടുകാര്‍ പ്രാന്തന്‍റെ പിറകെ ഓടി.

സിദ്ധനായി മാറിയ പ്രാന്തനെ കാണാന്‍ കഴിയാതെ തിരകെ എത്തിയ നാട്ടുകാര്‍ ആകെ സങ്കടപ്പെട്ടു. ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായും താഴ്ന്ന ഭുമിയിലൂടെ കെട്ടികിടന്ന പുഴവെള്ളം നേരെ കടലിലേക്ക് ഒഴുകി. ഒന്നും മനസ്സിലാകാത്ത നാട്ടുകാര്‍ ആകാംഷയോടെ നോക്കിനിന്നു, ഇനിയും തങ്ങളെ അതിശയിപിക്കാനും, അനുസരിപ്പിക്കാനും എത്തുന്ന പുതിയ സിദ്ധന്മാരെയും നോക്കി.
                                     
                                                                                                            കെ.എന്‍.സരസ്വതി
[Soney Naraynan]

Monday 20 June 2016

പോരാളി


പോരാളി 

    പൊങ്ങിയും താണും വരി വരിയായി നില്‍ക്കുന്ന മലനിരകള്‍ പോലെ വിജയ പരാജയങ്ങള്‍ വന്നു പോയികൊണ്ടേയിരിക്കും. വിജയങ്ങളിലേക്ക് നടന്നു കയറുന്നവര്‍ പരാജയങ്ങള്‍ മറക്കില്ല. നമ്മള്‍ എടക്കുന്ന തീരുമാങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള തന്‍റെടം മറ്റുള്ളവരുടെ ദ്രിഷ്ടിയില്‍ ഒരു ബാധ്യത ആയിത്തീരാരുണ്ട്. ഇത്തരം സന്തര്‍ഭങ്ങളെ നേരിടുന്നത് ഓര്‍മ്മയില്‍ സുക്ഷിക്കുന്ന ഒരു “ശബ്ദം” കൊണ്ടാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ അതിശയിച്ചുപോയി. നമ്മളെ പരാജയങ്ങളില്‍ നിന്നും ഉണര്‍ത്താന്‍ കേവലം ഒരു ശബ്ദത്തിന് പറ്റുമോ?. അതിശയം!!!

   ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആയിരിക്കും ഞങ്ങള്‍ തമ്മില്‍ കാണുന്നത്. സംഭാഷണങ്ങളുടെ ആരംഭം പതിവുപോലെ പഴയ പരിചയക്കാരെ തിരക്കികൊണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു   മുന്‍പുള്ള ഓര്‍മകളിലേക്ക് യാത്രയായ ഞങ്ങള്‍ക്കു വേണ്ടി ഇന്നത്തെ സായാഹ്നത്തിന്‍റെ തിരക്കുകള്‍ കാത്തുനിന്നു.

 മാര്‍ക്കറ്റിംഗ് ജീവിതത്തിന്‍റെ മടുപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ജീവിച്ചുകൊണ്ടിരുന്ന സമയം. അതേ അവസ്ഥയില്‍ അകപ്പെട്ട ഒത്തിരിപേര്‍ ഒത്തുകൂടുന്ന ഒരു പതിവുസ്ഥലം. നഗരമധ്യത്തില്‍ അത്തരമൊരിടം ഒരുക്കിത്തന്ന നഗര പിതാവിന് നന്ദി പറയാറുണ്ട് ആ “എക്സിക്യുട്ടീവ് കോര്‍ണറില്‍” എത്തിപെടുന്ന ഓരോ എക്സിക്യുട്ടീവും. ഒട്ടുമിക്ക കമ്പനികളുടെ അണിയറ വര്‍ത്തമാനങ്ങള്‍ അവിടെ സംസാരവിഷയം ആകാറുണ്ട്.

  വ്യക്തമായി ഓര്‍ക്കുന്നുണ്ട് ഞങളുടെ സുഹ്രത്ത് നിയാസിന്‍റെ ഒപ്പമാണ് അവന്‍ ആദ്യമായി അവിടെ എത്തിയത്. “ജീവിക്കാന്‍ വേണ്ടി പ്രാണന്‍ തുടിക്കുന്ന ആശയങ്ങളെ ഉള്ളില്‍ അടക്കി, ജീവനില്ലാത്ത വസ്തുക്കള്‍ വില്‍ക്കാന്‍ നടക്കുന്ന ഒരു സാധാരണക്കാരന്‍”. ഇങ്ങിനെ ആയിരുന്നു അവന്‍റെ സ്വയം പരിചയപെടുത്തല്‍. ഒന്നുംമിണ്ടാതെനിന്ന ഞങളെ നോക്കി അവന്‍ വീണ്ടും പറഞ്ഞു “ ചെയ്യുന്ന പണിക്കുള്ള കൂലി കിട്ടാത്തതുകൊണ്ട്, കിട്ടുന്ന കൂലിക്കുള്ള പണി ചെയ്യുന്നവന്‍ എന്നും പറയും”. ചുറ്റുപാടുകള്‍ നല്ലപോലെ നിരീക്ഷിക്കുന്ന അവന്‍ വളരെ പെട്ടന്നുതന്നെ എല്ലാവരുടെയും ഇഷ്ട കഥാപാത്രമായി.

  മാനസീക പീഡനം അനുഭവിക്കേണ്ടിവരുന്ന ഒരു ദിവസം എല്ലാ മാസവും ഉണ്ടാവും. അതുകൊണ്ടുതന്നെ ആദ്യത്തെ ആഴ്ച സംഘര്‍ഷം നിറഞ്ഞതാണ്‌. മീറ്റിങ്ങ് പ്രഹസനങ്ങള്‍ക്കു നടുവില്‍ പ്രതികരണ ശേഷി നഷ്ടപെട്ടവനെപ്പോലെ മുന്നിലിരിക്കുന്നവന്‍റെ വഴക്കുകേള്‍ക്കാന്‍ മാനസികമായി തയ്യാറെടുക്കുന്ന ദിവസം. അത് ആദ്യ ആഴ്ച്ചയില്‍ തന്നെ ആയിരിക്കും. അതുകഴിഞ്ഞുള്ള ദിവസങ്ങള്‍ ഞങളുടെ സ്ഥിരം വേദി മീറ്റിങ്ങ് അനുഭവങ്ങളുടെ നിറം പിടിപ്പിച്ച കഥകള്‍ കൊണ്ടുനിറയും. മീറ്റിംഗ് ദിവസം അനുഭവിച്ച  വ്യക്തിഹത്യ ആരും പറയാറില്ലങ്കിലും അത് അപ്പോഴും മനസ്സിന്‍റെ വേദനയായി  അവിടെ ഒക്കെ തന്നെ കാണും.

 എല്ലാവരും അവരുടെ മീറ്റിങ്ങ് അനുഭവങ്ങള്‍ വാശിയോടെ പറയുന്നതിനിടയില്‍ അവിടെ മാറിനിക്കുകയായിരുന്ന അവന്‍ ഉറക്കെ പറഞ്ഞു “ ഇഷ്ടപ്പെട്ട സ്ഥലത്ത് സ്വന്തം വീട് പണിയുന്നത് വരെ, എത്തിപെടുന്ന വീടുകള്‍ക്ക് അപരിചിതര്‍ ആണ് നമ്മള്‍. ആ വീടിന്‍റെ അവകാശിയാണെന്ന് സ്വയം വിശ്വസിക്കുന്ന ഒരു നായയും ഉണ്ടാകും. യജമാനെ ഒഴിച്ച് ആരെകണ്ടാലും ആ നായ കുരച്ചുകൊണ്ടേയിരിക്കും”. ഒന്നും മനസിലാവാതെ നിന്ന ഞങ്ങളെ നോക്കി ഒരു വിശദീകരണം എന്നരീതിയില്‍ അവന്‍ പറഞ്ഞുതുടങ്ങി.

  “എത്തിപെടുന്ന വീട്,... നമ്മള്‍ ഇപ്പോള്‍ ജോലിചെയ്യുന്ന സ്ഥാപനം”
  “അപരിചിതര്‍,... നമ്മള്‍”
  “കുരയ്ക്കുന്ന നായ,... ജനറല്‍ മാനേജര്‍, മാനേജര്‍.. ആതിയായവര്‍”
  “ഇതിലൊന്നും വലിയ കാര്യമില്ല ഭായ്, കുരക്കുന്നവര്‍ കുരക്കട്ടെ,     വാങ്ങുന്ന കാശിനുള്ള പണി എടുത്താല്‍ മനസമാധാനം നമുക്ക് സ്വന്തം”.

   അവന്‍റെ കൈയില്‍ ഒളിപ്പിച്ചുവച്ചിരുന്ന സ്വീറ്റ്സ് ബോക്സ്‌ തുറന്ന് എല്ലാവര്‍ക്കുമായി വീതിച്ചുകൊടുത്തു. “ഈ പണി നിര്‍ത്താന്‍ സമയമായി എന്ന് തോന്നുന്നു, ഇഷ്ടപ്പെട്ട വഴിയിലൂടെ നടക്കാന്‍ വല്ലാത്ത ഒരാഗ്രഹം”. കേട്ടുകൊണ്ടിരുന്ന എല്ലാവരും ഒരുപോലെ ചോദിച്ചു “ അപ്പോ നീ പണി നിര്‍ത്തിയോ”. ഉത്തരം പെട്ടന്നായിരുന്നു “ഏയ് ഇല്ലാ, ഇത് കഴിഞ്ഞ മാസത്തെ ഇന്‍സെന്‍റെീവിന്‍റെ ചിലവാണ്‌”. അന്ന് അവന്‍ പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ചും, പ്രതികൂലിച്ചും നടന്ന സംസാരങ്ങള്‍ക്കൊടുവില്‍ പതിവുപോലെ എല്ലാവരും പിരിഞ്ഞു. എടുത്തുപറയത്തക്ക മാറ്റങ്ങള്‍ ഇല്ലാതെ ജീവിതം മുന്നോട്ട്. 

  മുന്നില്‍ ഓടികൊണ്ടിരിക്കുന്ന സമയത്തെ  ഇതുവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റാത്തതുകൊണ്ട് പിറകെഓടി ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിരിക്കുന്നു.

  ഓര്‍ത്തെടുത്ത കാര്യങ്ങളെക്കാള്‍ ഇനിയും ഓര്‍ക്കാനുണ്ട് എന്ന് അറിയാമായിരുന്നിട്ടും, കാത്തുനിന്ന ഇന്നത്തെ തിരക്കുകള്‍ അതിനുള്ള അനുവാദം തന്നില്ല. അറിയാന്‍ ആഗ്രഹിച്ച “ശബ്ദ”ത്തിന്‍റെ കഥ പറയാന്‍ അവനും ചോദിക്കാന്‍ ഞാനും മറന്നു എന്ന് ഓര്‍ക്കുന്നത് കുറച്ച് നടന്നുകഴിഞ്ഞപ്പോഴാണ്. നടന്നകലുന്ന അവനെ ഉറക്കെ വിളിക്കാം എന്നുകരുതി തിരിഞ്ഞുനോക്കി. പക്ഷേ അവന്‍ കുറച്ചുമാറി ആരോടോ സംസാരിച്ചു നില്‍ക്കുനുണ്ടായിരുന്നു. ഞാന്‍ അങ്ങോട്‌ നടന്നു ആ ശബ്ദത്തെക്കുറിച്ച് അറിയാന്‍.

   “ഓ ശബ്ദത്തിന്‍റെ കഥ പറയാന്‍ മറന്നല്ലേ”. അടുത്തെത്തിയപ്പോള്‍ തന്നെ അവന്‍ എന്നോട് ചോദിച്ചു. “അതെ” എന്‍റെ മറുപടിക്കൊപ്പം അവന്‍ പറഞ്ഞുതുടങ്ങി.

മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ്.... ഒരു ജൂണ്‍മാസം നടന്ന മീറ്റിംഗ്. എന്നോട് കമ്പനി ആവശ്യപെട്ടതില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കിയ മാസമായിരുന്നു അത്, ആ സന്തോഷം പ്രകടമാക്കിതന്നെയാണ് അന്ന് അവിടെ എത്തിയതും. നാല്മാസoകൊണ്ട് കൃത്യമായി പൂര്‍ത്തിയാക്കിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ മാനേജരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തിരുത്തലുകള്‍ നടത്തുവാന്‍ വേണ്ടി അവിടെനിന്നും എന്നെ ഇറക്കിവിട്ടു. തിരുത്തേണ്ട പേപ്പറുകളുടെ ഫോട്ടോകോപ്പി ആവശ്യമായതിനാല്‍ വേഗത്തില്‍ പുറത്തേക്കിറങ്ങി. ചെയ്യാത്ത തെറ്റുകള്‍ക്ക് കേള്‍ക്കേണ്ടിവന്ന വഴക്കിനൊപ്പം കത്തി കയറുന്ന ഉച്ചവെയിലിനെ പേടിച്ച് വറ്റി പോകുന്ന കണ്ണുനീരിനെപറ്റി ഞാന്‍ അറിയുന്നുണ്ടായിരുന്നു.

മുന്നിലെ കാഴ്ച്ചകള്‍ മങ്ങിയിരുന്ന അതേ വെയിലിലൂടെ മുന്നോട്ട് നടന്നപ്പോഴാണ് ഞാന്‍ ആദ്യമായി ആ “ശബ്ദം” കേള്‍ക്കുന്നത്. അടുക്കുംതോറും ശബ്ദവും കാഴ്ചയും വ്യക്തമാവുകയാണ്. "ഇമ വെട്ടാത്ത അവന്‍റെ കണ്ണുകള്‍ക്ക്‌ തിളക്കക്കൂടുതല്‍ അനുഭവപെട്ടു. മങ്ങിതുടങ്ങിയ ചുവന്ന കയറിന്‍റെ അറ്റത്തായി വെള്ളിപൂശിയ ചെറിയ മണി ആടികൊണ്ടിരുന്നു. മേലോട്ട് ഉയര്‍ന്നുനില്‍ക്കുന്ന കൊമ്പുകളില്‍ വ്യത്മായികാണാമായിരുന്നു അവന്‍റെ അന്തസ്സ്. കത്തുന്ന വെയിലിനെ തോല്‍പ്പിക്കും വിതം വെട്ടി തിളങ്ങുന്നുണ്ടായിരുന്നു ആ കാളക്കൂറ്റന്‍റെ കറുത്ത ദേഹം".

   ആ മിണ്ടാപ്രാണിക്ക് ചുമക്കാന്‍ കഴിയുന്നതിലും പത്തിരട്ടി ഭാരം വലിപ്പിക്കാന്‍ ശ്രമിക്കുന്ന വണ്ടിക്കാരന്‍. കാളക്കൂറ്റന്‍റെ പുറത്ത് വീഴുന്ന ചാട്ടവാറിന്‍റെ “ശബ്ദം” അടുത്തെത്താറായപ്പോഴെക്കും എന്‍റെ   മനസ്സിന്‍റെ വേദനയായി മാറി. ആ ശബ്ദത്തിന്‍റെ അളവ് കുറഞ്ഞു തുടങ്ങി, ചാട്ടവാര്‍ ഉയര്‍ത്തി ആഞ്ഞടിക്കുന്ന വണ്ടിക്കാരന്‍റെ കൈകള്‍ തളരുന്നതായി തോന്നിച്ചു. പൂര്‍ണ്ണമായും തളര്‍ന്ന വണ്ടിക്കാരന്‍ കാളയുടെ മുന്നില്‍ മുട്ടുകുത്തിയിരുന്നു.

  ഒരിഞ്ചുപോലും നീങ്ങാതെ,ഒരുതുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ആ കാളക്കൂറ്റന്‍ അവിടെത്തന്നെ നില്‍ക്കുണ്ടായിരുന്നു. തല ഉയര്‍ത്തി നില്‍ക്കുന്ന ആ കറുത്ത പോരാളി ഉറക്കെ പറയുന്നുണ്ടായിരുന്നു “എന്‍റെ ആഗ്രഹങ്ങളാണ് എന്‍റെ തീരുമാനങ്ങള്‍, എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ തന്നെയാണ് രാജാവ്”.

  മിണ്ടാപ്രാണിയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ മുട്ടുകുത്തിയ വണ്ടിക്കാരന്‍ പിച്ചുംപേയും പറയുന്നുണ്ടായിരുന്നു, ഞങ്ങളുടെ ജനറല്‍മാനേജറെപ്പോലെ. കൂടുതലൊന്നും ആലോചിക്കാതെ കൈയില്‍ ഇരുന്ന പേപ്പറുകള്‍ ആകാശത്തേക്കെറിഞ്ഞു. സ്വാതന്ത്ര്യംകിട്ടിയ പേപ്പറുകള്‍ കാറ്റിനൊപ്പം പാറിപ്പറന്നു. അത്രയുംകാലം എന്നെ  വരിഞ്ഞുമുറുക്കിയ കെട്ടുപാടുകളെ ഞാനും പൊട്ടിച്ചെറിഞ്ഞു. നിലത്തുകിടന്ന ചാട്ടവാര്‍ ഉയര്‍ത്തി മുട്ടുകുത്തിയ വണ്ടിക്കാരനെ ആഞ്ഞടിച്ചു, അയാളുടെ അലര്‍ച്ച എന്‍റെ കാതുകള്‍ക്ക് ആഘോഷമായി. വണ്ടിയില്‍നിന്നും പകുതിയിലധികം ഭാരമിറക്കിനിലത്തുവെച്ച്, കാളക്കൂറ്റനെ തണലിലേക്ക് മാറ്റി നിര്‍ത്തി.

  എതിര്‍ത്തുനിന്ന ഉച്ചവെയിലിനെ കടന്ന് വളരെ വേഗത്തില്‍ ഞാന്‍ ഓഫീസില്‍ എത്തി. വെറും കൈയോടെ മീറ്റിംഗ്ഹാളിലേക്ക് കടന്നുചെല്ലുന്ന എന്നെ സഹപ്രവര്‍ത്തകര്‍ അംബരപ്പോടെയാണ് കാണുന്നത്, എല്ലാവരേയും നോക്കി ചിരിച്ചുകൊണ്ടാണ് ഞാന്‍ സംസാരിച്ചത് “ ഇന്നുമുതല്‍ ഈ കമ്പനിയുടെ ഭാഗമാകാന്‍ ഞാന്‍ തയ്യാറല്ല. സന്തോഷത്തോടെ എല്ലാവരോടുമായി യാത്ര പറയുന്നു”. ജനറല്‍മാനേജറുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു “Mr.നിങ്ങള്‍ അല്ലാ അത് തീരുമാനിക്കേണ്ടത്, എന്തുവേണമെന്ന് ഞാന്‍ പറയും”. അയാളുടെ വാക്കുകള്‍ വളരെ ദയനീയമായി തോന്നി, ഞാന്‍ ചിരിച്ചു. തല ഉയര്‍ത്തി വീണ്ടും ചിരിച്ചു. “നിങ്ങള്‍ ഈ കമ്പനിയുടെ മാത്രം ജനറല്‍ മാനേജറാണെന്ന് ഓര്‍ക്കുക, എന്‍റെ തിരിച്ചറിവുകളാണ് എന്‍റെ തീരുമാങ്ങള്‍, അവിടെ ഞാന്‍ തന്നെയാണ് രാജാവ്.”

  കീഴ്ജീവനക്കാരുടെ മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന ഇയാളും, കാളയുടെ മുന്നില്‍ മുട്ടുകുത്തിയ ആയാളും ഒരച്ചില്‍ വാര്‍ത്ത രൂപങ്ങളായി തോന്നി. അന്ന് കമ്പനിക്ക്‌ പുറത്തിറങ്ങിയ ഞാന്‍ മനസ്സില്‍ തടഞ്ഞുവച്ച ആഗ്രഹങ്ങള്‍ക്ക് പിറകെ നടക്കാന്‍ തീരുമാനിച്ചു. പ്രതിസന്ധികള്‍ പുതുവഴികള്‍ തേടാന്‍ പ്രേരിപ്പിച്ചു, വീടുകാരും നാട്ടുകാരും നിരന്തരം പലവഴികള്‍ ഉപദേശിച്ചു. തീരുമാനമെടുക്കേണ്ട ഞാന്‍ കണ്ണടച്ചു. ഇരുട്ടുകയറിയ മനസ്സില്‍ തെളിഞ്ഞുവന്ന ആദ്യ കാഴ്ച്ച, കത്തിക്കയറിയ ഉച്ചവെയിലിനൊപ്പം  വണ്ടിക്കാരനേയും തോല്‍പ്പിച്ച്, തല ഉയര്‍ത്തിനില്‍ക്കുന്ന സ്വന്തം തീരുമാനങ്ങളുടെ രാജാവായ കാളക്കൂറ്റനെയാണ്. കാതടപ്പിച്ച ചാട്ടവാറിന്‍റെ “ശബ്ദം” എനിക്കുചുറ്റും ഉയര്‍ന്ന ഉപദേശങ്ങളെ ആട്ടിപ്പായിച്ചു. കൂടുതല്‍ പ്രതിസന്ധികളെ അതിയായ ആഗ്രഹത്തോടെ ഏറ്റെടുക്കുക എന്നത് ഇന്ന് ഞാന്‍ ആസ്വതിക്കുന്നു. 

എത്തിചേരേണ്ട ഉയരങ്ങളെക്കുറിച്ച് നമ്മള്‍ എല്ലാവരും സ്വപ്നം കാണാറുണ്ട്. അത്തരത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ക്ക് പുറകേഓടി തളര്‍ന്ന ആയിരങ്ങളെ കണ്ടുകൊണ്ടാണ് ഞാന്‍ ഓടാന്‍ തുടങ്ങിയത്, ഇന്നും ഓടികൊണ്ടിരിക്കുന്നതും. ഉയര്‍ന്നു താഴ്ന്ന മലനിരകള്‍പോലേ വിജയ പരാജയങ്ങളെ അറിഞ്ഞും, അനുഭവിച്ചും മുന്നോട്ട് പോകാന്‍ എന്നെ പ്രേരിപ്പിക്കുന്ന സത്യം, അന്ന് എന്നില്‍ ആത്മവിശ്വാസം ജ്വലിപ്പിച്ച ആ “ശബ്ദം” ഒന്നുമാത്രമാണ്. “ഇന്ന് ഞാന്‍ തിരിച്ചറിയുന്നു, എന്‍റെ ആഗ്രഹങ്ങളിലേക്ക് അടുത്ത്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഞാന്‍ അറിഞ്ഞതും, അനുഭവിച്ചതും, ആസ്വതിച്ചതും എന്‍റെ ജീവിതമാണ്. കാതുകളില്‍ ആ “ശബ്ദം” മുഴങ്ങുന്നിടത്തോളം, ഹൃദയത്തിന്‍റെ താളം കേള്‍ക്കുന്നിടത്തോളം, എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ തന്നെയാണ് രാജാവ്.”

ശബ്ദത്തിന്‍റെ കഥ പറഞ്ഞുതീര്‍ത്ത്, വീണ്ടും കാണാം എന്ന വാക്കുമായി അവന്‍ തിരിച്ചു നടന്നു. തിരക്കുകാരണം സമയത്തിന് മുന്നേ ഓടാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തില്‍, ജീവിതത്തിന്‍റെ ഓരോ നിമിഷവും ആസ്വതിച്ച് മുന്നേറുന്ന ഇവനെ മറക്കേണ്ട ഒരാള്‍ അല്ല എന്ന് ഞാന്‍ ഉറപ്പിച്ചു. ഇരുട്ട് വഴി വിളക്കുകളോട് പോരാടിതുടങ്ങി. തിരക്കിനോപ്പം ഓടാന്‍ തുടങ്ങിയ ഞാന്‍ പോകുന്ന വഴി വെറുതെ ആശിച്ചു, ജീവിതം ആസ്വതിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ശബ്ദം കേട്ടിരുന്നെങ്കില്‍...

                                            കെ.എന്‍.സരസ്വതി

[Soney Naraynan]




Saturday 23 April 2016

കാക്കാത്തി


കാക്കാത്തി


     തിക്കും തിരക്കും കൂട്ടിനിന്നിരുന്ന മരങ്ങള്‍ക്കിടയിലൂടെ വളരെ പ്രയാസപ്പെട്ട് കടന്നു പോയിരുന്ന കാനനപാതകള്‍ക്ക് ഇന്ന് മാറ്റം വന്നിരിക്കുന്നു. വീതികൂടിയ നാട്ടുവഴിയായി മാറിയ അവിടെ പേരിനുമാത്രം മരങ്ങള്‍ വിരല്‍ എണ്ണത്തില്‍ ഒതുങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു. “കാട്ടുതീ തടയുക”, “മരം ഒരു വരം”, “വന്യജീവികളെ ഉപദ്രവിക്കരുത്” ഇത്തരത്തില്‍ എഴുതിയ ബോര്‍ഡുകള്‍ക്ക്  അഭയംനല്‍കിയ ഈ മരങ്ങള്‍ തൊട്ടപ്പുറത്തുള്ള കാടിന്‍റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തപോലെ തല ഉയര്‍ത്തി നില്‍ക്കുന്നു. ഒരുകാലത്ത് കാടിനുള്ളിലെ ഈ കാട്ടുമരങ്ങളുടെ ചുമതല ഏറ്റെടുത്തിരുന്ന അന്നത്തെ നാട്ടുമരങ്ങള്‍ ആ നാട്ടുക്കാര്‍ക്ക് ഇന്ന് ഓര്‍മ്മപോലുമല്ലാതായിരിക്കുന്നു.

  “തൊഴില്‍ സംരക്ഷണം”, “നിത്യക്കൂലി”, “പോഷകാഹാര വിതരണം”. ശനിദിശ മാറാത്ത ആദിവാസികള്‍ എഴുതിയ വിപ്ലവ വാക്യങ്ങള്‍. ചെറിയ മരങ്ങള്‍ക്കു ചുറ്റുംകൂടി ആദിവാസി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന വിവിധ  നേതാക്കള്‍. എല്ലാവരും കേള്‍ക്കാനായി കാക്കാത്തി പറഞ്ഞു “നേതാക്കന്‍മാരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല” ഈ വാക്കുകളിലെ ആത്മാര്‍ത്ഥത നേതാക്കളുടെ തല ഉയര്‍ത്തി. ഒന്നുനിര്‍ത്തിയശേഷം ഉയര്‍ത്തിയ തലകളെ നോക്കി കാക്കാത്തി വീണ്ടും തുടര്‍ന്നു “മുതലാളിമാര്‍ ഇവയെ കടയോടെ പിഴുത് അവരുടെ വീട്ടുമുറ്റത്തുനടും, വെള്ളം ഒഴിക്കും, ആവശ്യത്തിലുമതികം വളമിടും, ഈ മരങ്ങള്‍ അവര്‍ക്കു  തണലായി അവിടെ തന്നെ തഴച്ചുവളരും” പ്രായമായെങ്കിലും കാക്കാത്തി പറയുന്ന ഇത്തരം കാര്യങ്ങള്‍ എല്ലാവരും കേട്ടിരുന്നു. ഉയര്‍ത്തിയ തലകളെ താഴ്ത്താന്‍ നിശബ്ദതക്കായി.

    ഉച്ചവെയില്‍ ആ നിശബ്ദതയെ തള്ളിനീക്കി അവിടെയെത്തി. തണല്‍ നഷ്ടപ്പെട്ട നേതാക്കന്മാര്‍ പലനിറത്തില്‍ പാറിപറക്കുന്ന കൊടികളുടെ കീഴില്‍ അഭയംതേടി. മാറി മാറി വരുന്ന തണലും നോക്കി തൊഴിലുറപ്പ് സമരത്തിനുവന്ന ആദിവാസികള്‍ ഒരുറപ്പും കിട്ടാതെ അവിടെത്തന്നെ ഇരുന്നു. കൈരേഖ ശാസ്ത്രവും, മുഖലക്ഷണവും വ്യക്തമായി അറിയവുന്നതുകൊണ്ടാവം പല നിറത്തിലുള്ള കൊടികളുമായി അവിടേക്ക് എത്തുന്ന ഇത്തരക്കാരെ കാക്കാത്തി വിസ്വസിച്ചിരുന്നില്ല.

   ഇന്ന് അവിടെ ജീവിക്കുന്ന മറ്റെല്ലാവരെയും പോലെ കാക്കാത്തിയുടെ അവസ്തയും മോശമാണ്. അതുകൊണ്ടുതന്നെ അവരുടെ ഭാവി പറയുന്നതില്‍ പുതുമയൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരോടും പറയുന്നത് ഒന്നുമാത്രം “വിശപ്പടക്കാന്‍ കാട്ടില്‍ പണിക്കുപോകുമ്പോള്‍, വിശന്നിരിക്കുന്ന കാട്ടു മൃഗങ്ങളെ സൂക്ഷിക്കുക”. കാടും കാട്ടുമൃഗങ്ങളും കുറഞ്ഞുകൊണ്ടിരിക്കുന്നു, നാടും നാട്ടുകാരും കൂടികൊണ്ടിരിക്കുന്നു. “കാട്ടിലേയും നാട്ടിലേയും ജീവികള്‍ക്ക് വിശപ്പ് ഒരുപോലെയാണല്ലോ,സൂക്ഷിച്ചാല്‍ ദുഖികേണ്ട”. അവരുടെ അനുഭവത്തില്‍ നിന്നുമാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത്.

ഇന്നുകാണുന്ന കെട്ടുകാഴ്ചകളും,  അതൊക്കെ കാണാനുള്ള കറണ്ടും, അനാവശ്യ വികസനവും അന്ന് ഇവിടേക്ക് എത്തിയിട്ടില്ല. കാട്ടുതീ ബാക്കി വച്ച ജീവികളില്‍ വിശപ്പ്‌ ആളിക്കത്തി. നാട്ടിലേക്ക് ഇറങ്ങിയ കടുവ ഇരയാക്കിയ ആണ്‍കുട്ടിക്ക് നാല് വയസ് ആയിരുന്നു. ആ കുട്ടിയുടെ കൈരേഖ പോലും ബാക്കി വെക്കാതെ കാടു കയറിയ കടുവക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. അതുവരെ സ്വന്തം മകന്‍റെ കൈരേഖ നോക്കാന്‍ മറന്ന കാക്കാത്തിക്ക് പിന്നീട് അതിനുള്ള ഭാഗ്യം ഉണ്ടായില്ല. സ്വന്തം കൈയില്‍ വരച്ച പുത്ര ദുഃഖം അന്നാണ് അവര്‍ക്ക് വ്യക്തമായത്. 

    അടച്ചുറപ്പില്ലാത്ത ആ വീട്ടില്‍ മനസ്സിലുറച്ച മകന്‍റെ ഓര്‍മ്മകള്‍ കാക്കാത്തിയെ പൂട്ടിയിട്ടു. നേരത്തെ എത്തുന്ന  പ്രകാശ രശ്മികള്‍ കാടിറങ്ങി വരുന്ന ഇരുട്ടിനെ പേടിച്ച് ഒളിക്കും. സ്ഥിരം കാഴ്ച്ചകളെ മനസ്സിന് മടുത്തു തുടങ്ങിയപ്പോള്‍, കാക്കാത്തിയും കുടുംബവും ആ നാട് വിട്ടു. പിന്നീട് കാലങ്ങളോളം നഗരവാസികളുടെ ഭാവി പറഞ്ഞു നടന്നു. എപ്പോഴോ ഒറ്റപെട്ടു. അവരെ വീണ്ടും പഴയ നാട്ടിലേക്ക് എത്തിച്ചത് ഈ ഒറ്റപെടല്‍ തന്നെ ആയിരിക്കും. ചരട് ജപിച്ചുകെട്ടിയും, വഴിപാടുകള്‍ നടത്തിയും, ഭാവിപറഞ്ഞും, കഷ്ടപാടുകള്‍ക്കൊപ്പം അവര്‍ അങ്ങിനെ ജീവിച്ചു പോകുന്നു.

    “വെള്ളവും, വെളിച്ചവും” പദ്ധതിയുടെ ഭാഗമായി ആദിവാസികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന കറണ്ട് ഇക്കാലമത്രയും മുതലാളിമാര്‍ അവരുടേതാക്കി. സ്വന്തം കുടിലിനുള്ളില്‍ വെളിച്ചം കാണാനുള്ള ഭാഗ്യം ആദിവാസികള്‍ക്ക് കിട്ടിയത് ഈ അടുത്ത കാലത്താണ്.വേനല്‍കാലത്തൊഴികെ പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഇപ്പോഴും കിട്ടുന്നുണ്ട്. കാട്ടുമൃഗങ്ങളുടെ ശല്യം കൂടുന്നതനുസരിച്ച് ആളുകളുടെ, പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നു. പറയേണ്ടവരോടു പറഞ്ഞും, കാണേണ്ടവരെ കണ്ടും മടുത്ത ആദിവാസികള്‍ക്ക് ഒരളവുവരെ ആശ്വാസം നല്‍കുന്നത് തമ്മില്‍ മത്സരം നടത്തുന്ന ടെലിവിഷന്‍ ചാനലുകള്‍ ആണ്. സ്വയരക്ഷ ഏറ്റെടുത്ത നാട്ടുകാര്‍ കൃത്യമായി കൂലി ലഭിക്കാറില്ലങ്കിലും തേയിലത്തോട്ടങ്ങളിലേക്കും, കാടിനുള്ളിലേക്കും കൂട്ടംകൂടിയാണ് പണിക്കുപോകുന്നത്. ചിലപ്പോള്‍ ലഭിചേക്കാവുന്ന കൂലി വാങ്ങുന്നതിനും, കൂലി കിട്ടുകയാണെങ്കില്‍ നിത്യോപയോഗ വസ്തുക്കള്‍ വാങ്ങുവാനും അവര്‍ കവലയില്‍ ഒത്തുകൂടും. ഇരുട്ടുന്നതിന് മുന്‍പേ സര്‍ക്കാര്‍ അനുവദിച്ച ടെലിവിഷനെ ഒറ്റപെടുത്തി വീടുകളിലേക്ക് തിരിച്ചു പോകും.

    ഇന്ന് പട്ടണത്തിലെപ്പോലെ ആദിവാസികളുടെ ഇടയിലും മക്കളെ നോക്കുന്ന അമ്മമാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് വഴക്ക് പറയുന്നതിന് കാക്കാത്തി യാതൊരു കുറവും വരുത്താറില്ല. അതുകൊണ്ടായിരിക്കാം സ്വന്തം ജീവനേക്കാള്‍ മക്കളെ സ്നേഹിക്കുന്ന മാരിയമ്മയോട് കാക്കാത്തിക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടായത്. മാരിയമ്മ പറഞ്ഞില്ലങ്കിലും എല്ലാമാസവും അവരുടെ കുട്ടികള്‍ക്കുവേണ്ടി കാക്കാത്തി വഴിപാടുകള്‍ നടത്താറുണ്ട്. കൂടുതല്‍ സ്നേഹപ്രകടനങ്ങള്‍ നടത്താറില്ലങ്കിലും അവര്‍ക്കിടയില്‍ സ്നേഹക്കുറവുണ്ടായിരുന്നില്ല.  
     
പകല്‍ വെളിച്ചം വഴി കാണിക്കുന്നതിന് മുന്നേ മാരിയമ്മ ചുറ്റുവട്ടത്തുള്ള ആളുകളേയും കൂട്ടി അന്നും കുട്ടികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച  പോഷകാഹാരങ്ങള്‍ വാങ്ങുവാന്‍ കവലയില്‍ വന്നു നിന്നു. വെയില്‍ കൂടുന്നതനുസരിച്ച് ആളുകളും കൂടിതുടങ്ങി. ഇന്നും എത്തിയിട്ടില്ല എന്ന സ്ഥിരം ഉത്തരവുമായി നടന്നടുക്കുന്ന വിതരണക്കാരന്‍. കട തുറക്കുംമുന്നേ കൂടിനിന്നവര്‍ പിരിഞ്ഞുപോയി. കവലയിലെ ടെലിവിഷനില്‍ വിജയകരമായി സര്‍ക്കാര്‍ നടത്തിവരുന്ന പോഷകാഹാര വിതരണ പരുപാടിയായ ”ആരോഗ്യ കേരളം ഐശ്വര്യ കേരളം” ചായക്കടക്കുമുന്നില്‍ കേട്ടുനിന്നവര്‍ ചൂട് ചായ ഊതി ഊതി കുടിച്ചു. 

അതുവഴി വന്ന കാക്കാത്തി നടന്നടുക്കുന്ന മാരിയമ്മയെ നോക്കി പറഞ്ഞു “നിന്‍റെ വിഷമങ്ങള്‍ ഒക്കെ തീരും, വീടുവെക്കും, ജോലി കിട്ടും, കുടുംബം നന്നാവും” ആകെ തരിച്ചുനിന്ന മാരിയമ്മ മനസ്സറിഞ്ഞു ചിരിച്ചു. “ജോലിയും വീടും ഒന്നുംവേണ്ട കുട്ടികളുടെ ഭക്ഷണം കിട്ടിയാമതി” കാക്കാത്തിയുടെ കൈ ചേര്‍ത്ത്‌ പിടിച്ച് അവര്‍ പറഞ്ഞു. ഒന്നും മിണ്ടാതെ തലയാട്ടി മെല്ലെ മുന്നോട്ടു നടന്ന കാക്കാത്തി തിരിഞ്ഞുനോക്കി, പതിയേ വീശുന്ന തണുത്ത കാറ്റിനെ കൂട്ടുപിടിച്ച് വെയില്‍ വീണ വഴിയിലൂടെ നടന്നകലുന്ന മാരിയമ്മ.

ചെറിയ പൂജകളും,പ്രാര്‍ത്ഥനയും ഒക്കെ കഴിഞ്ഞ് കവലയില്‍ എത്തിയ കാക്കാത്തി ആരോടും സംസാരിക്കുന്നുണ്ടായിരുന്നില്ല. വീശി അടിച്ച കാറ്റിനു പുറകെ എത്തിയ കറുത്ത മേഘങ്ങള്‍ മഴക്കായി വഴിയൊരുക്കി. കാലംതെറ്റി പെയ്ത മഴ തെളിവുകള്‍ ബാക്കിനിര്‍ത്തി യാത്രയായി. അലറിക്കൊണ്ട്‌ ഓടിയടുക്കുന്ന ആളുകളെ കാരണമറിയാത്തവര്‍ ആകാംഷയോടെ നോക്കിനിന്നു. കാര്യം അറിഞ്ഞവരും അറിയാത്തവരും  അങ്ങോട്ടും ഇങ്ങോട്ടും ഓടി. വിവരങ്ങള്‍ അറിയാനായി ഓടുന്ന മുഖങ്ങളെ മാറി മാറി നോക്കുന്ന കാക്കാത്തി. എല്ലാത്തിനും സാക്ഷിയായി എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ടെലിവിഷന്‍.

ചാനലുകാരുടെ വരവോടെ സ്ഥിതിഗതികള്‍ ആകെ മാറി. അവര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍വേണ്ടി മത്സരിക്കുന്ന നാട്ടുകാരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടായില്ല. “ഒരാളെ കടുവ കൊണ്ടുപോയി, കരച്ചിലും കേട്ടു” ഒരാളുടെ വിവരണം അവസാനിച്ചു. അടുത്തയാള്‍ പറഞ്ഞു “ കുറേ ദൂരെനിന്നാ കണ്ടേ, ഒരു പെണ്ണാ, ആരാന്നു മനസിലായില്ല”. അവരുടെ ഇടയിലും അന്വേഷണം നടക്കുന്നുണ്ടായിരുന്നു മരിച്ച ആള്‍ക്കുവേണ്ടി. നാട്ടുകാരുടെ പ്രക്ഷോഭം അതിരുകടന്നപ്പോള്‍ പലനിറത്തില്‍ പറിപാറന്ന കൊടികള്‍ ഒന്നായി മണ്ണില്‍ പിണഞ്ഞു കിടന്നു. സ്മാരകങ്ങളും, പൊതുവിതരണ കേന്ദ്രവും അടിച്ചു തകര്‍ത്തു, ആവേശം ആളികത്തിയ ചാനലുകാര്‍ നാട്ടുകാര്‍ക്ക് പുറകേ ഓടി.

സ്വന്തം നാടിന്‍റെ അവസ്ഥ ടെലിവിഷനില്‍ കണ്ടുനിന്ന കാക്കാത്തി കവലയില്‍നിന്നും പതിയേ നടന്നു തുടങ്ങി. ഒറ്റക്കായ സര്‍ക്കാര്‍ ടെലിവിഷനില്‍നിന്നും പരിചിതനായ മന്ത്രിയുടെ വാര്‍ത്ത   സമ്മേളനം ഉറക്കേ കേള്‍ക്കുന്നുണ്ടായിരുന്നു “ ഇന്ന് കടുവയുടെ ആക്രമണത്തില്‍ മരിച്ച സ്ത്രിക്ക് സര്‍ക്കാര്‍ ചിലവില്‍ അടച്ചുറപ്പുള്ള വീട് പണിതുനല്‍കും, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി, കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ വിദ്യാഭ്യാസം”. നടന്നകലുന്ന കാക്കാത്തിക്കൊപ്പം എത്താനാകാതെ ടെലിവിഷന്‍റെ   ശബ്ദം പാതിവഴിയില്‍ കിതച്ചു നിന്നു.

മാരിയമ്മയുടെ കുട്ടികള്‍ക്കു വേണ്ടി ജപിച്ച ചരടുകള്‍ മടിക്കുത്തില്‍ അടക്കിപിടിച്ച് ആരുമില്ലാത്ത വഴിയിലൂടെ കാക്കാത്തി നടന്നു. മാരിയമ്മ ഇല്ലാത്ത വീട്ടിലേക്ക്



                               കെ.എന്‍.സരസ്വതി
[Soney Naraynan]


Monday 21 March 2016

സ്നേഹം ഇല്ലാതാവുമ്പോള്‍


സ്നേഹം ഇല്ലാതാവുമ്പോള്‍

[Absence of love]


     വരള്‍ച്ചയുടെ വരവറിയിക്കാന്‍ കരയെ തനിച്ചാക്കി പുഴയും മറ്റു ജീവജാലങ്ങളും യാത്രയായി. ചുറ്റുവട്ടത്തുള്ള പുല്ലുകളും, കുറ്റിചെടികളും നേരത്തെതന്നെ യാത്രപറഞ്ഞുപോയിരുന്നു. ഞങ്ങള്‍ക്ക് ആ കരയില്‍ പെട്ടന്ന് എത്താനായത് ആ വഴിയിലൂടെ പോയതുകൊണ്ടാണ് . കാലില്‍ നനവറിയുന്നതുവരെ പുഴ വഴിമാറിയ കരയിലൂടെ കുറച്ചുകൂടി നടന്നു. കാലിലെ നനവ് ഓര്‍മ്മയെ ഉണര്‍ത്തിയതുകൊണ്ടാവാം, വരള്‍ച്ചയെ സ്നേഹിച്ചു തുടങ്ങിയ കരയില്‍ ഞാന്‍ എന്‍റെ പേര് എഴുതി “സോഫിയ”.

    അടുത്തടുത്ത് എഴുതിയ രണ്ടു പേരുകളെ ഒന്നാക്കിതീര്‍ക്കുവാന്‍ തിരകളെ പറഞ്ഞ് അയക്കുന്ന കടല്‍തീരത്തല്ല ഞങ്ങള്‍ നില്‍ക്കുന്നത്. എന്‍റെ പേരിന്‍റെകൂടെ പേരെഴുതുവാന്‍ അധികാരമുള്ളവന്‍ ഒന്നും പറയാതെ മാറി നില്‍ക്കുന്നു. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന വരള്‍ച്ചയുടെ വിള്ളലുകള്‍ വീണ്ടും കൂടുന്നതുപോലെ തോന്നി.

    വ്യക്തമായി ഓര്‍ക്കുന്നുണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്‍റെ പേരിന്‍റെയൊപ്പം അവന്‍റെ പേരും എഴുതിയത് “ലോറന്‍സ്”. ആഞ്ഞടിച്ച തിരമാലകള്‍ ഒന്നക്കിയതാണ് സോഫിയയേയും ലോറന്‍സിനേയും. അന്നുതന്നെയാണ് ഞങ്ങളുടെ സ്നേഹം ആദ്യമായി തുറന്നു പറഞ്ഞതും. തിരിച്ചു പോയ തിരമാലകള്‍ പറഞ്ഞ കഥകള്‍ കേട്ട് സുര്യന്‍ ഉറങ്ങാന്‍ തുടങ്ങി. പുതിയൊരു ജീവിതം സ്വപനം കണ്ട്, മനസ്സില്‍ നിറയെ സ്നേഹവുമായി ഞങ്ങളും യാത്രതിരിച്ചു.

    കൈയ്യില്‍ നിറയെ പൂക്കളുമായി ഓഫീസിന്‍റെ മുകളിലെ ഹാളിലേക്ക് പടികള്‍ കയറിവരുമ്പോഴാണ് ആദ്യമായി അവനോട് സംസാരിക്കുന്നത്. കുറച്ചുനാളുകള്‍ ആവുന്നതെയുള്ളു ഞാന്‍ അ ഓഫീസിന്‍റെ ഭാഗമായി മാറിയിട്ട്. ഞാനടക്കമുള്ള അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്മെന്‍റെിലെ ആളുകള്‍ മറ്റു ഡിപ്പാര്‍ട്ട്മെന്‍റെിലെ എല്ലാവരെയും അറിയുമെങ്കിലും സംസാരിക്കുന്നത് ചുരുക്കമാണ്. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റെലെ ലോറന്‍സും അക്കുട്ടത്തില്‍ ആയിരുന്നു, കൈനിറയെ പൂക്കളുമായി വരുന്നത് വരെ. ഓണാഘോഷങ്ങള്‍ മുകളിലുള്ള വിശാലമായ ഹാളിലാണ് നടക്കാറുള്ളത്. ആ വിശാലതയുടെ തിരക്കിലാണ് എല്ലാവരും പരിചയം പുതുക്കുന്നതും, വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതും. പല പല കൂട്ടങ്ങളായി എല്ലാവരും തിരക്കുകളിലേക്ക് അകപെടുന്നതിനുമുന്നെ അവന്‍റെ കൈയ്യില്‍ ഉണ്ടായിരുന്ന എല്ലാപൂക്കളും എനിക്കു നല്‍കിയിരുന്നു.

    ലോറന്‍സ് നല്‍കിയ പലനിറത്തിലുള്ള പൂക്കള്‍ മറ്റെല്ലാവര്‍ക്കുമായി വീതിച്ചു കൊടുത്തു. എല്ലാവരും ആ പൂക്കള്‍കൊണ്ട് വലിയൊരുകളവും ഉണ്ടാക്കി. ആഘോഷത്തിരക്കില്‍ ഞങ്ങള്‍ പലപ്രാവശ്യം കണ്ടപ്പോഴും, പല കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോഴും, കൈയ്യടിച്ചപ്പോഴും, ഞാന്‍ വിചാരിച്ചില്ല ഇനി വരാനിരിക്കുന്ന എന്‍റെ ദിവസങ്ങള്‍ക്ക് ലോറന്‍സിന്‍റെ നിറമായിരിക്കുമെന്ന്.

    വീട്ടില്‍നിന്നും കൃത്യ സമയത്തിറങ്ങി തിരിച്ചെത്തത്തിയിരുന്ന ഞാന്‍ നേരത്തെയിറങ്ങി വയ്കിയെത്തുന്ന ആളായി. മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത് അറിയാത്തതുപോലെ പെരുമാറാന്‍ ശ്രമിച്ചു. നിറംമങ്ങിയ ചുമരുകള്‍ വെളുപ്പിക്കുവാന്‍ ജോലിക്കാര്‍ എത്തുന്നതുവരെ ഓഫീസിന് മുകളിലെ വിശാലമായ ഹാളിന്‍റെ നിറംമാറുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. എന്‍റെയും അവന്‍റെയും സംസാരങ്ങള്‍ക്കൊപ്പം മാറികൊണ്ടിരുന്ന നിറങ്ങളേയും ഞങ്ങള്‍ ഇഷ്ടപ്പെട്ടിരിന്നു. ഓഫിസ്സിന്‍റെ മതില്‍കെട്ടിനുള്ളിലും പുറത്തും വച്ചുള്ള കണ്ടുമുട്ടലുകള്‍ സഹപ്രവര്‍ത്തകരുടെ സ്ഥിരം കാഴ്ച്ചയായി. അവന്‍റെ തീരുമാനം വീണ്ടും എന്നെ വീട്ടില്‍ കൃത്യ സമയം പാലിക്കുന്ന ആളാക്കി.

    തള്ളിനീക്കിയ ഇഷ്ടമില്ലാത്ത ദിവസങ്ങളുടെ ഓര്‍മ്മകള്‍ കടല്‍ത്തിരയില്‍ അലിയിച്ചുകളഞ്ഞപ്പോള്‍ നന്ദി പറഞ്ഞത് അപ്രതീക്ഷിതമായി അവധിതന്ന ഓഫീസ് മാനേജ്മെന്‍റെിനോടാണ്. അന്നു തന്നെയാണ് ആ തിരമാലകള്‍ ആദ്യമായി എന്‍റെയും അവന്‍റെയും പേരുകള്‍ ഒന്നാക്കിയതും. പിന്നീട് ലീവ് എടുക്കുന്ന ദിവസങ്ങള്‍ ആ തിരമാലകള്‍ ഞങ്ങളുടെ പേരുകള്‍ ഒന്നാക്കുന്ന ജോലി ചെയ്തുകൊണ്ടേയിരുന്നു.

    കാഴ്ച്ചക്കാരായ പരിചയക്കാരുടെ മനസ്സില്‍ കുറിച്ചിട്ട ഞങ്ങളുടെ പേരുകള്‍ ഇരു വീടുകളിലും സംസാര വിഷയമായി. അവരുടെ മനസ്സില്‍ പതിഞ്ഞ ആ പേരുകള്‍ മായ്ക്കുന്നതില്‍ തിരമാലയും പരാജയപെട്ടു. പരിചിതരുടെ പരാതികള്‍ കൂടുന്നതിനനുസരിച്ച് വീട്ടുകാരുടെ ശബ്ദവും കൂടിവന്നു. ഇത്തരം സാഹചര്യങ്ങള്‍ ഞങ്ങളെ പുതിയ മേച്ചില്‍പ്പുറങ്ങളുടെ അന്വേഷകരാക്കി.

   നനവുണങ്ങാത്ത കരയില്‍ പച്ച പുല്ലുകളേയും, ഒപ്പം വളര്‍ന്ന കുറ്റി ചെടികളേയും ചുംബിച്ചുകൊണ്ടും. കുറച്ചകലെയുള്ള വലിയ മരങ്ങളെ തലോടാന്‍ തണുത്ത കാറ്റിനെ പറഞ്ഞയച്ചും. ആരെയും ശല്ല്യപെടുത്താതെ ഒഴുകികൊണ്ടിരുന്ന ഈ പുഴ ഞങ്ങളുടെ മനംകവര്‍ന്നു. ആകാശത്തിന്‍റെ കണ്ണാടിപോലെ തോന്നിയ പുഴയുടെ ആളൊഴിഞ്ഞ തീരങ്ങളെ ഞങ്ങളുടെ അവധി ദിവസങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍, പലപ്പോഴും ആകാശത്ത് വേഷം മാറി കൊണ്ടിരിക്കുന്ന മേഘങ്ങളും കൂട്ടുവരുമായിരുന്നു.

    പച്ചപുല്ലുകള്‍ ഒത്തുകൂടി വേലികെട്ടിതിരിച്ച വലിയൊരു മരത്തിന്‍റെ കീഴ്ഭാഗം ഞങ്ങള്‍ സ്വന്തമാക്കി. അതിനടുത്തുള്ള ചെറിയ പാറകെട്ടുകളില്‍ വെള്ളം കെട്ടി കിടന്നു. ആകാശത്തിന്‍റെ നിറത്തിനനുസരിച്ച് അ വെള്ളത്തിന് നിറം മാറാനുള്ള കഴിവുണ്ടെന്ന് അവന്‍റെ സാനിധ്യത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതാണ് ഈ പുഴയുടെ ഹൃദയഭാഗം ഞങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അകലെനിന്ന ആരോ അതുതന്നെ തിരിച്ചു പറഞ്ഞു.

    സന്തോഷം പറഞ്ഞറിയിച്ച് മഴ തകര്‍ത്തു പെയ്യുന്നു. ഒഴുകാന്‍ മറന്ന പുഴ മഴത്തുള്ളിക്കൊപ്പം തുള്ളിച്ചാടികൊണ്ടെയിരുന്നു. കുടയായി മാറിയ വലിയ മരത്തിന്‍റെ വിരിഞ്ഞ ചില്ലകള്‍ക്കു താഴെ നില്‍ക്കുമ്പോള്‍ ഞാന്‍ അവന്‍റെ കൈകളില്‍ മുറുകെപ്പിടിച്ചിരുന്നു. പാറകെട്ടുകളില്‍ മയങ്ങി ക്കിടന്ന വെള്ളം പുഴയുടെ കൈകളില്‍ പിടിമുറുക്കി. ശാന്തമായ മഴ ഞങ്ങളെ നനഞ്ഞ രുപത്തിലാക്കി കടന്നുപോയി. പുതിയ കൈവഴിയിലൂടെ ചെറിയ മീനുകള്‍ പാറകെട്ടുകളിലേക്ക് എത്തിതുടങ്ങി. മുറുകേപിടിച്ചിരുന്ന അവന്‍റെ കൈകളെ തട്ടിമാറ്റാന്‍ അതുവഴി പോയ കാറ്റിനും പറ്റിയില്ല. ഒന്നാവുന്നതുവരെ കണ്ണുകളെ വായിച്ചറിഞ്ഞ ഞങ്ങളുടെ ചിറകുമുളച്ച ചുണ്ടുകള്‍ വേഗത്തില്‍ പറന്നു. അവിടെനിന്നും യാത്ര തിരിക്കുമ്പോള്‍ മരത്തിനുമുകളിലെ സ്ഥിരം താമസക്കാര്‍ ചിരിക്കുന്നുണ്ടായിരുന്നു, ഇരുട്ടു വന്നു മതില്‍ കെട്ടുന്നതും നോക്കി.

    ഉറച്ചുനിന്നഞങ്ങളുടെ തീരുമാനങ്ങളെ ആദ്യം എതിര്‍ത്തതും പിന്നീട് സമ്മതിച്ചതും രണ്ടു വീട്ടുകാരും ഒരുമിച്ചാണ്. റിസപ്ഷന്‍ ഹാളിന്‍റെചുമരില്‍ അവര്‍ ഞങ്ങളുടെ പേരുകള്‍ ഒന്നാക്കി എഴുതി. ആ പേരുകള്‍ മായാതെ ഹൃദയത്തില്‍ എഴുതിയിരുന്ന അടുത്ത പരിചയക്കാര്‍ അവിടെയെത്തി ആ ഭാരം ഇറക്കി വയ്ക്കുമ്പോള്‍ ഭക്ഷണവും കഴിക്കുന്നുണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ ഇത്തരം അവസരങ്ങള്‍ ആഘോഷപൂര്‍ണ്ണമാക്കുമ്പോള്‍, ആ വലിയ മരത്തിനെ ഒറ്റപെടുത്താന്‍ ചുറ്റുംകൂടിയ പച്ച പുല്ലുകളും കുറ്റിചെടികളും ഞങ്ങളുടെ മുന്നിലും വട്ടം കൂടിയെങ്കിലെന്നു തോന്നി.

    എല്ലാവര്‍ക്കും മുന്നില്‍ ഒന്നായ അന്നുമുതല്‍ ഞങ്ങളുടെ ലോകം സ്വന്തം വീടെന്ന പുതിയ മേച്ചില്‍പ്പുറതെത്തിച്ചു. ലീവ്തീരുന്നത് വരെയുള്ള നല്ല നാളുകള്‍ സ്വന്തക്കാര്‍ക്കും, സുഹൃത്തുക്കള്‍ക്കൊപ്പവും ചുറ്റി തിരിയുമ്പോള്‍ ഞാന്‍ അവന്‍റെയും,അവന്‍ എന്‍റെയും കൈകളില്‍ മുറുക്കെ പിടിച്ചിരുന്നു. ആരേയും ശല്ല്യപെടുത്താന്‍ അനുവതിക്കാതെ അ വീടിന്‍റെ ചുമരുകള്‍ ഞങ്ങളുടെ സന്തോഷത്തിനൊപ്പം ഉറങ്ങുകയും, ഉണരുകയും ചെയ്തു.

    തിരിയുന്ന ചക്രത്തിനനുസരിച്ച് ഓടുന്ന ജീവിതം തിരക്കുകള്‍ക്കൊപ്പം കൂട്ടുകൂടി. മിക്കവാറും പിന്നീടുള്ള ദിവസങ്ങളില്‍ മുകളില്‍ കറങ്ങുന്ന ഫാനിനെ സാക്ഷിയാക്കി ഉണരുന്നു, അതേ സാക്ഷിയുടെ കീഴില്‍ ഉറങ്ങുന്നു, ദൃക്സാക്ഷികളായ ചുമരുകള്‍ ഉറക്കമില്ലാത്തവരായിയി. ഇഷ്ടപ്പെട്ടിരുന്ന ജീവിതത്തിന്‍റെ നിറ വ്യത്യാസങ്ങള്‍ തുറന്നു പറഞ്ഞതുമുതല്‍ പരസ്പരം തുടങ്ങിയ വഴക്കുകള്‍ അവസാനിപ്പിക്കാന്‍ നിറംമങ്ങിതുടങ്ങിയ ചുമരുകള്‍ പാടുപെടുന്നുണ്ടായിരുന്നു.

    ഒന്നിച്ചുള്ള ഓഫീസ് യാത്രയില്‍ സമയകൃത്യത പാലിച്ചിരുന്നത്കൊണ്ട്‌ മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ല. റോഡുപണി അന്നത്തെ യാത്രയെ വഴി തിരിച്ചുവിട്ടു. പാലത്തിനു മുകളില്‍ ആദ്യം സ്ഥാനം പിടിച്ച വാഹനങ്ങളും, പിന്നീടെത്തിയ വാഹനങ്ങളും ഞങ്ങളെ നടുക്ക് നില്‍ക്കുന്നവരാക്കി. പുഴ രണ്ടാക്കിയ കരകളെ ഒന്നാക്കിയ പാലത്തിന്‍റെ മുകളില്‍ നില്‍ക്കുമ്പോഴാണ് പുതിയ ഇലകള്‍ തളിര്‍ക്കാതെ വിഷമിക്കുന്ന ആ വലിയ മരത്തിന്‍റെ മുകള്‍ഭാഗം ആദ്യമായി കാണുന്നത്. അതൊരു വിഷമവും സുചനയുമായി.

    ഓഫിസിന്‍റെ വലിയ ഹാളും, മതില്‍കെട്ടും, കടലിലെ തിരയും, പുഴയുടെ കരയും,... പഴയ ഓര്‍മ്മകള്‍ മിന്നിമറിഞ്ഞ ഒരുദിവസം അവന്‍ എന്നോട് കുറേ സംസാരിച്ചു, ഞാന്‍ ഒന്നും പറഞ്ഞില്ല. വീടിനുചുറ്റും പച്ച പുല്ലുകള്‍ വച്ചുപിടിപ്പിക്കണമെന്ന എന്‍റെ ആഗ്രഹം അവന്‍ ഓര്‍ത്ത്പറഞ്ഞു. കണ്ണുകളുടെ ഭാഷ മറന്നുപോയ ചുണ്ടുകള്‍ പറയാന്‍ കൊതിച്ച വാക്കുകള്‍ ഞാന്‍ മനസില്‍ പറഞ്ഞു “അറിയാതെ ഉള്ളില്‍നിന്നും വറ്റിപോയ സ്നേഹത്തിനൊപ്പംപോയ സ്വപ്നങ്ങളെ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കാറില്ല”.

   ഒന്നായവരുടെ ആദ്യത്തെ ഓണം, ഓഫിസിലെ പടികള്‍ ഒരുമിച്ചു കയറുമ്പോള്‍ ഞനും അവനും സംസാരിച്ചിരുന്നില്ല. അവന്‍റെ ചോദ്യങ്ങളുടെ ഉത്തരമെന്നപോലെ എന്‍റെ കൈകളില്‍ ഒരു നിറത്തിലുള്ള പൂക്കള്‍ മാത്രമാണുണ്ടായിരുന്നത്. ആഘോഷങ്ങള്‍ അവസാനിപ്പിച്ച് അവിടെനിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ഉറപ്പിച്ചിരുന്നു, ഇനി വരാന്‍പോകുന്ന എന്‍റെ ദിവസങ്ങള്‍ക്ക് എന്‍റെ മാത്രം നിറമായിരിക്കുമെന്ന്.

    എനിക്ക് അവനോടുള്ള സ്നേഹം കുറഞ്ഞുതുടങ്ങിയത് എപ്പോഴാണ്, ഉത്തരം കിട്ടാത്ത ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കുറേ ഉത്തരങ്ങള്‍ പറയിപ്പിച്ച അ ചോദ്യം പിന്നീട് ചോദിക്കാതെയായി. മാറ്റങ്ങള്‍ പരസ്പരം കാണാതെയായപ്പോള്‍, കണ്ടുനിന്നവര്‍ക്ക്‌ ഞങ്ങള്‍ ഒന്നിച്ചു യാത്രചെയുന്ന മാതൃക രൂപങ്ങളായി. അവധിദിവസങ്ങള്‍ വലിയചുവരുകള്‍ക്കുള്ളിലെ ചെറിയ ചുവരുകള്‍ വേര്‍പെടുത്തിയ മുറികളില്‍ ചിലവഴിച്ചു.

   നിത്യജീവിതത്തിന്‍റെ നിറംമങ്ങിയ കാഴ്ച്ചക്കാരായ അവനും ഞാനും ചിന്തിച്ചിരുന്നത് ഒരു കാര്യത്തെക്കുറിച്ചാണ്. നാളുകള്‍ക്കുശേഷം ഒന്നിച്ച് അങ്ങിനെ ഒരു തീരുമാനമെടുത്തു. വെട്ടം വീഴുന്നതിനുമുന്നെ ഞങ്ങള്‍ ഒരുമിച്ചു യാത്ര തുടങ്ങിയിരുന്നു. അവിടെയെത്താന്‍ ഒരുവഴി മാത്രമാണുണ്ടായിരുന്നത്, ഇപ്പോള്‍ അ വഴി പല വഴികളായി പിരിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ആദ്യം കണ്ട വഴിയിലൂടെ തന്നെ പോയി. ഉണങ്ങിയ പുല്ലുകള്‍ക്കും, കുറ്റിച്ചെടികള്‍ക്കും മുകളിലൂടെയുള്ള യാത്ര പെട്ടന്നവിടെ എത്തിച്ചു. ഞങ്ങള്‍ കണ്ടെത്തി ഉറക്കെ വിളിച്ചു പറഞ്ഞ അ പുഴയുടെ ഹൃദയ ഭാഗം. കൊഴിഞ്ഞു വീഴുന്ന ഇലകള്‍ മറച്ചുവെച്ച വരള്‍ച്ചയുടെ പാടുകള്‍ ആഞ്ഞടിക്കുന്ന ചൂടുകാറ്റ് തെളിയിച്ചു.

   വറ്റി വരണ്ട പാറകെട്ടുകളില്‍ ആകാശത്തിന്‍റെ നിറം അവന്‍ കൂടെ ഉണ്ടായിട്ടും കാണാന്‍ പറ്റിയില്ല. യാത്ര പറഞ്ഞ് ഒഴുകുന്ന പുഴയെ തിരിച്ചു വിളിക്കാന്‍ കാലുനനയുന്നതുവരെ മുന്നോട്ടു നടന്നു. ഒന്നും മിണ്ടാതെ അവന്‍ അവിടെത്തന്നെ നില്‍ക്കുനുണ്ടായിരുന്നു. നനഞ്ഞ കാലുകള്‍ക്കും തീരുമാനങ്ങളെ മാറ്റുവാന്‍ പറ്റിയില്ല. തിരികെ നടന്നത് അവന്‍റെ കണ്ണുകളില്‍ നോക്കിയാണ്. കണ്ണുകളുടെ ഭാഷ പറയാന്‍ മറന്ന ചുണ്ടുകള്‍ ഒന്നും മിണ്ടിയില്ല. പേരെഴുതിയ സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ഹൃദയത്തിന്‍റെ ഭാഷ മനസ്സിലാക്കിയ കൈ വിരലുകള്‍ വരണ്ടുണങ്ങിയ തീരത്തെഴുതിയ വാക്കുകള്‍ ആഞ്ഞടിച്ച കാറ്റിനും മായ്ക്കുവാന്‍ കഴിഞ്ഞില്ല.

    അവിടെ നിന്നും തിരിച്ചു പോരുംമ്പോള്‍, മഴ എത്തുന്നതുംനോക്കി പാറകെട്ടുകളില്‍ ഉളിച്ചിരിക്കുന്ന മീനുകളെക്കുറിച്ചോ, എങ്ങോ പോയ വലിയ മരത്തിലെ താമസക്കാരെപ്പറ്റിയോ, ആലോചിച്ചില്ല. വരണ്ട കരയില്‍ ഞാന്‍ ആഴത്തില്‍ കുറിച്ചിട്ട വാക്കുകളെക്കുറിച്ചായിരുന്നു. ആ വാക്കുകള്‍ മാച്ചുകളയാന്‍ വേഷംമാറി വരുന്ന മേഘങ്ങള്‍ക്കൊപ്പം കാറ്റിനേയുംകൂട്ടി എത്തുന്ന പുഴയെക്കുറിച്ചായിരുന്നു. ഓടുന്ന വണ്ടിയുടെ ശബ്ദത്തിനൊപ്പം നിലത്ത് എഴുതിയവാക്കുകള്‍ മനസ്സ് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഇനിയും ഇവിടെ എത്തിപ്പെടേണ്ട എല്ലാവര്‍ക്കും കേള്‍ക്കാനായി.....


“ജീവിതം വറ്റി വരളുന്നു, സ്നേഹം ഇല്ലാതാവുമ്പോള്‍” 
                      
കെ.എന്‍.സരസ്വതി

[Soney Naraynan]





Saturday 5 March 2016

പുതിയ കാര്‍


പുതിയ കാര്‍ 

ചെങ്കല്‍ പാകിയ ഇടവഴിയിലൂടെ പൊടിപറത്തി പച്ചിലകളെ ചുവപ്പാക്കി ആ വെള്ളക്കാര്‍ ഓടിപ്പോകുന്നത് ഇന്നും ഞാന്‍  ഓര്‍ക്കും. ദിവസവും കാറില്‍ വന്നിറങ്ങുന്ന അവനെക്കാണാന്‍   അതിലുംമുന്നെ ഞങ്ങള്‍ സ്കൂളിലെത്തുമായിരുന്നു. ചന്ദ്രന്‍ ചേട്ടന്‍റെ  കാര്‍ ആ നാട്ടുകാരുടെയെല്ലാം സ്വകാര്യ അഹങ്കാരമായിരുന്നു. അത് ഒരു കാലം തന്നെ ആയിരുന്നുവെന്ന് ഇന്നും എല്ലാവരും പറയും.

ദിവസങ്ങള്‍ക്കുമുന്‍പുതന്നെ സ്വപ്നംകണ്ടുതുടങ്ങിയിരുന്നു ആ ഞായര്‍ആഴ്ചക്കുവേണ്ടി, അമ്മാവന്‍റെ വീട്താമസത്തിനുപോകണം. നിലവിളക്ക്, കിണ്ടി, പറ, മറ്റു പലതരം പാത്രങള്‍, അപ്പോള്‍ വലിയച്ഛനാണ് കാര്‍വിളിക്കാം എന്ന അഭിപ്രയം ആദ്യംതന്നെ  പറഞ്ഞത്. എല്ലാവരുടെയും മുഖത്ത്‌ ഒരേപോലെ വന്ന സന്തോഷം അച്ഛനെ ചന്ദ്രന്‍ ചേട്ടന്‍റെ അടുത്തെത്തിച്ചു കൂടെ എന്നെയും.

ചെറിയ വിഗ്രഹങള്‍ക്കുമുന്നില്‍ എരിഞുകൊണ്ടിരിക്കുന്ന ചന്ദനത്തിരി. കണ്ണാടിയുടെ കീഴില്‍ പച്ചനിറത്തിലുള്ള റബ്ബറിന്‍റെ മുന്ദിരിക്കുലകള്‍ കെട്ടിത്തൂക്കിയിരിക്കുന്നു. കാറിന്‍റെ ഉള്‍വശത്തെ കഴ്ച്ചകള്‍ അങിനെപോകുന്നു.ഹോ...അപ്പോഴേക്കും ഞാനെന്ന നാലാം ക്ലാസ്സുക്കാരന്‍ ആഗ്രഹിച്ചുതുടങ്ങി വരുന്ന ഞായര്‍ആഴ്ചക്കുവേണ്ടി.

ഇടവഴിയിലൂടെ പൊടിയുംപറത്തി ആ വെള്ളക്കാര്‍ ഇന്ന് എന്‍റെ വീടിനു മുന്‍പില്‍ ഏത്തുന്നത് കാണാന്‍  നേരത്തെതന്നെ ഒരുങ്ങി. കാത്തിരിപ്പിനൊടുവില്‍ ആദ്യമെത്തിയത് പ്രതീക്ഷിക്കാതെ വന്ന ചാറ്റല്‍മഴ, വലിയച്ഛന്‍റെ അഭിപ്രയത്തെ ശരിവെക്കാന്‍ വേണ്ടി പെയ്യുന്ന മഴയെ നല്ലപോലെ ആസ്വദിച്ച വലിയച്ഛന്‍ ആ വാക്കുള്‍ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു “ചന്ദ്രന്‍റെ കാറ് വിളിക്കാന്‍ തോന്നിയത് നന്നായി”.

അന്ന്‍ എനിക്ക് ആദ്യമായി മഴയോട് ദേഷ്യം തോന്നി, മുന്‍ സീറ്റില്‍ ചില്ലുകള്‍ താഴ്ത്തി മുടിയെ പറത്താന്‍ വരുന്ന കാറ്റിനോട് വര്‍ത്തമാനവുംപറഞ്ഞ് സ്കൂളിനു മുന്‍പില്‍ വന്നിറങ്ങുന്ന ചന്ദ്രന്‍ ചേട്ടന്‍റെ മകന്‍ അനില്‍ ചന്ദ്രന്‍ ആയിരുന്നു മനസ്സുനിറയെ.  കണ്ണുകളില്‍ ഉരുണ്ട്കൂടിയകാര്‍മേഘങ്ങള്‍ മഴവെള്ളം പോലെ ഒഴുകിത്തുടങ്ങി. അകത്തുപോയി മുഖമൊക്കെ കഴുകി തിരിച്ച് എത്തിയപോഴേക്കും ഉയര്‍ത്തിവെച്ച ചില്ലുകളുമായി ആ കാര്‍ വീടിനു മുന്‍പില്‍ എത്തിയിരുന്നു.

സമയമായിട്ടില്ല പെണ്ണുങ്ങള്‍ക്കൊക്കെ നന്നായി ഒരുങ്ങണമല്ലോ. ഏതായാലും ചന്ദ്രന്‍ നേരത്തെ എത്തിയത് നന്നായി. കുടയുമായി പുറത്തുനിന്നിരുന്ന വലിയച്ഛന്‍ ഇങ്ങിനെ പറയുന്നുണ്ടായിരുന്നു. അച്ഛന്‍റെ  തിരക്കുക്കുട്ടലുകള്‍ കണ്ടത് കൊണ്ടാവാം  വലിയച്ഛനും  ഒന്നുംപറയാതെ അവര്‍ക്കൊപ്പം വിളക്കും മറ്റുസാധനങ്ങളും എടുത്തുവെക്കാന്‍ കൂടി. ഇത്തരത്തിലുള്ള ഒത്തിരി കാര്യങ്ങള്‍ അവിടെ നടക്കുന്നതിനോടൊപ്പം എന്‍റെ സ്വപ്നങളെ ചില്ലുകൊണ്ടു മൂടിയ മഴയും ചെറുതായ് പെയ്യുന്നുണ്ടായിരുന്നു.

ഉയര്‍ത്തിവെച്ചരിക്കുന്ന ചില്ലുകളിലൂടെ കാറ്റ് കടന്നുവരില്ല എന്നും. മഴ പെയ്യുമ്പോള്‍ പൊടി പറക്കില്ല എന്ന വസ്തുതയും അന്നാണ് വ്യക്തമായി ഞാന്‍ മനസ്സിലാക്കിയത്.സ്വപ്നങ്ങള്‍ ഒന്നൊന്നായി തകരുന്നു, മുന്‍ സീറ്റില്‍ ഇരുന്നുള്ള യാത്രമോഹം കാറിനുള്ളിലെ ചന്ദനത്തിരി എരിഞു തീരുന്നപോലെ ഇല്ലാതാകുകയായിരുന്നു. വലിയച്ഛന്‍റെ  വാക്കുകളിലൂടെയാണ് അത്  അറിയുന്നത്, ഞാനടക്കം അമ്മ, വല്യമ്മ, അച്ചമ്മ, ചേച്ചി പിന്നില്‍ ഇരിക്കേണ്ടവര്‍. അച്ഛന്‍, വലിയച്ഛന്‍, ചേട്ടന്‍ മുന്നിലിരിക്കേണ്ടവര്‍. അന്നുതന്നെ ആയിരിക്കണം എനിക്ക് മുന്നിലിരിക്കുന്നവരോട് അസൂയ തോന്നിതുടങ്ങിയതും.

ഞാന്‍ ആദ്യമായി കാറിന്‍റെ ഡോര്‍ അടച്ചു. പാതി നടന്ന സ്വപ്നം പോലെ പാതിയടഞ്ഞ ഡോര്‍, ചന്ദ്രന്‍ ചേട്ടന്‍ മുന്‍സീറ്റില്‍ ഇരിക്കുന്നവരോട് സംസാരിക്കുന്നതിനൊപ്പം കൈ പിന്നിലേക്കിട്ട് ഡോര്‍ ഒന്നുകൂടി തുറന്നടച്ചു. കണ്ണുകള്‍ അറിയാതെ   അടഞ്ഞുപോയപ്പോഴാണ് ഇടതുകൈയുടെ ചൂണ്ടുവിരല്‍ ഡോറിന്‍റെ  ഉള്ളില്‍ പെട്ടുപോയിരിക്കുന്നു എന്ന് അറിയുന്നത്. വേദന എന്‍റെ  ഹൃദയമിടിപ്പ്‌ കൂട്ടി, ഉറക്കെ കരയണമെന്നു തോന്നി. പിറകിലിരിക്കേണ്ടി വന്നെങ്കിലും സീറ്റിന്‍റെ അറ്റം നഷ്ടപെടുമെന്ന വിശ്വാസം കരച്ചിലിനെ അടക്കിയിരുത്തി. കൈ വേദന കണ്ണുകളിലെ ഇരുട്ടായിമാറുംബോഴും ചില്ലിലൂടെയുള്ള പുറംകാഴ്ചകളില്‍ വ്യക്തത ഉണ്ടായിരുന്നു. എരിഞ്ഞു തീര്‍ന്നെങ്കിലും മനസ്സില്‍ ചന്ദനത്തിരിയുടെ മണം ബാക്കിയാക്കി എപ്പോഴോ ഞാന്‍ ഉറങ്ങി.

അമ്മാവന്‍റെ വീട്ടുപരിസരത്തും കാര്‍എത്തുന്നത്‌ മിക്കവാറും ആദ്യമായിട്ടായിരിക്കാം. എന്‍റെ സ്വപ്നങ്ങള്‍ക്ക് മീതെ വീണ മഴ  വഴിതെറ്റി എങ്ങോ പോയിരുന്നു. താഴ്ത്തിയചില്ലിലൂടെ മുടിയെ പറത്താന്‍ വന്ന കാറ്റിനോട് ഒന്നും പറയാന്‍ പറ്റാതെ ഞാന്‍  കിടന്നുറങ്ങി. അമ്മ വിളിച്ചു, കൈവേദനയോടൊപ്പം ഞാനും ഉണര്‍ന്നു. ചുറ്റുംകൂടിയ സ്വന്തക്കാര്‍, അയല്‍വാസികള്‍, കുട്ടികള്‍ അവരുടെ മുഖങ്ങളിലെ അത്ഭുതം എന്നെ സ്കൂളിനു മുന്നില്‍ കാറില്‍ വന്നിറങ്ങുന്ന അനില്‍ ചന്ദ്രനാക്കിയപ്പോള്‍ കൈവേദനയെ ഞാന്‍ അഹങ്കാരമാക്കി. ആരുംകാണാതെ, ആരെയുമറിയിക്കാതെ ചൂണ്ടുവിരലിലെ ചോരക്കറ കഴുകിക്കളഞ്ഞ് എത്തിയപ്പോഴേക്കും, സ്വയം പറത്തിയ പൊടിക്കുള്ളില്‍ ആ കാര്‍ മറഞ്ഞിരുന്നു.

എനിക്കവിടെ ആരുമായും  അധികം പരിചയമില്ലാത്തതിനാല്‍ കാര്‍യാത്രയിലെ പറയാനാകാത്ത നുണക്കഥകള്‍ എന്നോടൊപ്പം കിടന്നുറങ്ങി, ഞങ്ങളെ കൂട്ടിക്കൊണ്ടുവരുവാന്‍ പിറ്റേദിവസവും കാറെത്തിയെന്ന സ്വപ്നം വീണ്ടുമോര്‍ത്തത്‌ ബസ്സിലുള്ള മടക്കുയാത്രയിലാണ്. മാറിക്കയറിയ ബസ്സുകളിലൂടെ കവലയില്‍ ഏത്തിയപ്പോഴും ഞാനാദ്യം നോക്കിയത് ആ  കാറിനെയാണ്‌. അന്നും അതവിടുണ്ടായിരുന്നില്ല. ഏഴാംക്ലാസ്സ് കഴിയുന്നതുവരെ സ്കൂള്‍വിട്ടുവരുന്ന സമയത്തെ  പ്രധാനനേരംപോക്കുകളിലൊന്ന് ചന്ദ്രന്‍ ചേട്ടന്‍റെ കാര്‍ കവലയില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് കൂട്ടുകാരുമായി ബെറ്റുവെക്കലാണ്. ആ വകയില്‍  അന്പതുപൈസയുടെ ബബിള്‍ഗം കുറേ കിട്ടിയതും കൊടുത്തതുമായ കഥകള്‍ ഇപ്പോള്‍ പറഞ്ഞാല്‍ ആരും വിസ്വസിക്കില്ലായിരിക്കും. കറുപ്പ്, പച്ച, വെള്ള നിറങ്ങളോടുകൂടിയ ആറുകാറുകള്‍ പതിയെ കവലയില്‍ എത്തിത്തുടങ്ങിയപ്പോഴേക്കും ഞങ്ങളുടെ ബെറ്റുകളിയും അവസാനിച്ചിരുന്നു.

കവലയിലുള്ള ഡ്രൈവര്‍ ചേട്ടന്മാരുമായി അച്ഛനു നല്ല ബന്ധമായിരുന്നു, എന്നിരുന്നാലും കാര്‍ ആവശ്യമുള്ള യാത്രകള്‍ക്ക്  ചന്ദ്രന്‍ ചേട്ടനെയാണ് വിളിക്കുന്നത്‌. മുന്നിലിരിക്കുന്നവരോടുള്ള അസൂയ അവസാനിക്കുന്നതും ആസമയത്താണ് കാരണം പിന്നീട്  എല്ലായിപ്പോഴും മുന്‍സീറ്റില്‍ ഞാനായിരിക്കും. ചില്ലുകടന്നുവരുന്ന കാറ്റിനെ കാണാറുണ്ടങ്കിലും ശ്രദ്ധമുഴുവനും ചന്ദ്രന്‍ചേട്ടന്‍റെ   കാറോടിക്കുന്ന രീതികളിലണ്. വീട്ടില്‍ കാറു വാങ്ങുന്നതുവരെയുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ ഓടികൊണ്ടിരുന്നു. അപ്പോഴും  കാറിന്‍റെ  ഡോര്‍ അടയുന്നശബ്ദം ആ പഴയ വേദനയെ ഓര്‍മിപ്പിച്ച് എന്‍റെ  കണ്ണുകളെ  ഇരുട്ടാക്കാറുണ്ടായിരുന്നു.

കവലയിലെ കാറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഞങ്ങളും വലുതായികൊണ്ടിരുന്നു. ചെങ്കല്‍ പാകിയ ഇടവഴികള്‍ പലതുമിന്ന്‍ കറുത്ത നിറത്തിലെ റോഡുകളായി. അതിലൂടെ പലതരത്തിലും നിറത്തിലുമുള്ള പുതിയതും പഴയതുമായ പലതരം കാറുകള്‍ ഓടിക്കൊണ്ടിരുന്നു. അപ്പോഴും അതിലോരെണ്ണമായി എരിഞുകൊണ്ടിരിക്കുന്ന ചന്ദനത്തിരിയും, കണ്ണാടിയുടെ കീഴില്‍ കെട്ടിത്തൂക്കിയ മുന്തിരിക്കുലകയുമൊക്കെയായി ചന്ദ്രന്‍ ചേട്ടന്‍റെ  കാറും ഇടക്കിടെ ഓടിക്കൊണ്ടേയിരുന്നു.

നമ്മളെപ്പോലെ കാലത്തിനൊപ്പം ഓടുന്ന എല്ലാ വണ്ടികള്‍ക്കും    പലതരത്തിലുള്ള പരാതികള്‍ ഉണ്ടാകും. അത്തരം വിഷമങ്ങള്‍   പരിഹരിക്കാന്‍ ചിലപ്പോഴൊക്കെ ശിവന്‍ ചേട്ടന്‍റെ വര്‍ക്ക്‌ഷോപ്പില്‍ പോകാറുണ്ട്. അവിടെ വച്ചാണ് കുറേനാളുകള്‍ക്കു ശേഷം   ചന്ദ്രന്‍ ചേട്ടനെ വീണ്ടും കാണുന്നത്. ആദ്യംതന്നെ നോട്ടമെത്തിയത് കുട്ടിക്കാലത്തെ സ്വപ്നവാഹനത്തിലേക്കാണ്.പഴയ പടക്കുതിരയുടെ നിറംമങ്ങിയിരിക്കുന്നു. എരിഞുതീര്‍ന്ന ചന്ദനത്തിരിയുടെ ബാക്കി അടയാളങ്ങളൊഴികെ, മുന്നിലെ കണ്ണാടിയും, ചെറിയവിഗ്രഹങ്ങളും, മുന്തിരിക്കുലയുമൊക്കെയടങ്ങുന്ന ഉള്‍വശത്തെ കഴ്ച്ചകള്‍, എന്‍റെ  ഓര്‍മ്മകളില്‍ ഒതുങ്ങിക്കൂടിയെന്ന തിരിച്ചറിവ് ചൂണ്ടുവിരലിലെ പഴയ വേദനപോലെ വീണ്ടും ഞാന്‍  ഓര്‍ത്തു.

ആഡംബരക്കാറുകള്‍ കവലയില്‍ സ്ഥാനംപിടിച്ചപ്പോള്‍ പഴയ പലകാറുകള്‍ പലതും അവിടെ കാണാതായി. പ്രതാപകാലത്തെ കരുതിവെക്കല്‍ ചന്ദ്രന്‍ ചേട്ടനില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നും  ഉണ്ടാക്കിയിരുന്നില്ല. അതുകൂടാതെ അനിലിന്‍റെ നല്ലനിലയിലുള്ള ജോലിയും ആകുടുംബത്തിന് ഒരുതണലായിരിക്കാം. ആ കാറിനെ ടാക്സി പെര്‍മിറ്റില്‍നിന്നും മാറ്റി പ്രയിവറ്റാക്കാനായി ചെറിയ പണികള്‍ നടത്തണം. അതിന് വേണ്ടിയാണ് ചന്ദ്രന്‍ ചേട്ടന്‍ വര്‍ക്ക്‌ഷോപ്പിലെത്തിയത്. “ഇക്കാറിലൊന്നും ഇനി ആരുംകയറില്ല അതുകാരണം ഇതൊക്കെവാങ്ങാന്‍ ആളും ഉണ്ടാവില്ലാ, പിന്നെ പൊളിക്കാന്‍ കൊടുക്കണം, അതിനുമനസ്സും സമ്മതിക്കണില്ലാ”. ഇക്കാര്യങ്ങള്‍ പറയുന്നതിനോടൊപ്പം  ഞങ്ങളുടെ വീട്ടുവിശേഷവും തിരക്കുന്നുണ്ടായിരുന്നു. കുറേ കാറുകള്‍ക്കുനടുവില്‍ ഒരുകാര്‍, ആ ദിവസത്തെ കാഴ്ചകളും സംസാരങ്ങളും എന്‍റെ ഓര്‍മ്മയിലേക്ക് ഒളിച്ചു. അഓര്‍മ്മകള്‍ക്കുമീതെ പൊടിപറത്താനാവാതെ ആ കാര്‍ ഓടിപ്പോയി, ആരെയും ശ്രദ്ധിക്കാതെ.

നാളുകള്‍ കുറച്ചുകഴിഞ്ഞു. അകത്തെമുറിയില്‍നിന്നും ഞാന്‍ പുറത്തേക്കുവരുന്നത് ചന്ദ്രന്‍ ചേട്ടന്‍റെ ശബ്ദം കേട്ടുകൊണ്ടാണ്. ആദ്യം നോക്കിയത് ആ കാറിനെയാണ്, അതവിടെ ഉണ്ടായിരുന്നില്ല. അനിലിന്‍റെ കല്ല്യാണത്തിന് ക്ഷണിക്കാന്‍ എത്തിയ ചന്ദ്രന്‍ ചേട്ടനോട് ഞാനാദ്യം ചോദിച്ചതും ആക്കാറിനെക്കുറിച്ചാണ്. “വണ്ടിഓടും, വീട്ടില്‍ത്തന്നെയുണ്ട്, ചുറ്റുവട്ടത്തൊക്കെ ഓടിക്കും. ഇനി അതും ഉണ്ടാകുമെന്ന് തോന്നുന്നില്ല” ചന്ദ്രന്‍ ചേട്ടന്‍ വര്‍ത്തമാനം തുടര്‍ന്നു. “പെണ്ണുവീട്ടുകാര്‍ അനിലിന് പുതിയ ഒരു കാര്‍ കൊടുക്കുന്നുണ്ട്”. കല്ല്യാണത്തിരക്കുകള്‍ ഓടിത്തീര്‍ക്കാന്‍ എല്ലാവരേയും ക്ഷണിച്ച് ചന്ദ്രന്‍ ചേട്ടന്‍ വീട്ടില്‍നിന്നും ഇറങ്ങി കാറില്ലാതെ.

പുതിയകാറുകള്‍, പഴയകാറുകള്‍, നിരന്നുകിടക്കുന്ന പലതരം വണ്ടികള്‍. ഭക്ഷണം കഴിക്കാന്‍ തിരക്കുകൂട്ടുന്ന ആളുകള്‍. കല്യാണപ്പാര്‍ട്ടിക്ക് ഞനും അവിടെ എത്തിയിരുന്നു. ചുറ്റുംകൂടിയ ആളുകള്‍ക്ക് നടുവില്‍ അനിലിന്‍റെയും ഭാര്യയുടെയും ഫോട്ടോകള്‍ പതിച്ച ഒരു ചുവന്ന പുതുപുത്തന്‍  കാര്‍ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നുണ്ടായിരുന്നു. എന്‍റെ കണ്ണുകള്‍ ആ പഴയ കാറിനെ തിരഞ്ഞ് അപ്പോഴേക്കും ആ വീടിന്‍റെപിന്നിലെത്തി. പുതിയകാര്‍ ഉള്‍പെടെ എല്ലാവരെയും നോക്കിക്കൊണ്ട് ആരുടേയും ശ്രദ്ധയില്‍ പെടാതെ ചന്ദ്രന്‍ ചേട്ടന്‍റെ കാര്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു. “ഇന്നു ഞാന്‍ നാളെ നീ”.ഞങ്ങളുടെ സ്കൂളിന്‍റെ അടുത്തുണ്ടായിരുന്ന സെമിത്തേരിയുടെ മുകളില്‍ എഴുതിവെച്ച വാക്കുകള്‍ ആ സമയത്ത് അറിയാതെ ഓര്‍ത്തു.  

ദിവസങ്ങള്‍ക്കുശേഷം അമ്പലത്തിനകത്തുവച്ച് ചന്ദ്രന്‍ ചേട്ടനെ കാണുമ്പോള്‍ കൂടെ കുടുംബവും ഉണ്ടായിരുന്നു. തൊഴുതിറങ്ങിയ ഞാന്‍ പുതിയകാറിന്‍റെ അടുത്തുനില്‍ക്കുന്ന ചന്ദ്രന്‍ ചേട്ടനോട് ചോദിച്ചതൊക്കെയും പുത്തന്‍ കാറിനെക്കുറിച്ചാണ്. “ഇതു വരെ ഓടിച്ചില്ല പുതിയ മെക്കാനിസമല്ലേ, വണ്ടി പറന്നോളും നല്ല മൈലേജും ഉണ്ടെന്നാ പറഞ്ഞുകേട്ടത്” പറഞ്ഞുതീര്‍ക്കുന്നതിനുമുന്‍പേ  അവരെത്തി.അവരോട് ഞാന്‍ യാത്ര പറയുന്നതിനിടയിലാണ് പുതിയകാര്‍ ഓടിക്കുവാനുള്ള ചന്ദ്രന്‍ ചേട്ടന്‍റെ ആഗ്രഹം അമ്മ അനിലിനോട് പറഞ്ഞു. അത് കേട്ടപ്പോള്‍ ചന്ദ്രന്‍ ചേട്ടന്‍ തല താഴ്ത്തി        ചിരിക്കുന്നുണ്ടായിരുന്നു. ചിരിനിറുത്തിയ അനില്‍ പെട്ടന്നുതന്നെ പറഞ്ഞു “ഇത് പുതിയകാറാണ് പഴയകാറുപോലെ ചവിട്ടിപ്പിടിച്ച് ഓടിക്കാനൊന്നും പറ്റില്ലാ”. കൂടുതലൊന്നും സംസാരിക്കാതെ അനില്‍ കയറിയിരുന്ന് വണ്ടി സ്റ്റാര്‍ട്ടാക്കി. പാതിമങ്ങിയ ചിരിയുമായി ചന്ദ്രന്‍ ചേട്ടന്‍ പിറകില്‍ കയറി ഡോര്‍അടച്ചു. അനിലിന്‍റെ  വാക്കുകള്‍ വീണ്ടും ശബ്ദങളായി “അച്ഛാ...പഴയകാറെല്ലാ ഇത് പുതിയകാറാണ്. ഇതിന്‍റെ ഡോര്‍ പതുക്കെയടച്ചാല്‍മതി”. ചന്ദ്രന്‍ ചേട്ടന്‍റെ ചിരി പൂര്‍ണ്ണമായും മങ്ങിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നടന്നു. ഡോര്‍ അടക്കുന്ന ശബ്ദം ഇപ്പോള്‍ എന്‍റെ  കൈവിരലിലെ വേദനയെ ഓര്‍മ്മപെടുത്താറില്ല പക്ഷേ, ആസമയത്തുതന്നെയാണ് മുന്നിലിരിക്കുന്നവരോട് ആദ്യമായിദേഷ്യം തോന്നിയതും. എന്‍റെ  ഓര്‍മ്മകളില്‍ ഒളിപ്പിച്ചുവെക്കാനുള്ള പൊടിയുംപറത്തിയാണ് പുതിയകാര്‍ അവിടെനിന്നും പോയത്‌.

ചന്ദ്രന്‍ ചേട്ടന്‍റെ വീട് അമ്പലത്തില്‍നിന്നും തിരിച്ചുവരുന്ന വഴിലാണ്. അവിടെയെത്തിയപ്പോള്‍ അറിയാതെ എന്‍റെ  വേകത കുറഞ്ഞു. പുതിയകാര്‍ പഴയകാറിനെ ഓടിച്ച്‌ വീടിന്‍റെ  ഒരറ്റത്തുകൊണ്ടുപോയി നിറുത്തിയിട്ടു. അവെള്ളക്കാറിന്‍റെ മുന്നില്‍ ഒരുബക്കറ്റും കൈയിലൊരു തുണിയുമായി ചന്ദ്രന്‍ ചേട്ടന്‍ പഴയകാലത്തെയോര്‍ത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നുംമിണ്ടാതെ യാത്രതുടര്‍ന്ന ഞാന്‍ തിരക്കുണ്ടായിരുന്നിട്ടും പാതിവഴിയില്‍ നിന്നു.

 ചെങ്കല്‍ പാകിയ ഇടവഴികള്‍ ഇന്നു ടാര്‍റോഡുകളായി. വഴിവക്കത്തെ പച്ചിലക്കൂട്ടങ്ങള്‍ മതില്‍കെട്ടുകള്‍ക്ക് വഴിമാറി. പൊടി പറത്തുവാന്‍ പറ്റിയില്ലെങ്കിലും, മതില്‍കെട്ടുകളെ  ചുവപ്പ് ആക്കിയില്ലങ്കിലും, വിഗ്രഹങള്‍ക്കുമുന്നില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന ചന്ദനത്തിരിയും, കണ്ണാടിയുടെ കീഴില്‍ തൂക്കിയ പച്ചനിറത്തില്‍  ആടുന്ന റബ്ബറിന്‍റെ മുന്ദിരിക്കുലകളുമായി, എന്‍റെ സ്വപ്ന വാഹനം അതുവഴി വരുന്നതും നോക്കി ഞാനവിടെ കാത്തുനിന്നു പുതിയ ഓര്‍മ്മകള്‍ക്കായി.
                                                                                                                         കെ.എന്‍.സരസ്വതി

[Soney Naraynan]